നബി ചരിത്രം – 33

നബി ചരിത്രം – 33: യുദ്ധം അരികെ

യുദ്ധം അരികെ

ക്വുറൈശികള്‍ അവരുടെ കച്ചവട സംഘത്തെ സംരക്ഷിക്കുവാന്‍ വേണ്ടി പുറപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത നബി ﷺ ക്ക് ലഭിച്ചു. ഈ സന്ദര്‍ഭത്തില്‍ ബദ്‌റിലേക്കുള്ള വഴിയില്‍ ദഫ്‌റാന്‍ എന്ന താഴ്‌വരയില്‍ ആയിരുന്നു നബി ﷺ . സ്വഫ്‌റാഅ് താഴ്‌വരയുടെ സമീപത്തായിരുന്നു അത്. നബി ﷺ  തന്റെ സ്വഹാബികളെ ഒരുമിച്ചുകൂട്ടുകയും ക്വുറൈശികള്‍ മക്കയില്‍ നിന്ന് പുറപ്പെട്ട വിവരം അവരെ അറിയിക്കുകയും ചെയ്തു. എന്തു ചെയ്യണമെന്ന കാര്യത്തില്‍ അവരുമായി കൂടിയാലോചന നടത്തി. ചില സ്വഹാബിമാര്‍ യുദ്ധത്തെ ഇഷ്ടപ്പെട്ടില്ല. കാരണം, യുദ്ധത്തിനു വേണ്ടി ഒരുങ്ങിവന്നതായിരുന്നില്ല അവര്‍. കച്ചവട സംഘം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവരെ തൃപ്തിപ്പെടുത്തുവാന്‍ നബി ﷺ  അവരുമായി അല്‍പ സമയം സംസാരിക്കുക തന്നെ ചെയ്തു. അവരെ സംബന്ധിച്ചാണ് ക്വുര്‍ആനിലെ ഈ സൂക്തം അവതരിച്ചത്:

”വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെത്തന്നെ നിന്റെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് നിന്റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്. ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശേഷം അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നത് പോലെ” (അല്‍അന്‍ഫാല്‍: 5,6).

മുഹാജിറുകളുടെ സൈനിക മേധാവിയോട് നബി ﷺ  സംസാരിച്ചു. ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടതിനായി മുന്നോട്ടുനീങ്ങണം എന്ന അഭിപ്രായത്തെ അവര്‍ ശക്തിപ്പെടുത്തുകയും ചെയ്തു. അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവര്‍ എഴുന്നേറ്റുനിന്ന് സംസാരിച്ചു. നല്ല അഭിപ്രായങ്ങളാണ് അവര്‍ പറഞ്ഞത്. നബി ﷺ  വീണ്ടും പറഞ്ഞുകൊണ്ടിരുന്നു: ‘അല്ലയോ ജനങ്ങളേ, അഭിപ്രായങ്ങള്‍ പറയൂ.’ ഈ സന്ദര്‍ഭത്തില്‍ മിക്വ്ദാദുബ്‌നു അംറ്(റ) എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു: ”അല്ലാഹുവിന്റെ പ്രവാചകരേ, ബനൂഇസ്‌റാഈല്യര്‍ മൂസാനബിയോട് പറഞ്ഞതു പോലെ ഞങ്ങള്‍ നിങ്ങളോട് പറയുകയില്ല. അതായത് ‘നീയും നിന്റെ റബ്ബും ചെന്ന് യുദ്ധം ചെയ്യുക. ഞങ്ങള്‍ ഇവിടെ ഇരിക്കാം’ എന്ന്. മറിച്ച് ഞങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങള്‍ മുന്നോട്ട് നീങ്ങൂ; ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട് എന്നാണ്.” നബി ﷺ യെ ഈ വാക്കുകള്‍ ഏറെ സ േന്താഷിപ്പിച്ചു (ബുഖാരി: 4609).

 താങ്കളുടെ വലതുഭാഗത്തു നിന്നും ഇടതുഭാഗത്തു നിന്നും മുന്നിലൂടെയും പിന്നിലൂടെയും ഞങ്ങള്‍ താങ്കളോടൊപ്പം യുദ്ധത്തിന് തയ്യാറാണ് എന്നും മിക്വ്ദാദ്(റ) പറഞ്ഞതായി മറ്റൊരു റിപ്പോര്‍ട്ടില്‍ കാണുവാന്‍ സാധിക്കും. (ബുഖാരി: 3952).

ശേഷം അന്‍സ്വാറുകള്‍ക്ക് നേരെ തിരിഞ്ഞുകൊണ്ട് നബി ﷺ  പറഞ്ഞു: ”ജനങ്ങളേ, നിങ്ങളുടെ അഭിപ്രായം പറയൂ.” ഈ സന്ദര്‍ഭത്തില്‍ സഅ്ദ് ഇബ്‌നുമുആദ്(റ) പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേ, നിങ്ങള്‍ ഞങ്ങളെ ഉദ്ദേശിച്ചത് പോലെയുണ്ടല്ലോ?” നബി ﷺ  പറഞ്ഞു: ”അതെ.” അപ്പോള്‍ സഅ്ദ്(റ)പറഞ്ഞു: ”ഞങ്ങള്‍ താങ്കളില്‍ വിശ്വസിച്ചു. താങ്കളെ സത്യപ്പെടുത്തി. താങ്കള്‍ കൊണ്ടുവന്നത് സത്യമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചു. ഞങ്ങള്‍ താങ്കള്‍ പറയുന്നത് കേള്‍ക്കാമെന്നും അനുസരിക്കാമെന്നും കരാര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് എന്തൊന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് അതിലേക്ക് നീങ്ങിക്കൊള്ളുക. ഞങ്ങള്‍ താങ്കളോടൊപ്പം ഉണ്ട്. അക്കാണുന്ന കടല്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഞങ്ങളോട് അതിലേക്ക് ഇറങ്ങാന്‍ പറഞ്ഞാല്‍ അങ്ങയോടൊപ്പം ഞങ്ങളും ഇറങ്ങും. ഞങ്ങളില്‍ ഒരാള്‍ പോലും പിന്തിരിയില്ല. നാളെ ശത്രുക്കളെ കണ്ടുമുട്ടുന്നതില്‍ ഞങ്ങളില്‍ ഒരാളും അനിഷ്ടക്കാരല്ല. ഞങ്ങള്‍ യുദ്ധത്തില്‍ ക്ഷമാലുക്കളാണ്. ഏറ്റുമുട്ടുന്നതില്‍ ആത്മാര്‍ഥതയുള്ളവരാണ്. അങ്ങയുടെ കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്ന കാര്യങ്ങള്‍ അല്ലാഹു ഞങ്ങളിലൂടെ താങ്കള്‍ക്ക് കാണിച്ചു തന്നേക്കാം. അതുകൊണ്ട് അല്ലാഹുവിന്റെ ബറകത്തിനാല്‍ താങ്കള്‍ ഞങ്ങളെയുംകൊണ്ട് മുന്നോട്ട് നീങ്ങിക്കൊള്ളുക.”

സഅ്ദി(റ)ന്റെ വാക്കും നബി ﷺ യെ ഏറെ സന്തോഷിപ്പിച്ചു. നബി ﷺ  സ്വഹാബികളോട് പറഞ്ഞു: ”അല്ലാഹുവിന്റെ നാമത്തില്‍ എല്ലാവരും നീങ്ങി കൊള്ളുക. നിങ്ങള്‍ സന്തോഷിച്ചു കൊള്ളുക. നിശ്ചയമായും അല്ലാഹു തആലാ രണ്ടു സംഘത്തില്‍ ഒന്നിനെ (അബൂസുഫിയാനിന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘം. അതല്ലെങ്കില്‍ അബൂജഹലിന്റെ നേതൃത്വത്തില്‍ വന്ന ക്വുറൈശി സംഘം) എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാഹുവാണ് സത്യം! മുശ്‌രികുകള്‍ മരിച്ചുവീഴുന്ന സ്ഥലങ്ങള്‍ പോലും ഇപ്പോള്‍ എന്റെ കണ്ണുകള്‍കൊണ്ട് ഞാന്‍ കാണുന്നത് പോലെയുണ്ട്.” ശേഷം ഓരോ മുശ്‌രികും  മരിച്ചുവീഴുന്ന സ്ഥലം നബി ﷺ  സ്വഹാബിമാര്‍ക്ക് അറിയിച്ചുകൊടുത്തു. ‘ഇന്‍ശാ അല്ലാഹ്, നാളെ ഇന്ന വ്യക്തി ഇവിടെയാണ് മരിച്ചുവീഴുക’ എന്നു പറഞ്ഞുകൊണ്ടാണ് ബദ്ര്‍ യുദ്ധത്തിന്റെ തലേദിവസം തന്റെ സഹാബിമാര്‍ക്ക് നബി ﷺ  ആ സ്ഥലങ്ങള്‍ കാണിച്ചു കൊടുത്തത് എന്ന് അനസുബ്‌നു മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ കാണുവാന്‍ സാധിക്കും. (മുസ്‌ലിം: 2873).

 നബിയും സ്വഹാബിമാരും ദഫ്‌റാന്‍ താഴ്‌വരയില്‍ നിന്നും കൂടിയാലോചനയ്ക്ക് ശേഷം യാത്ര പുറപ്പെട്ടു. ബദ്‌റില്‍ നിന്നും (മദീനയോട്) അടുത്ത താഴ്‌വരയില്‍ (ഉദ്‌വതുദ്ദുന്‍യ) അവര്‍ എത്തി. ക്വുറൈശികളാകട്ടെ അകന്ന താഴ്‌വരയിലാണ് (ഉദ്‌വതുല്‍ ക്വുസ്വ്‌വ).

”നിങ്ങള്‍ (താഴ്‌വരയില്‍ മദീനയോട്) അടുത്ത ഭാഗത്തും അവര്‍ അകന്നഭാഗത്തും സാര്‍ഥവാഹകസംഘം നിങ്ങളെക്കാള്‍ താഴെയുമായിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക)” (അല്‍അന്‍ഫാല്‍: 42).

വ്യാഴാഴ്ച ദിവസം വൈകുന്നേരം നബി ﷺ  അലിയ്യുബ്‌നു അബീത്വാലിബ്(റ), സുബൈറുബ്‌നുല്‍ അവ്വാം(റ), സഅ്ദ് ബ്‌നു അബീവക്വാസ്(റ) തുടങ്ങിയവരെ മറ്റു ചില സ്വഹാബികളോടൊപ്പം ബദ്‌റിനു സമീപത്തുള്ള വെള്ളത്തിലേക്ക് പറഞ്ഞയച്ചു. ക്വുറൈശികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് അറിയാന്‍ വേണ്ടിയായിരുന്നു ഇത്. ക്വുറൈശികള്‍ക്ക് വേണ്ടി വെള്ളമെടുക്കാന്‍ വന്ന ബനൂ ഹജ്ജാജ് ഗോത്രത്തിലെ ഒരു കറുത്ത വേലക്കാരനെ അവര്‍ കണ്ടു. അവര്‍ അയാളെ പിടികൂടി. എന്നിട്ട് അബൂസുഫ്‌യാനെക്കുറിച്ചും അബൂസുഫ്‌യാന്റെ ആളുകളെക്കുറിച്ചും ചോദിക്കുവാന്‍ തുടങ്ങി. അബൂസുഫ്‌യാനെക്കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല എന്നായിരുന്നു അയാളുടെ മറുപടി. എന്നാല്‍ ഇവിടെ അബൂജഹലും ഉത്ബയും ശൈബയും ഉമയ്യതുബ്‌നു ഖലഫും ഉണ്ട് എന്ന് അയാള്‍ പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ അയാളെ അടിച്ചു. അടികൊണ്ടപ്പോള്‍ ഞാന്‍ അബൂസുഫ്‌യാനെക്കുറിച്ച് നിങ്ങള്‍ക്ക് പറഞ്ഞു തരാം എന്നു പറഞ്ഞു. അപ്പോള്‍ അവര്‍ അയാളെ വിട്ടു. വീണ്ടും അവര്‍ അബൂസുഫ്‌യാനെക്കുറിച്ച് ചോദിച്ചപ്പോള്‍ അബൂസുഫ്‌യാനെക്കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല എന്ന് മറുപടി പറഞ്ഞു. എന്നാല്‍ ഇവിടെ അബൂജഹലും ഉതുബയും ശൈബയും… ഉണ്ട് എന്നും അയാള്‍ മറുപടി നല്‍കി. അപ്പോള്‍ അവര്‍ വീണ്ടും അയാളെ അടിക്കാന്‍ തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ നബി ﷺ  അപ്പുറത്തു നിന്ന് നമസ്‌കരിക്കുകയായിരുന്നു. അവിടെ നിന്നും തിരിഞ്ഞു വന്നുകൊണ്ട് നബി ﷺ  പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! ഇദ്ദേഹം നിങ്ങളോട് സത്യം പറയുമ്പോള്‍ നിങ്ങള്‍ അയാളെ അടിക്കുകയും കളവ് പറയുമ്പോള്‍ നിങ്ങള്‍ അയാളെ ഒഴിവാക്കുകയും ചെയ്യുന്നു’ (മുസ്‌ലിം: 1779).

വെള്ളത്തില്‍ നിന്നും അല്‍പം അകലെയായിക്കൊണ്ടാണ് നബിയും സ്വഹാബികളും ഇറങ്ങിയിരുന്നത്. അവര്‍ക്ക് ശക്തമായ ദാഹവും ക്ഷീണവും അനുഭവപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു ലഘുവായ ഒരു മഴ ഇറക്കി. ഈ വെള്ളം കൊണ്ട് മുസ്‌ലിംകള്‍ ശുദ്ധീകരണം വരുത്തുകയും കുടിക്കുകയും അവര്‍ ഉന്മേഷവാന്മാരാവുകയും ചെയ്തു. പൈശാചിക മാലിന്യങ്ങളെ അല്ലാഹു അവരില്‍ നിന്ന് നീക്കിക്കളയുകയും ചെയ്തു. മഴ പെയ്തതിന്റെ ഫലമായി അവരുടെ കാലുകളെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ അവര്‍ക്ക് സാധിച്ചു. മുശ്‌രിക്കുകളുടെ ഭാഗത്ത് ശക്തമായ മഴ പെയ്തു. അവരെ സംബന്ധിച്ചിടത്തോളം ആ മഴ അവര്‍ക്ക് വലിയ പരീക്ഷണവും ദുഷ്‌കരവും ആയിരുന്നു. അവര്‍ പൊടിയുള്ള ഭാഗത്തായിരുന്നു. അതു കൊണ്ട്, മുന്നോട്ടു നടക്കാന്‍ പോലും അവര്‍ക്ക് കഴിയാതെയായി.

ശേഷം നബി ﷺ  തന്റെ സൈന്യത്തെയും കൊണ്ട് ബദ്‌റിലെ വെള്ളത്തിന്റെ സമീപത്തേക്ക് നീങ്ങി. ബദ്‌റിലെ കിണറുകളില്‍ ഏറ്റവും നല്ല കിണറിന് സമീപത്തേക്ക് നബി ﷺ  എത്തി. മുശ്‌രിക്കുകളെ മുന്‍ കടന്നു കൊണ്ടാണ് നബി ﷺ  അവിടേക്ക് എത്തിയത്. വെള്ളത്തിനു സമീപം മുസ്‌ലിംകള്‍ താമസമുറപ്പിച്ചു. അപ്പോള്‍ സഅദ്ബ്‌നു മുആദ്(റ) നബി ﷺ യോട് പറഞ്ഞു: ”അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു ചെറിയ കുടില്‍ ഉണ്ടാക്കിത്തരട്ടെ? താങ്കള്‍ക്ക് അതില്‍ താമസിക്കാം. അതില്‍ വെച്ചു കൊണ്ട് താങ്കള്‍ക്ക് സൈന്യത്തെ ഒരുക്കുകയും ചെയ്യാം. അങ്ങനെ ഞങ്ങള്‍ ശത്രുക്കളുമായി ഏറ്റുമുട്ടും. അല്ലാഹു ഞങ്ങള്‍ക്ക് ശത്രുക്കളുടെമേല്‍ വിജയവും പ്രതാപവും നല്‍കിയാല്‍ അതാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. മറിച്ചാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ പിറകിലുള്ള ആളുകളുമായി താങ്കള്‍ക്ക് കൂടിച്ചേരുവാന്‍ സാധിക്കും. ചില ആളുകള്‍ നമ്മുടെ കൂടെ വരാതെ പിന്തിരിഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ പ്രവാചകരേ, അവര്‍ ഞങ്ങളെക്കാള്‍ നിങ്ങളോട് സ്‌നേഹം കുറവുള്ളവരായതു കൊണ്ടല്ല. മറിച്ച് അങ്ങ് യുദ്ധത്തിനാണ് വരുന്നത് എന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. അത് അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും പിന്തി നില്‍ക്കുകയില്ലായിരുന്നു. അല്ലാഹു അവരെക്കൊണ്ട് താങ്കളെ സംരക്ഷിക്കുമായിരുന്നു. അവര്‍ അങ്ങയോട് ഗുണകാംക്ഷയുള്ളവരാണ്. അങ്ങയോടൊപ്പം ജിഹാദ് ചെയ്യുവാന്‍ തയ്യാറുള്ളവരുമാണ്.”

 ഇതു കേട്ടപ്പോള്‍ നബി ﷺ  സഅ്ദി(റ)നെ പുകഴ്ത്തിപ്പറയുകയും അദ്ദേഹത്തിന്റെ നന്മക്കായി പ്രാര്‍ഥിക്കുകയും ചെയ്തു.

നബി ﷺ  തന്റെ സൈന്യത്തെ വരിവരിയായി നിര്‍ത്തി. ഏറ്റവും നല്ല ഒരുക്കം തന്നെ അവരില്‍ നടത്തി. വെള്ളിയാഴ്ചയുടെ തലേരാത്രി ആയിരുന്നു അത്. സൈന്യത്തെയും കൊണ്ട് യുദ്ധം നടക്കാനിരിക്കുന്ന സ്ഥലത്തിലൂടെ നബി ﷺ  നടന്നു. എന്നിട്ട് ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു: ‘ഇന്‍ശാ അല്ലാഹ്, ഇവിടെയാണ് നാളെ ഇന്ന വ്യക്തി മരിച്ചു വീഴുക. ഇവിടെയാണ് നാളെ ഇന്ന വ്യക്തി മരിച്ചു വീഴുക.’ അനസ്(റ) പറയുന്നു: ‘നബി ﷺ  കാണിച്ച സ്ഥാനത്തു നിന്നും അല്‍പം പോലും അവര്‍ മരിച്ചു വീണപ്പോള്‍ തെറ്റിയിട്ടുണ്ടായിരുന്നില്ല’ (മുസ്‌ലിം: 1779).

ബദ്‌റിന്റെ തലേരാത്രിയില്‍ മുസ്‌ലിംകള്‍ക്ക് ഉറക്കം ബാധിച്ചു. അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹമായിരുന്നു അത്. അവര്‍ എല്ലാവരും ഉറങ്ങി. അങ്ങിനെ അവരുടെ ഹൃദയങ്ങള്‍ക്ക് സമാധാനം ലഭിച്ചു. ഉറക്കത്തിലൂടെ വലിയ ആശ്വാസം അവര്‍ നേടുകയും ചെയ്തു. അല്ലാഹു പറയുന്നു:

 ”അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളില്‍ നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കികളയുന്നതിനും നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)” (അല്‍അന്‍ഫാല്‍: 11).

എന്നാല്‍ ഈ രാത്രിയില്‍ നബി ﷺ  ഒരു മരത്തിന് ചുവട്ടില്‍ നിന്നുകൊണ്ട് നമസ്‌കരിക്കുകയായിരുന്നു. അല്ലാഹുവോട് കേണപേക്ഷിച്ചുകൊണ്ട് കരഞ്ഞു പ്രാര്‍ഥിക്കുകയായിരുന്നു. ‘യാ ഹയ്യു യാ ക്വയ്യൂം’ എന്ന് നേരം പുലരുവോളം നബി ﷺ  സുജൂദില്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അന്ന് നബി ﷺ  പ്രാര്‍ഥിച്ച പ്രാര്‍ഥന ഹദീഥുകളില്‍ നമുക്ക് ഇപ്രകാരം കാണുവാന്‍ സാധിക്കും:

 ”അല്ലാഹുവേ, നീ എനിക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിത്തരേണമേ. അല്ലാഹുവേ, വാഗ്ദാനം ചെയ്തത് എനിക്ക് നല്‍കേണമേ. അല്ലാഹുവേ, ഇസ്‌ലാമിന്റെ ഈ സംഘത്തെ നീ നശിപ്പിച്ചാല്‍ പിന്നെ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല.”

നബി ﷺ  ഇത് പറഞ്ഞുകൊണ്ടിരുന്നു. അവിടുന്ന് തന്റെ കൈകള്‍ ക്വിബ്‌ലക്കു നേരെ നീട്ടിയിരുന്നു. നബി ﷺ യുടെ ചുമലില്‍ ഉണ്ടായിരുന്ന മുണ്ട് താഴെ വീണു. അപ്പോള്‍ അബൂബക്ര്‍(റ) അവിടെ കടന്നു വരികയും മുണ്ടെടുത്ത് കൊണ്ട് നബിയുടെ ചുമലില്‍ ഇട്ടു കൊടുക്കുകയും ചെയ്തു. എന്നിട്ട് നബിയെ പിന്നിലൂടെ തന്നിലേക്ക് അണച്ചുപിടിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു: ”അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹുവിനോടുള്ള താങ്കളുടെ ഈ അപേക്ഷ മതി. താങ്കള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്തത് പൂര്‍ത്തിയാക്കിത്തരിക തന്നെ ചെയ്യും.” ഈ സന്ദര്‍ഭത്തില്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു:

‘നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി’ (അല്‍അല്‍ഫാല്‍: 9).  അങ്ങനെ അല്ലാഹു മലക്കുകളെ കൊണ്ട് നബി ﷺ യെ സഹായിച്ചു. (മുസ്‌ലിം: 1763).

 നേരം പുലര്‍ന്നു. വെള്ളിയാഴ്ച ദിവസം. റമദാന്‍ 17. ഹിജ്‌റ രണ്ടാം വര്‍ഷം. നബി ﷺ  ഇപ്രകാരം വിളിച്ചു പറഞ്ഞു: ‘അസ്സ്വലാതു ജാമിഅഃ.’ ജനങ്ങള്‍ അവിടെ വന്നു. അവരെക്കൊണ്ട് സ്വുബ്ഹി നമസ്‌കരിച്ചു. യുദ്ധത്തിനുവേണ്ടി പ്രേരിപ്പിച്ചുകൊണ്ട് അവരോട് സംസാരിച്ചു. എന്നിട്ട് പറഞ്ഞു: ‘ക്വുറൈശികള്‍ ഈ മലയുടെ അടിഭാഗത്ത് ഉണ്ട്’ (അഹ്മദ്: 948).

നബി ﷺ  തന്റെ സൈന്യത്തെ അണിയായി നിര്‍ത്തി. ക്വുറൈശികള്‍ താഴ്‌വരയിലേക്ക് ഇറങ്ങി വരുന്നതിനു മുമ്പായിരുന്നു ഇത്. സൈന്യത്തെ വളരെ ചിട്ടയോടെ നിര്‍ത്തി. എന്നിട്ട് പറഞ്ഞു: ‘എന്റെ അനുവാദം ലഭിക്കുന്നതുവരെ ആരും യുദ്ധം തുടങ്ങരുത്.’ ഇമാം മുസ്‌ലിമിന്റെ ഹദീഥില്‍ (1901) ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നത് കാണുവാന്‍ സാധിക്കും.

നബി ﷺ  അവര്‍ക്ക് യുദ്ധത്തിന്റെ രൂപത്തെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ക്വുറൈശികളുടെ അടുത്ത് എത്തിയാലല്ലാതെ അമ്പെയ്ത്ത് നടത്തരുത് എന്നും അവരോട് സൂചിപ്പിച്ചു. (ബുഖാരി: 3984). അമ്പുകള്‍ സ്ഥാനത്ത് കൊള്ളാതെ നഷ്ടപ്പെട്ടു പോകാതിരിക്കാനായിരുന്നു ഈ നിര്‍ദേശം.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 32

നബി ചരിത്രം – 32: ക്വുറൈശികള്‍ ബദ്‌റില്‍

ക്വുറൈശികള്‍ ബദ്‌റില്‍

നബി   സൈന്യത്തെ ക്രമീകരിച്ചു തുടങ്ങി. പ്രധാന കൊടി മിസ്അബ് ഇബ്‌നു ഉമൈറി(റ)ന്റെ കയ്യില്‍ കൊടുത്തു. വെള്ളനിറത്തിലുള്ള കൊടിയായിരുന്നു അത്. സൈന്യത്തെ പ്രധാനമായും രണ്ടു വിഭാഗമാക്കി തിരിച്ചു; മുഹാജിറുകളുടെ സംഘവും അന്‍സ്വാറുകളുടെ സംഘവും. മുഹാജിറുകളുടെ കൊടി അലിയ്യുബ്‌നു അബീത്വാലിബി(റ)ന്റെ കയ്യിലും അന്‍സ്വാറുകളുടെ കൊടി സഅ്ദ് ഇബ്‌നു മുആദി(റ)ന്റെ കയ്യിലും നല്‍കുകയുണ്ടായി. വലതുഭാഗത്ത് നിര്‍ത്തിയ ആളുകളുടെ നേതൃത്വം സുബൈര്‍ ഇബ്‌നു അവ്വാമി(റ)നെയും ഇടതു ഭാഗത്ത് നിര്‍ത്തിയ ആളുകളുടെ നേതൃത്വം മിക്വ്ദാദുബ്‌നു അംറി(റ)നെയും ഏല്‍പിച്ചു. സൈന്യത്തിന്റെ പിന്‍ഭാഗത്ത് ഖൈസ് ഇബ്‌നു അബീസ്വഅ്‌സ്വഅത്(റ) ആയിരുന്നു നിശ്ചയിക്കപ്പെട്ടത്. തന്റെ അനുചരന്‍മാരുടെ ദാരിദ്ര്യാവസ്ഥ മനസ്സിലാക്കിയ നബി   ഇപ്രകാരം പ്രാര്‍ഥിച്ചു: അല്ലാഹുവേ, അവര്‍ നഗ്‌നപാദരാണ്; അവരെ ധരിപ്പിക്കേണമേ. അല്ലാഹുവേ, അവര്‍ നഗ്‌നരാണ്; അവരെ വസ്ത്രം ധരിപ്പിക്കേണമേ. അല്ലാഹുവേ, അവര്‍ വിശക്കുന്നവരാണ്; അവര്‍ക്ക് നീ ഭക്ഷണം നല്‍കേണമേ.നബി യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. അല്ലാഹു അവര്‍ക്ക് ബദ്‌റില്‍ വിജയം നല്‍കി. അവര്‍ക്ക് വസ്ത്രം നല്‍കപ്പെട്ടു. ഗനീമത്ത് (യുദ്ധാര്‍ജിത) സ്വത്ത് ധാരാളമായി ലഭിച്ചു. ഒന്നും രണ്ടും ഒട്ടകങ്ങളില്‍ ചുമക്കാവുന്ന അത്രയും സമ്പത്ത് അവര്‍ക്ക് ലഭിക്കുകയുണ്ടായി.

നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്…” (ക്വുര്‍ആന്‍ 2:186).

സൈന്യത്തെ ക്രമീകരിച്ചതിനുശേഷം നബി   തന്റെ അനുചരന്മാരോട് നോമ്പുതുറക്കാന്‍ ആവശ്യപ്പെട്ടു. യുദ്ധം ചെയ്യുവാനും മുന്നോട്ടു നീങ്ങുവാനുമുള്ള കഴിവ് അവര്‍ക്ക് ഉണ്ടാകേണ്ടതുണ്ടല്ലോ. നബി   അവര്‍ക്ക് ആവശ്യമായ പ്രേരണയും പ്രോത്സാഹനവും നല്‍കിക്കൊണ്ടിരുന്നു. ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്ക് നിങ്ങള്‍ എഴുന്നേറ്റുവരൂഎന്ന് അവരോട് നബി   പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഉമൈര്‍ ഇബ്‌നു ഹുമാം അല്‍അന്‍സ്വാരി(റ) നബി യോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗമോ?’ നബി   പറഞ്ഞു: അതെ.നബി യുടെ ഈ വാക്കിനെ ഇഷ്ടപ്പെട്ടതായി അറിയിച്ചു കൊണ്ട് അദ്ദേഹം ഒരു ശബ്ദം ഉണ്ടാക്കി. നബി   ചോദിച്ചു: എന്താണ് നീ ശബ്ദമുണ്ടാക്കാന്‍ കാരണം?’ അദ്ദേഹം പറഞ്ഞു: ഒന്നുമില്ല റസൂലേ, ഞാനാ സ്വര്‍ഗത്തിലെ വക്താവാകുവാന്‍ ആഗ്രഹിക്കുന്നു.അപ്പോള്‍ നബി   പറഞ്ഞു: നീ സ്വര്‍ഗക്കാരനാണ്.അപ്പോള്‍ അദ്ദേഹം തിന്നാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഈത്തപ്പഴത്തിന്റെ പാത്രത്തില്‍ നിന്നും ഈത്തപ്പഴങ്ങള്‍ പുറത്തേക്കെടുത്തു. എന്നിട്ട് പറഞ്ഞു: ഈ ഈത്തപ്പഴം തിന്നുതീര്‍ക്കാന്‍ ആവശ്യമായ സമയം ഞാന്‍ ജീവിച്ചിരുന്നാല്‍ തന്നെ അത് സുദീര്‍ഘമായ ഒരു ജീവിതമാണ്.ഇതും പറഞ്ഞു കൊണ്ട് അദ്ദേഹം ഇൗത്തപ്പഴം വലിച്ചെറിയുകയും എന്നിട്ട് അവരോടൊപ്പം യുദ്ധം ചെയ്യുകയും രക്തസാക്ഷിയാവുകയും ചെയ്തു” (മുസ്‌ലിം: 1901).

മദീനയില്‍ നിന്നും പുറപ്പെട്ട നബി   സ്വഫ്‌റാഅ് എന്ന സ്ഥലത്തിനു സമീപം എത്തിയപ്പോള്‍ ബുസൈസതുബ്‌നു അംറുല്‍ ജുഹനി(റ), അദിയ്യിബ്‌നു അബിസ്സഅബാഅ്(റ) എന്നീ രണ്ടു സ്വഹാബിമാരെ അബൂസുഫ്‌യാന്റെ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി പറഞ്ഞയച്ചു. യാത്രാവേളയില്‍ നബി   ഹുര്‍റതുല്‍ വബ്‌റ എന്ന സ്ഥലത്തിന് സമീപത്തു വെച്ചുകൊണ്ട് മുശ്‌രിക്കുകളില്‍ പെട്ട ഒരാളെ കണ്ടുമുട്ടി. അയാളോട് ചോദിച്ചു: നീ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്നുണ്ടോ?’ അദ്ദേഹം പറഞ്ഞു: അതെ.നബി   പറഞ്ഞു: എങ്കില്‍ മുന്നോട്ട് നടന്നോളൂ” (മുസ്‌ലിം: 1817).

ക്വുറൈശി കച്ചവട സംഘത്തിലെ തലവന്‍ അബൂസുഫ്‌യാന്‍ ആയിരുന്നു. അതീവ ജാഗരൂകനും ശ്രദ്ധാലുവുമായിരുന്നു അദ്ദേഹം. യാത്രാ സന്ദര്‍ഭങ്ങളില്‍ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ശ്രമം അദ്ദേഹവും നടത്തിയിരുന്നു. വഴിയില്‍ വെച്ച് കാണുന്നവരോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അപ്പോഴാണ് മുഹമ്മദ് നബി   കച്ചവട സംഘത്തെ ലക്ഷ്യം വെച്ചുകൊണ്ട് മദീനയില്‍ നിന്നും പുറപ്പെട്ടിരിക്കുന്നു എന്ന വിവരം അബൂസുഫ്‌യാനു ലഭിച്ചത്. ഇത് അറിഞ്ഞ ഉടനെ അബൂസുഫ്‌യാന്‍ ളംളമുബ്‌നു അംറുല്‍ ഗഫ്ഫാരിയെ മക്കയിലേക്ക് പറഞ്ഞയച്ചു. മുഹമ്മദും സംഘവും ക്വുറൈശികളുടെ കച്ചവട സംഘത്തെ ലക്ഷ്യം വെച്ച് ഇറങ്ങിയിരിക്കുന്നു എന്ന് മക്കക്കാരെ അറിയിക്കലായിരുന്നു ഉദ്ദേശം. ളംളം മക്കാ താഴ്‌വരയിലെത്തി തന്റെ ഒട്ടകപ്പുറത്ത് കയറി നിന്നുകൊണ്ട് തന്റെ കുപ്പായം കീറി ഉച്ചത്തില്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: അല്ലയോ ക്വുറൈശികളേ, അപകടം! അപകടം! നിങ്ങളുടെ സമ്പത്ത് അബൂസുഫ്‌യാന്റെ അടുക്കലുണ്ട്. അത് പിടിച്ചെടുക്കാന്‍ മുഹമ്മദും അനുയായികളും പുറപ്പെട്ടിരിക്കുന്നു. ഇനി ആ സമ്പത്ത് നിങ്ങള്‍ക്ക് കിട്ടുമോ എന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട്, സഹായം, സഹായം. (അബൂസുഫ്‌യാനെ സഹായിക്കാന്‍ പുറപ്പെട്ടോളൂ)

ക്വുറൈശികള്‍ അതിവേഗത്തില്‍ ഒരുങ്ങി. കഴിവുള്ളവരും കഴിവില്ലാത്തവരും പുറപ്പെട്ടു. അബൂലഹബ് ഒഴികെ ക്വുറൈശികളിലെ എല്ലാ പ്രമാണിമാരും ഇറങ്ങിത്തിരിച്ചു. അബൂലഹബ് തനിക്കു പകരം ആസ്വ് ഇബ്‌നു ഹിശാമിനെയാണ് അയച്ചത്. ആസ്വ് ഇബ്‌നു ഹിശാം അബൂലഹബിന് കുറച്ച് പണം കടം വീട്ടാന്‍ ഉണ്ടായിരുന്നു. അതിനു പകരമായാണ് അബൂലഹബ് ആസ്വിനെ പറഞ്ഞയച്ചത്. കച്ചവട സംഘത്തെ രക്ഷിക്കുവാന്‍ വേണ്ടി എല്ലാവരും ഒരുങ്ങിയിറങ്ങി. മുഹമ്മദിനെയും അനുയായികളെയും ഉന്മൂലനം ചെയ്യുക എന്നുള്ളതും അവരുടെ ഒരു ലക്ഷ്യമായിരുന്നു. അത്‌കൊണ്ടു തന്നെ നിര്‍ബന്ധിപ്പിച്ചു കൊണ്ടാണെങ്കിലും ക്വുറൈശികള്‍ ഒരാളെയും ഒഴിവാക്കാതെ തങ്ങളുടെ കൂടെ കൂട്ടി. അങ്ങനെ നിര്‍ബന്ധത്തിന് വഴങ്ങി പുറപ്പെട്ട ആളുകളില്‍ പെട്ടവരായിരുന്നു അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്, നൗഫല്‍ ഇബ്‌നു ഹാരിസ്, അബുത്വാലിബിന്റെ രണ്ടു മക്കളായ നൗഫല്‍, ഉകൈ്വല്‍ തുടങ്ങിയവര്‍. യാത്രയുടെ തുടക്കത്തില്‍ 1319 പേരായിരുന്നു മുശ്‌രിക്കുകളില്‍ ഉണ്ടായിരുന്നത്. 100 കുതിരയും 600 പടയങ്കിയും ഒട്ടനവധി ഒട്ടകങ്ങളും അവരുടെ കൂടെ ഉണ്ടായിരുന്നു. അബൂജഹല്‍ ആയിരുന്നു നേതൃത്വം വഹിച്ചിരുന്നത്. അബൂസുഫ്‌യാന്റെ അടുക്കല്‍ നിന്നും വാര്‍ത്തകളുമായി ളംളം വരുന്നതിനു മുമ്പു തന്നെ അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ ആതിക അക്കാര്യം സ്വപ്‌നത്തില്‍ കണ്ടതായി ചരിത്രം പറയുന്നു. ക്വുറൈശികള്‍ സര്‍വ സന്നാഹങ്ങളുമായി യാത്രക്ക് വേണ്ടി ഒരുങ്ങിയപ്പോള്‍ കുറെ നാളുകളായി മക്കയിലുള്ള ക്വുറൈശികള്‍ക്കും ബനൂബകറിനും ഇടയില്‍ നിലനില്‍ക്കുന്ന ശത്രുതയെക്കുറിച്ച് അവര്‍ (ആതിക) ഓര്‍മിപ്പിച്ചു. ഇതു കേട്ട മാത്രയില്‍ മുശ്‌രിക്കുകള്‍ പറഞ്ഞു: ബനൂബകര്‍ പിറകില്‍ നിന്ന് നമുക്കെതിരെ വരുമോ എന്ന് നാം ഭയപ്പെടുന്നു.ഈ സംസാരം യാത്രയില്‍ നിന്നും പിന്മാറാന്‍ പോലും കാരണമാകുന്ന രൂപത്തില്‍ എത്തി. അപ്പോള്‍ സുറാഖതുബ്‌നു മാലികിന്റെ രൂപത്തില്‍ ഇബ്‌ലീസ് അവരില്‍ പ്രത്യക്ഷപ്പെട്ടു. കിനാന ഗോത്രത്തിലെ പ്രധാനിയായിരുന്നു സുറാഖ. എന്നിട്ട് അവരോട് (ഇബ്‌ലീസ്) ഇപ്രകാരം പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കുള്ള സംരക്ഷകനാണ്. നിങ്ങള്‍ ഭയപ്പെടുന്ന ഒന്നും തന്നെ പിറകില്‍ നിന്നും ഉണ്ടാവുകയില്ല.

 ഇബ്‌ലീസിന്റെ ഇടപെടലിനെക്കുറിച്ച് അല്ലാഹു പറയുന്നു:

ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അങ്ങനെ ആ രണ്ടു സംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്) പിന്‍മാറിക്കളഞ്ഞു” (ക്വുര്‍ആന്‍ 8:48).

ഈ സന്ദര്‍ഭത്തില്‍ വലിയ ആവേശത്തോടെ അല്ലാഹുവിനോടും റസൂലിനോടുമുള്ള ശത്രുത പ്രകടിപ്പിച്ചു കൊണ്ട്, വാദ്യമേളങ്ങള്‍ മുഴക്കി, നൃത്തം ചവിട്ടി, മുസ്‌ലിംകള്‍ക്കെതിരെ പാട്ടു പാടിക്കൊണ്ട്, അഹങ്കാരത്തോടെയും ധിക്കാരത്തോടെയും പൊങ്ങച്ചത്തോടെയും അവര്‍ പുറപ്പെട്ടു.

ഗര്‍വോട് കൂടിയും ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞുനിര്‍ത്താന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 8:47).

സത്യനിഷേധികളുടെ സൈന്യത്തിന് ഭക്ഷണം നല്‍കുവാന്‍ വേണ്ടി മാത്രമായി പന്ത്രണ്ടോളം പേര്‍ ഉണ്ടായിരുന്നു. അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്, ഉത്ബതുബ്‌നു റബീഅ, ഹാരിസ് ഇബ്‌നു നൗഫല്‍, തുഐമതുബ്‌നു അദിയ്യ്, അബുല്‍ ബുഖ്തരി, ഇബ്‌നു ഹിശാം, ഹകീം ഇബ്‌നു ഹുസാം, നള്‌റുബ്‌നുല്‍ഹാരിസ്, അബൂജഹല്‍ ഇബ്‌നു ഹിശാം, ഉമയ്യത്തുബ്‌നു ഖലഫ്, സുഹൈലുബ്‌നു അംറ്, ഹജ്ജാജ് ഇബ്‌നു ആമിറിന്റെ രണ്ടു മക്കളായ നബീഹ്, മുനബ്ബിഹ് തുടങ്ങിയവരായിരുന്നു അവര്‍. വലിയ നേതാക്കന്മാരും സമ്പന്നരുമായിരുന്നു ഇവരൊക്കെ. ഓരോ ദിവസവും ഒന്‍പതോ പത്തോ ഒട്ടകങ്ങളെ വീതം അവര്‍ അറുത്തിരുന്നു. മക്കയില്‍ നിന്ന് പുറപ്പെട്ട ഉടനെത്തന്നെ അവര്‍ക്ക് വേണ്ടി ആദ്യമായി ഒട്ടകത്തെ അറുത്തത് അബൂജഹല്‍ ബിന്‍ ഹിശാം ആയിരുന്നു. ഇവരെക്കുറിച്ചാണ് അല്ലാഹു ഇങ്ങനെ പറയുന്നത്:

തീര്‍ച്ചയായും സത്യനിഷേധികള്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയത്രെ. അവര്‍ അത് ചെലവഴിക്കും. പിന്നീട് അതവര്‍ക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം അവര്‍ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക് വിളിച്ചുകൂട്ടപ്പെടുന്നതാണ്” (ക്വുര്‍ആന്‍ 8:36).

ക്വുറൈശികളുടെ സൈന്യം ബദ്ര്‍ ലക്ഷ്യമാക്കി നീങ്ങി. ജുഹ്ഫയില്‍ എത്തിയപ്പോള്‍ അവര്‍ അവിടെ ഇറങ്ങി. ബദ്‌റിലൂടെ കടന്നുപോകുന്ന പ്രധാന വഴിയിലൂടെയായിരുന്നു അബൂസുഫ്‌യാന്‍ കച്ചവട സംഘത്തെ കൊണ്ടുവന്നിരുന്നത്. അതീവ ജാഗ്രത പാലിക്കുന്ന ആളായിരുന്നു അബൂസുഫ്‌യാന്‍ എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ബദ്‌റിന്റെ സമീപത്തുള്ള ജല തടാകത്തില്‍ എത്തിയപ്പോള്‍ മുജ്ദിയ്യുബ്‌നു അംറുല്‍ ജുഹനിയെ അബൂസുഫ്‌യാന്‍ കണ്ടു. അബൂസുഫ്‌യാന്‍ ചോദിച്ചു: മുഹമ്മദിന്റെ വല്ല ചാരന്മാരെയും നീ കണ്ടുവോ?’ മുജ്ദിയ്യ് പറഞ്ഞു: അല്ലാഹുവാണ് സത്യം, ഭയപ്പെടേണ്ടതായിട്ടുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ രണ്ടു യാത്രക്കാര്‍ ഇതുവഴി വരികയും ഈ മണ്‍തിട്ടക്കടുത്ത് വെച്ച് അവര്‍ തങ്ങളുടെ ഒട്ടകത്തെ മുട്ട് കുത്തിക്കുകയും അവരുടെ പാന പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചു തിരിച്ചുപോകുകയും ചെയ്തു.ഇതു കേട്ടപ്പോള്‍ അബൂസുഫ്‌യാന്‍ മുജ്ദിയ്യ് സൂചിപ്പിച്ച ആളുകളുടെ ഒട്ടകങ്ങള്‍ മുട്ടുകുത്തിയ സ്ഥലത്തേക്ക് വന്നു. എന്നിട്ട് ആ ഒട്ടകത്തിന്റെ കാഷ്ടം എടുത്തു പരിശോധിച്ചു. അപ്പോള്‍ അതില്‍ ഈത്തപ്പഴത്തിന്റെ കുരുവുണ്ടായിരുന്നു. ഉടനെ അബൂസുഫ്‌യാന്‍ ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം, ഇത് മദീനയിലെ ഈത്തപ്പഴം തിന്ന ഒട്ടകത്തിന്റെ കാഷ്ടമാണ്. തീര്‍ച്ചയായും ഇവര്‍ മുഹമ്മദിന്റെ ചാരന്മാര്‍ തന്നെ.അബൂഅബൂസുഫ്‌യാന്‍ തന്റെ ആളുകളുടെ അടുക്കലേക്ക് അതിവേഗത്തില്‍ മടങ്ങിച്ചെന്നു. യാത്രാ സംഘത്തിന്റെ ഗതി മറ്റൊരു ഭാഗത്തേക്ക് അബൂസുഫ്‌യാന്‍ തിരിച്ചു. ബദ്‌റിന്റെ ഇടതു വശത്തു കൂടിയുള്ള പ്രധാന വഴി ഉപേക്ഷിച്ചുകൊണ്ട് കടല്‍ തീരത്തിലൂടെ യാത്രയായി. യാത്രാസംഘത്തിലെ ഒട്ടകങ്ങളെ അതിവേഗത്തില്‍ തെളിക്കുകയും മുസ്‌ലിംകള്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെടുകയും ചെയ്തു.

തന്റെ കച്ചവടസംഘം രക്ഷപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയ അബൂസുഫ്‌യാന്‍ കൈ്വസുബ്‌നു ഇംറുല്‍കൈ്വസിനെ ഒരു കത്തുമായി ക്വുറൈശികളുടെ അടുക്കലേക്കയച്ചു. ആ കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: നിങ്ങളുടെ കച്ചവട സംഘത്തെയും സമ്പത്തിനെയും ആളുകളെയും സംരക്ഷിക്കുവാന്‍ വേണ്ടിയാണ് നിങ്ങള്‍ പുറപ്പെട്ടത്. എന്നാല്‍ അവയെയെല്ലാം അല്ലാഹു രക്ഷപ്പെടുത്തിയിരിക്കുന്നു. അതു കൊണ്ട് നിങ്ങള്‍ മക്കയിലേക്ക് തിരിച്ചുപോയിക്കൊള്ളുക.

പക്ഷേ, ഈ കത്ത് വായിച്ച് അബൂജഹല്‍ പറഞ്ഞു: അല്ലാഹുവാണ് സത്യം, ബദ്‌റില്‍ എത്തുന്നത് വരെ ഞങ്ങള്‍ ഒരിക്കലും മടങ്ങുകയില്ല. അവിടെ ഞങ്ങള്‍ മൂന്നുദിവസം താമസിക്കും. ഒട്ടകങ്ങളെ അറുക്കും. ഭക്ഷണം കഴിക്കും. മദ്യപിക്കും. വാദ്യമേളങ്ങള്‍ ഉണ്ടാക്കും. ഞങ്ങളെക്കുറിച്ചും ഞങ്ങളുടെ പുറപ്പാടിനെക്കുറിച്ചും ഞങ്ങളുടെ സംഘത്തെക്കുറിച്ചും അറബികള്‍ കേള്‍ക്കണം. അങ്ങനെ അറബികള്‍ ഞങ്ങളെ എന്നും ഭയപ്പെടണം. അതുകൊണ്ട് മുന്നോട്ട് ഗമിക്കൂ.

അബൂജഹല്‍ ഇങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും ഇബ്‌നു ശുറൈഖ് മടങ്ങിപ്പോകാന്‍ തീരുമാനിച്ചു. ബനൂസഹ്‌റ ഗോത്രക്കാരുമായി സഖ്യത്തില്‍ ഏര്‍പെട്ടവരായിരുന്നു അവര്‍. അക്കൂട്ടത്തിലുഉള്ള (ബനൂ സഹ്‌റ) എല്ലാവരും ജുഹ്ഫയില്‍ നിന്ന് മക്കയിലേക്ക് മടങ്ങുകയുണ്ടായി. ഏതാണ്ട് 300 പേരുണ്ടായിരുന്നു അവര്‍. ബനൂഹാശിമും മടങ്ങിപ്പോകുവാന്‍ ഉദ്ദേശിച്ചുവെങ്കിലും അബൂജഹല്‍ അവരെ തടഞ്ഞു വെക്കുകയുണ്ടായി. മുശ്‌രിക്കുകള്‍ ബദ്ര്‍ ലക്ഷ്യം വെച്ച് നീങ്ങി. ബദ്‌റിന്റെ സമീപത്ത് പോയി അവര്‍ ഇറങ്ങി. ബദ്ര്‍ താഴ്‌വരയുടെ താഴെ അറ്റമായിരുന്നു അവര്‍ ഇറങ്ങിയ ഭാഗം. സത്യത്തില്‍ മുശ്‌രിക്കുകളെ അവരുടെ നേതാവ് അബൂജഹല്‍ നാശത്തിലേക്ക് വലിച്ചു കൊണ്ടു വരികയായിരുന്നു. അല്ലാഹു പറഞ്ഞത് എത്ര സത്യം:

സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്. ദുഷ്ടന്‍മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി” (ക്വുര്‍ആന്‍ 8:8).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 31

നബി ചരിത്രം – 31: ബദ്‌റിലേക്ക്...

ബദ്‌റിലേക്ക്…

ഹിജ്‌റ വര്‍ഷം രണ്ടില്‍ നടന്ന സംഭവങ്ങളാണ് നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതും ബദ്ര്‍ യുദ്ധം നടന്നതും ഈ വര്‍ഷത്തിലായിരുന്നു.  

നോമ്പ് നിര്‍ബന്ധമാക്കപ്പെടുന്നു

മുഹര്‍റം മാസത്തിലെ ആശുറാഅ് നോമ്പ് ക്വുറൈശികളും യഹൂദികളും അനുഷ്ഠിക്കാറുണ്ടായിരുന്നു. ആഇശ(റ)യില്‍ നിന്നും നിവേദനം; അവര്‍ പറയുന്നു: ”ജാഹിലിയ്യ കാലഘട്ടത്തില്‍ ക്വുറൈശികള്‍ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. നബിയും അത് അനുഷ്ഠിച്ചിരുന്നു. മദീനയിലെത്തിയതിനു ശേഷവും നബി ﷺ  അത് അനുഷ്ഠിച്ചു. തന്റെ അനുചരന്മാരോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ ആശുറാഅ് നോമ്പ് ഉപേക്ഷിച്ചു. ഉദ്ദേശിക്കുന്നവര്‍ അനുഷ്ഠിക്കുക അല്ലാത്തവര്‍ക്ക് ഉപേക്ഷിക്കാം (എന്നായിരുന്നു പിന്നീടുള്ള നിയമം)”(ബുഖാരി: 2002, മുസ്‌ലിം: 1125).

നബി ﷺ  മദീനയില്‍ വന്നപ്പോള്‍ അവിടെയുള്ള ആളുകള്‍ നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. നബിയും നോമ്പെടുക്കുകയും തന്റെ കൂടെയുള്ളവരോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു:”നബി ﷺ  മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടു. നബി ﷺ  ചോദിച്ചു: ”എന്താണിത്?” അവര്‍ പറഞ്ഞു: ”ഇത് ഒരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് അല്ലാഹു ബനൂഇസ്രാഈല്യരെ അവരുടെ ശത്രുക്കളില്‍ നിന്നും രക്ഷിച്ചത്. അങ്ങനെ മൂസാനബി നോമ്പെടുത്തു.” ഇത് കേട്ടപ്പോള്‍ നബി ﷺ  പറഞ്ഞു: ”മൂസാനബിയുടെ കാര്യത്തില്‍ നിങ്ങളെക്കാള്‍ കൂടുതല്‍ കടപ്പെട്ടവന്‍ ഞാനാണ്.” അങ്ങനെ നബി ﷺ യും നോമ്പെടുക്കുകയും സ്വഹാബികളോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു” (ബുഖാരി: 2004, മുസ്‌ലിം: 1130).

കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ മായ്ക്കപ്പെടുന്നു എന്നുള്ളതാണ് ആശൂറാഅ് നോമ്പിന്റെ മഹത്ത്വമായി നബി ﷺ  പഠിപ്പിച്ചത്. (മുസ്‌ലിം: 1162).

നോമ്പ് എന്ന ആരാധന മുന്‍ സമുദായങ്ങളിലും നിലവിലുണ്ടായിരുന്നു. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്” (അല്‍ബക്വറ: 183).

എന്നാല്‍ സമയത്തിലും രൂപത്തിലും കാലയളവിലും നമ്മുടെ നോമ്പില്‍ നിന്നും വ്യത്യസ്തമായിരുന്നു മുന്‍ സമുദായങ്ങളുടെ നോമ്പ്. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലാണ് നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഇറങ്ങുന്നത്. ക്വിബ്‌ല മാറ്റത്തിന്റെ ഒരു മാസത്തിന് ശേഷമായിരുന്നു അത്. നബി ﷺ  മരിക്കുന്നതിന് മുമ്പ് 9 റമദാനുകളിലാണ് നോമ്പ് അനുഷ്ഠിച്ചത്.

മൂന്ന് ഘട്ടങ്ങളിലായിക്കൊണ്ടാണ് നോമ്പ് നിയമമാക്കപ്പെട്ടത്:

(1) നോമ്പ് അനുഷ്ഠിക്കുവാനും അതല്ലെങ്കില്‍ ഒരു സാധുവിന് ഭക്ഷണം കൊടുക്കുവാനുമുള്ള ഇളവ് നല്‍കി. ഇതില്‍ ഏതു വേണമെങ്കിലും സ്വീകരിക്കാമായിരുന്നു: ”(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന് സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായച്ഛിത്തമായി നല്‍കേണ്ടതാണ്” (അല്‍ബക്വറ: 184).

സലമത് ഇബ്‌നുല്‍ അക്‌വഅ്(റ) പറയുന്നു: ”നബി ﷺ യുടെ കാലഘട്ടത്തില്‍ ഞങ്ങളില്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പെടുക്കുകയും അല്ലാത്തവര്‍ നോമ്പ് ഒഴിവാക്കി പകരം ഒരു സാധുവിന് ഭക്ഷണം പ്രായച്ഛിത്തമായി നല്‍കുകയും ചെയ്തിരുന്നു. ശേഷം ‘റമദാന്‍ മാസത്തില്‍ ആര് സന്നിഹിതരാണോ അവര്‍ നോമ്പ് എടുത്തുകൊള്ളട്ടെ’ എന്ന ആയത്തിറങ്ങിയതോടു കൂടി (ആ നിയമം ഇല്ലാതെയായി)” (മുസ്‌ലിം: 145).

(2) നോമ്പ് നിര്‍ബന്ധമായി. നോമ്പ് തുറന്നുകഴിഞ്ഞാല്‍ ഇശാഅ് നമസ്‌കാരം വരെ ഭക്ഷണവും പാനീയവും ലൈംഗികബന്ധവും അനുവദനീയമായിരുന്നു. എന്നാല്‍ ഇശാഅ് നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നീട് അടുത്ത രാത്രി വരെ ഭക്ഷണവും പാനീയവും ലൈംഗികബന്ധവും നിഷിദ്ധമായിരുന്നു. നോമ്പിന്റെ സുദീര്‍ഘമായ ഈ കാലഘട്ടം അവര്‍ക്ക് വലിയ പ്രയാസമായി തോന്നി.

(3) ഫജ്‌റിന്റെ ഉദയം വരെ രാത്രിയില്‍ ഭക്ഷണവും പാനീയവും ലൈംഗിക ബന്ധവും അനുവദിച്ചു കൊണ്ടുള്ള നിയമം ഇറങ്ങി. അതിലൂടെ മുമ്പ് അവര്‍ക്കുണ്ടായിരുന്ന പ്രയാസം ലഘൂകരിക്കപ്പെടുകയും ചെയ്തു. വിശുദ്ധ ക്വുര്‍ആനിലെ ഈ ആയത്താണ് ആ സന്ദര്‍ഭത്തില്‍ അവതരിച്ചത്:

”നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനി മേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു(ഭാര്യമാരു)മായി സഹവസിക്കരുത്. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്ത മാക്കി കൊടുക്കുന്നു” (അല്‍ബക്വറ: 187).

ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് നോമ്പ്. ഒട്ടനവധി ഗുണങ്ങളും വമ്പിച്ച പ്രതിഫലവും ഉള്ള ഒരു ആരാധനയാണ് നോമ്പ്. ഇച്ഛകളെ നിയന്ത്രിക്കുവാനും വിശക്കുന്ന ദരിദ്രന്മാരുടെ പ്രയാസത്തെ മനസ്സിലാക്കുവാനും മനസ്സുകളെ തക്വ്‌വ കൊണ്ട് സംസ്‌കരിക്കുവാനും ശരീരത്തെ തിന്മകളില്‍ നിന്ന് ശുദ്ധീകരിക്കുവാനും നോമ്പ് കാരണമാണ്.

ബദ്ര്‍ യുദ്ധം

മുസ്‌ലിംകള്‍ മുശ്‌രിക്കുകളെ അഭിമുഖീകരിച്ചത് മൂന്ന് ഘട്ടങ്ങളായിക്കൊണ്ടാണ്:

(1) മുശ്‌രിക്കുകള്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്ത ഘട്ടം: ഹിജ്‌റക്ക് ശേഷം അഞ്ചു വര്‍ഷമാണ് ഈ അവസ്ഥ തുടര്‍ന്നത്. ക്വുറൈശികളും അവരോടൊപ്പം ചേര്‍ന്ന് സഖ്യകക്ഷികളും മദീനയിലേക്ക് സൈന്യങ്ങളുമായി നീങ്ങുകയും മുസ്‌ലിംകളുമായി യുദ്ധത്തിന് ഒരുങ്ങുകയും ചെയ്തിരുന്നു. മുഹമ്മദ് നബി ﷺ യെയും അനുയായികളെയും ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. രണ്ടു കക്ഷികള്‍ക്കും ഇടയില്‍ പലപ്പോഴും യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ വലിയ യുദ്ധങ്ങളും ചെറിയ യുദ്ധങ്ങളും ഉണ്ടായിരുന്നു. ബദ്ര്‍, ഉഹ്ദ്, അഹ്‌സാബ് തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട യുദ്ധങ്ങള്‍.

(2) സന്ധിയുടെയും പരസ്പര ധാരണയുടെയും ഘട്ടം: മുസ്‌ലിംകള്‍ ആറു വര്‍ഷമാണ് മസ്ജിദുല്‍ ഹറാമിലേക്ക് പോകാതെ മദീനയില്‍ കഴിഞ്ഞുകൂടിയത്. ഹിജ്‌റ ആറാം വര്‍ഷത്തിലാണ് നബിയും അനുയായികളും ഉംറ ഉദ്ദേശിച്ചുകൊണ്ട് മക്കയിലേക്ക് നീങ്ങുന്നത്. പക്ഷേ, വഴിയില്‍ വെച്ച് ക്വുറൈശികള്‍ അവരെ തടഞ്ഞു. അങ്ങനെയാണ് മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഇടയില്‍ ഒരു സന്ധി ഉണ്ടാകുന്നത്. പരസ്പരം യുദ്ധം ചെയ്യാതിരിക്കുവാനായിരുന്നു ആ സന്ധിയില്‍ പ്രധാനമായും തീരുമാനമായി എടുത്തത്. അതിന്റെ കാലയളവ് പത്ത് വര്‍ഷമായിരുന്നു. ഇതാണ് ഹുദൈബിയ സന്ധി എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്.

(3) മുസ്‌ലിംകള്‍ മുശ്‌രിക്കുകളോട് യുദ്ധം ചെയ്ത ഘട്ടം: ഹുദൈബിയ സന്ധിയില്‍ ഉണ്ടാക്കിയ കരാര്‍ ക്വുറൈശികള്‍ ലംഘിച്ചതാണ് ഇതിനു കാരണം. ക്വുറൈശികളോടൊപ്പം അവരുടെ സഖ്യകക്ഷികളായ ബനൂബകറും ഉണ്ടായിരുന്നു. ഹുദൈബിയ സന്ധി ഉണ്ടായതിന്റെ 22 മാസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്.

ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മാസം 17 വെള്ളിയാഴ്ചയാണ് ബദ്ര്‍ യുദ്ധം ഉണ്ടായത്. ക്വുറൈശികളുടെ വലിയ ഒരു കച്ചവട സംഘവുമായി അബൂസുഫ്‌യാന്‍ മക്കയില്‍ നിന്നും ശാമിലേക്ക് പോയിരുന്നു. ഒരുപാട് സമ്പത്തും കച്ചവട ചരക്കുകളും അതിലുണ്ടായിരുന്നു. അശീറയില്‍ വെച്ച് നബി ﷺ ക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ടു പോയ അതേ സംഘമായിരുന്നു ഇത്. മക്കയില്‍ നിന്നും ശാമിലേക്ക് അവര്‍ പോകുന്ന സന്ദര്‍ഭത്തിലാണ് അവരെ പിടി കൂടാന്‍ വേണ്ടി നബി ﷺ  പുറപ്പെട്ടത്. എന്നാല്‍ നബി ﷺ  എത്തിച്ചേരുന്നതിന് മുമ്പ് അവര്‍ രക്ഷപ്പെട്ടു. ആയിരം ഒട്ടകവും 50000 ദിനാറോളം വരുന്ന സമ്പത്തും മുപ്പതോ നാല്‍പതോ ആളുകളും അവരില്‍ ഉണ്ടായിരുന്നു. മഖ്‌റമതുബ്‌നു നൗഫല്‍, അംറുബ്‌നുല്‍ ആസ്വ് തുടങ്ങിയ പ്രധാനികള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ക്വുറൈശികളുടെ കച്ചവട ചരക്കുമായി ശാമില്‍ നിന്നും അബൂസുഫ്‌യാന്‍ വരുന്നുണ്ട് എന്ന വിവരം ലഭിച്ചപ്പോള്‍ അവരെ ലക്ഷ്യം വെച്ചുകൊണ്ട് നീങ്ങാന്‍ ഉദ്ദേശിച്ചു. നബി ﷺ  തന്റെ അനുചരന്മാരോട് ഇപ്രകാരം പറഞ്ഞു: ”ക്വുറൈശികളുടെ കച്ചവട സംഘം വരുന്നുണ്ട്. അതില്‍ അവരുടെ സമ്പത്തുണ്ട്. അത്‌കൊണ്ട് അവരിലേക്ക് പുറപ്പെടുക. അല്ലാഹു നിങ്ങള്‍ക്ക് അത് ഉടമപ്പെടുത്തി തന്നേക്കാം.”

യാത്രചെയ്യാന്‍ സ്വന്തമായി വാഹനമുള്ള ആളുകളോട് മാത്രമാണ് അന്ന് പുറപ്പെടാന്‍ നബി ﷺ ആവശ്യപ്പെട്ടത് (മുസ്‌ലിം: 1901). ചില സ്വഹാബിമാര്‍ക്ക് ഇത് ലഘുവായി തോന്നുകയും മറ്റു ചിലര്‍ക്ക് ഭാരമായി തോന്നുകയും ചെയ്തു. നബി ﷺ  ഒരു യുദ്ധത്തിനു വേണ്ടി അല്ല പോകുന്നത് എന്നും മറിച്ച് കച്ചവട സംഘത്തെ പിടികൂടാന്‍ വേണ്ടി മാത്രമാണ് എന്നും അവര്‍ കരുതി. അതുകൊണ്ടായിരിക്കാം ബദ്ര്‍ യുദ്ധത്തില്‍ നിന്ന് പിന്മാറി നിന്നവരെ നബി ﷺ  ആക്ഷേപിക്കാതിരുന്നതും. തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാതെ മാറിനിന്ന സംഭവം വിശദീകരിച്ചു കൊണ്ട് കഅ്ബ്ബ്‌നു മാലിക്(റ) പറയുന്നു: ‘തബൂക്ക് യുദ്ധത്തില്‍ അല്ലാതെ പ്രവാചകരുടെ കൂടെ മറ്റൊരു യുദ്ധത്തിലും ഞാന്‍ പിന്മാറിയിട്ടില്ല. എന്നാല്‍ ബദ്ര്‍ യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. അതില്‍ പങ്കെടുക്കാത്ത ഒരാളെയും നബി ﷺ  ആക്ഷേപിച്ചിട്ടില്ല. കാരണം ക്വുറൈശികളുടെ കച്ചവടസംഘത്തെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു അന്ന് നബി ﷺ  പുറപ്പെട്ടത്” (ബുഖാരി: 4418, മുസ്‌ലിം: 2769).

റമദാന്‍ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച മദീനയില്‍ നിന്നും നബി ﷺ  പുറപ്പെട്ടു. മദീനയില്‍ നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാന്‍ ഇബ്‌നു ഉമ്മി മഖ്തൂമിനെയും ഏല്‍പിച്ചു. റൗഹാഅ് പ്രദേശത്തു നിന്നും അബൂലുബാബയെ തിരിച്ചു കൊണ്ടുവന്ന് മദീനയുടെ ഉത്തരവാദിത്തം ഏല്‍പിച്ചു. 310ല്‍ അല്‍പം കൂടുതല്‍ ആളുകളാണ് നബിയുടെ കൂടെ മുഹാജിറുകളും അന്‍സ്വാറുകളുമായി പുറപ്പെട്ടത്. 86 പേര്‍ മുഹാജിറുകളും ബാക്കി അന്‍സ്വാറുകളുമായിരുന്നു. 61 പേര്‍ ഔസ് ഗോത്രത്തില്‍ നിന്നും 170 പേര്‍ ഖസ്‌റജ് ഗോത്രത്തില്‍ നിന്നുമായിരുന്നു. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബികളുടെ എണ്ണം മുകളില്‍ സൂചിപ്പിച്ചതാണ് എന്ന് അറിയിക്കുന്ന ബുഖാരിയുടെ ഹദീസ് കാണുവാന്‍ സാധിക്കും. ത്വാലൂത്ത് എന്ന രാജാവിന്റെ കൂടെ പുഴ കടന്നുപോയ അനുയായികളുടെ എണ്ണവും ഇതു തന്നെയായിരുന്നു. (ബുഖാരി: 3959).

ഉമര്‍(റ) പറയുന്നു: ”ബദ്‌റിന്റെ ദിവസം നബി ﷺ  മുശ്‌രിക്കുകളിലേക്ക് നോക്കിയപ്പോള്‍ അവര്‍ 1000 പേരുണ്ടായിരുന്നു. നബിയുടെ അനുയായികള്‍ 319 പേരായിരുന്നു” (മുസ്‌ലിം: 1763).

ഔസ് ഗോത്രക്കാരെക്കാള്‍ കൂടുതലായിരുന്നു ഖസ്‌റജ് ഗോത്രക്കാരുടെ എണ്ണം. കാരണം മദീനയില്‍ നിന്നും വളരെ അകലത്തിലായിരുന്നു ഔസ് ഗോത്രക്കാരുടെ വീടുകള്‍ ഉണ്ടായിരുന്നത്. കൃത്യമായ കാരണങ്ങളുടെ പേരില്‍ ബദ്‌റില്‍ പങ്കെടുക്കാതെ പല സ്വഹാബിമാരും മാറിനിന്നിട്ടുണ്ട്. എന്നാല്‍ ബദ്‌റില്‍ നിന്നും ലഭിച്ച സ്വത്തില്‍ നിന്നും അവര്‍ക്ക് നബി ﷺ  വിഹിതം നല്‍കിയിട്ടുണ്ട്. അവരില്‍ പ്രധാനികളെ നമുക്കൊന്ന് പരിചയപ്പെടാം:

(1) ഉസ്മാനുബ്‌നു അഫ്ഫാന്‍(റ): നബി ﷺ യുടെ മകള്‍ റുക്വിയ്യ(റ)യുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. ബദ്‌റിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ റുക്വിയ്യ(റ) രോഗിയായിരുന്നു. അക്കാരണത്താലാണ് ഉസ്മാന്‍(റ)വിനോട് ബദ്‌റിലേക്ക് പോകേണ്ടതില്ല എന്ന് നബി ﷺ  പറഞ്ഞത്. ആളുകള്‍ ബദ്‌റില്‍ ആയിരിക്കെയാണ് റുക്വിയ്യ(റ) മരണപ്പെടുന്നത്. ബദ്‌റില്‍ പങ്കെടുത്ത ആളുകളുടെ പ്രതിഫലവും അവര്‍ക്കുള്ള ഓഹരിയും നിങ്ങള്‍ക്കുണ്ട് എന്ന് നബി ﷺ  ഉസ്മാന്‍(റ)വിനോട് പറഞ്ഞിട്ടുണ്ട് (ബുഖാരി: 3130).

(2) ത്വല്‍ഹ ഇബ്‌നു ഉബൈദില്ല(റ):

(3) സഈദ് ഇബ്‌നു സൈദ്(റ): ശാമില്‍ നിന്നും വരുന്ന അബൂസുഫ്‌യാന്റെ കച്ചവട സംഘത്തെ കുറിച്ച് അന്വേഷിച്ച് അറിയുവാന്‍ വേണ്ടി ഇവരെ രണ്ടു പേരെയും നബി ﷺ  പറഞ്ഞയച്ചതായിരുന്നു. എന്നാല്‍ ഇവര്‍ വിവരം അന്വേഷിച്ച് വരുന്നതിനു മുമ്പു തന്നെ നബിക്ക് അബൂസുഫ്‌യാനെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. പിന്നീട് നബിയെ അന്വേഷിച്ചു കൊണ്ട് ഇവര്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ ബദ്ര്‍ കഴിഞ്ഞ് തിരിച്ചുവരുന്ന നബിയെയാണ് കാണാന്‍ കഴിഞ്ഞത്. തുര്‍ബാന്‍ എന്ന സ്ഥലത്ത് വെച്ച് കൊണ്ടാണ് അവര്‍ നബിയെ കണ്ടുമുട്ടിയത്.

(4) അബൂ ലുബാബതുല്‍ അന്‍സ്വാരി: മദീനയുടെ ഉത്തരവാദിത്തം ഇദ്ദേഹത്തെ ഏല്‍പിച്ചു കൊണ്ടാണ് നബി(റ) ബദ്‌റിലേക്ക് പുറപ്പെട്ടത്.

(5) ആസിം ഇബ്‌നു അദിയ്യില്‍അജലാനീ(റ): ക്വുബാഅ് പ്രദേശത്തുകാരുടെ കാര്യങ്ങള്‍ നോക്കുന്നതിനു വേണ്ടി നബി ﷺ  ഇദ്ദേഹത്തെ അവിടേക്ക് പറഞ്ഞയച്ചതായിരുന്നു.

(6) അബൂ ഉമാമ ഇബ്‌നു സഅ്‌ലബതുല്‍ അന്‍സ്വാരി(റ): ഇദ്ദേഹത്തിന്റെ ഉമ്മ രോഗിയായ കാരണത്താല്‍ ഉമ്മയുടെ കൂടെ നില്‍ക്കാന്‍ നബി ﷺ  ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഉമ്മ മരണപ്പെടുകയും ബദ്‌റില്‍ നിന്ന് തിരിച്ചുവന്ന ശേഷം നബി ﷺ  അവര്‍ക്ക് വേണ്ടി നമസ്‌കരിക്കുകയും ചെയ്തു.

(7) ഖവാതുബ്‌നു ജുബൈര്‍(റ): നബി ﷺ യുടെ കൂടെ ബദ്‌റിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ സ്വഫ്‌റാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ കാലില്‍ ഒരു കല്ല് തട്ടുകയും വലിയ മുറിവേല്‍ക്കുകയും ചെയ്തു. അതിനാല്‍ അദ്ദേഹം തിരിച്ചുപോകുകയാണുണ്ടായത്. ബദ്‌റില്‍ നിന്ന് കിട്ടിയതില്‍ നിന്നും നബി ﷺ  അദ്ദേഹത്തിനും ഒരു വിഹിതം നല്‍കുകയുണ്ടായി.

(8) ഹുദൈഫതുബ്‌നുല്‍ യമാന്‍(റ): ഇദ്ദേഹവും ഇദ്ദേഹത്തിന്റെ പിതാവും നബിയോടൊപ്പം യുദ്ധം ചെയ്യുകയില്ല എന്ന ഒരു കരാര്‍ ക്വുറൈശികള്‍ പണ്ട് വാങ്ങിയിരുന്നു. അത്‌കൊണ്ടു തന്നെ നബി ﷺ  അവരോട് പറഞ്ഞു: ‘നിങ്ങള്‍ പിരിഞ്ഞുപോയിക്കൊള്ളുക. അവരോടുള്ള കരാര്‍ നമുക്ക് പാലിക്കാം. അല്ലാഹുവിനോട് നമുക്ക് അവര്‍ക്കെതിരെ സഹായം തേടുകയും ചെയ്യാം’ (മുസ്‌ലിം: 1787).

(9) ഹാരിസതുബ്‌നു സ്വമ്മ(റ): ബദ്‌റിലേക്കുള്ള യാത്രാ മധെ്യ അദ്ദേഹം വീണു കാല് പൊട്ടുകയും നബി ﷺ  മദീനയിലേക്ക് തിരിച്ചയക്കുകയും ചെയ്തതായിരുന്നു.

(10) ജാബിര്‍ ഇബ്‌നു അബ്ദില്ല(റ): ജാബിര്‍(റ) പറയുന്നു: ‘നബിയോടൊപ്പം 19 യുദ്ധങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ബദ്‌റിലും ഉഹ്ദിലും ഞാന്‍ പങ്കെടുത്തിട്ടില്ല. എന്റെ പിതാവ് എന്നെ തടഞ്ഞതായിരുന്നു. എന്നാല്‍ ഉഹ്ദ് യുദ്ധത്തില്‍ പിതാവ് അബ്ദുല്ല കൊല്ലപ്പെട്ടതോടു കൂടി മറ്റൊരു യുദ്ധത്തില്‍ നിന്നും ഞാന്‍ നബിയോടൊപ്പം പങ്കെടുക്കാതെ പിന്തിരിഞ്ഞിട്ടില്ല’ (മുസ്‌ലിം: 1813).

ബദ്‌റില്‍ സന്നിഹിതരാകുകയും എന്നാല്‍ ചെറുപ്രായം കാരണത്താല്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാതിരിക്കുകയും ചെയ്ത സ്വഹാബികളും ഉണ്ടായിരുന്നു. അനസ് ഇബ്‌നു മാലിക്(റ) അതില്‍ പെട്ട വ്യക്തിയായിരുന്നു. നബി ﷺ ക്ക് സേവനം ചെയ്ത് ജീവിച്ചിരുന്ന വളരെ പ്രായം കുറഞ്ഞ സ്വഹാബി ആയിരുന്നു അദ്ദേഹം. എങ്ങനെയാണ് യുദ്ധം നടക്കുന്നത് എന്ന് കാണാന്‍ വേണ്ടി വന്ന ചെറിയ കുട്ടിയായിരുന്നു ഹാരിസ്ബ്‌നു സുറാക്വ. എന്നാല്‍ ഒരു അമ്പ് വന്നുതറച്ച് ആ സ്വഹാബി മരണപ്പെടുകയുണ്ടായി. ബദ്‌റിലേക്ക് ഇറങ്ങിപ്പുറപ്പെട്ടവരെല്ലാം യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എന്ന് ഇതില്‍നിന്നെല്ലാം നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. 306 പേരാണ് ആണ് യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തത് എന്നാണ് ചരിത്രങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

മുസ്‌ലിംകള്‍ ബദ്‌റിലേക്ക് പുറപ്പെട്ടു. അവരില്‍ അധിക പേരും കാല്‍നടക്കാരായിരുന്നു. രണ്ടു കുതിരകള്‍ മാത്രമാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്; എഴുപത് ഒട്ടകങ്ങളും. ഓരോരുത്തരും മാറി മാറി കയറിയായിരുന്നു യാത്ര. മൂന്ന് ആളുകള്‍ വീതമാണ് ഒരു ഒട്ടകത്തെ ഉപയോഗിച്ചത്. നബിയും അലിയ്യുബ്‌നു അബീത്വാലിബും അബൂലുബാബയും ഒന്നിച്ച് ഒരു ഒട്ടകത്തെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അബൂബക്ര്‍(റ), ഉമര്‍(റ), അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ) തുടങ്ങിയവര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെയും ഉപയോഗിച്ചിരുന്നു. ഇപ്രകാരമാണ് മറ്റുള്ള സ്വഹാബിമാരും യാത്ര ചെയ്തത്. ഒട്ടകങ്ങളുടെ കഴുത്തില്‍ കെട്ടിത്തൂക്കപ്പെട്ടിരുന്ന (ശബ്ദമുള്ള) മണികള്‍ മുറിച്ചുമാറ്റാന്‍ കല്‍പിക്കുകയുണ്ടായി. എണ്ണത്തിലും ഒരുക്കത്തിലുമെല്ലാം വളരെ പിറകിലായിരുന്ന മുസ്‌ലിം സൈന്യത്തെ അല്ലാഹു ശക്തമായ നിലക്ക് സഹായിക്കുക തന്നെ ചെയ്തു. അവരുടെ വിശ്വാസത്തെയും ദാരിദ്ര്യാവസ്ഥയെയും അല്ലാഹു പരിഗണിക്കുകയായിരുന്നു.

”നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം” (ക്വുര്‍ആന്‍ 3:123).

മദീനയിലെ അബൂ ഉത്ബയുടെ കിണറ്റിനു സമീപം തന്റെ സൈന്യത്തെയും കൊണ്ട് നബി ﷺ  തമ്പടിച്ചു. എന്നിട്ട് തന്റെ അനുചരന്മാരെ ഒന്ന് പരിശോധിച്ചു. അതില്‍ പ്രായം കുറവുള്ളതായി തോന്നിയവരെ തിരിച്ചയച്ചു. ഉസാമതുബ്‌നു സൈദ്(റ), ബര്‍റാഅ്ബ്‌നു ആസിബ്(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), സൈദു ബ്‌നു അര്‍ക്വം(റ), റാഫിഅ്ബ്‌നു ഖുദൈജ്(റ), ഉസൈദ് ഇബ്‌നു ദ്വഹീര്‍(റ), സൈദുബ്‌നു സാബിത്(റ) തുടങ്ങിയവരായിരുന്നു അവര്‍.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 30

നബി ചരിത്രം – 30: ചില സൈനിക നീക്കങ്ങളും ക്വിബ്‌ല മാറ്റവും

ചില സൈനിക നീക്കങ്ങളും ക്വിബ്‌ല മാറ്റവും

ഹിജ്‌റ രണ്ടാം വര്‍ഷം നബി ﷺ ക്ക് പലപ്പോഴും സൈന്യങ്ങളെ നിയോഗിക്കേണ്ടി വന്നിട്ടുണ്ട്. നബി ﷺ  നേരിട്ട് പങ്കെടുത്ത ചില യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. സുപ്രധാനമായ ഇത്തരം ചരിത്ര സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില കാര്യങ്ങളെ സംബന്ധിച്ചാണ് ഇനി നാം ചര്‍ച്ച ചെയ്യുന്നത്.

അബവാഅ് യുദ്ധം

നബി ﷺ  നേരിട്ട് പങ്കെടുത്തിട്ടുള്ള, നടക്കാതെ പോയ ഒരു യുദ്ധമാണിത്. വദ്ദാന്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു. നബി ﷺ  മദീനയില്‍ എത്തിയ ശേഷം പന്ത്രണ്ടാമത്തെ മാസത്തിന്റെ തുടക്കത്തിലായിരുന്നു ഇത് നടന്നത്. ഹംസ(റ)യാണ് പതാക വഹിച്ചിരുന്നത്. വെള്ള നിറത്തിലുള്ള പതാകയായിരുന്നു അത്. മദീനയുടെ ഉത്തരവാദിത്തം സഅ്ദ്ബ്‌നു ഉബാദ(റ)യെയാണ് നബി ﷺ  ഏല്‍പിച്ചിരുന്നത്. മുഹാജിറുകളില്‍ പെട്ട 70 ആളുകളെയും കൊണ്ടാണ് നബി ﷺ  പുറപ്പെട്ടത്. അന്‍സ്വാറുകളില്‍ പെട്ട ആരും തന്നെ ഉണ്ടായിരുന്നില്ല. ക്വുറൈശികളുടെ ഒരു കച്ചവട സംഘത്തെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. ജുഹ്ഫയുടെ വടക്കുഭാഗമായ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ കച്ചവടസംഘം രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ശേഷം ബനൂളുമറക്കാരുടെ നേതാവായ മഖ്ശിയ്യുബ്‌നു അംറുദ്ദംരിയുമായി നബി ﷺ  ഒരു കരാറുണ്ടാക്കി. നിങ്ങള്‍ ഞങ്ങളോടും ഞങ്ങള്‍ നിങ്ങളോടും യുദ്ധത്തിന് വരികയില്ല, ഞങ്ങള്‍ക്കെതിരെ ആളുകളെ സംഘടിപ്പിക്കരുത്, ഞങ്ങള്‍ക്കെതിരെ ഒരു ശത്രുവിനെയും സഹായിക്കരുത് തുടങ്ങിയവയായിരുന്നു ആ കരാറിലുണ്ടായിരുന്നത്. ഈ കരാര്‍ എഴുതി രേഖപ്പെടുത്തുകയും ചെയ്തു. പതിനഞ്ചു ദിവസത്തെ യാത്രക്കു ശേഷം നബി ﷺ  മദീനയില്‍ മടങ്ങിയെത്തി.

ബുവാത്വ് യുദ്ധം

ഇതും ഒരു എറ്റുമുട്ടലില്ലാതെ കഴിഞ്ഞുപോയ സംഭവമാണ്. ഹിജ്‌റയുടെ പന്ത്രണ്ടാമത്തെ മാസം റബീഉല്‍ അവ്വലില്‍ 200 ആളുകളുമായി നബി ﷺ  പുറപ്പെട്ടു. ക്വുറൈശികളുടെ കച്ചവട സംഘത്തെ ലക്ഷ്യമിട്ടു കൊണ്ട് തന്നെയായിരുന്നു ഈ യാത്രയും. മക്കയില്‍ നബി ﷺ യെ ഏറെ പ്രയാസപ്പെടുത്തിയ ഉമയ്യത്ബ്‌നു ഖലഫ് അല്‍ജുമഹി ഈ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് പുറമെ ക്വുറൈശികളുടെ മറ്റു പ്രമാണിമാരായ 200 ആളുകളും അവരോടൊപ്പം 2500 ഒട്ടകങ്ങളും ഉണ്ടായിരുന്നു. യന്‍ബുഅ് പ്രദേശത്തിന് അടുത്തുള്ള ജുഹൈന മലകളിലെ ഒരു മലയായ ബുവാത്വിലേക്ക് നബി ﷺ  എത്തി. രിദവി മലയുടെ സമീപത്തായിരുന്നു ഇത്. കച്ചവട സംഘത്തെ കണ്ടു മുട്ടുകയോ യുദ്ധം ഉണ്ടാകുകയോ ചെയ്തില്ല. നബി ﷺ  മദീനയിലേക്ക് മടങ്ങി.

സഫ്‌വാന്‍ സംഭവം (ഒന്നാം ബദ്ര്‍)

കര്‍സുബ്‌നു ജാബിറുല്‍ ഫിഹ്‌രി എന്ന വ്യക്തി മേഞ്ഞുനടക്കുന്ന മൃഗങ്ങളെ ആക്രമിക്കുകയും അവയെ തെളിച്ചുകൊണ്ട് പോകുകയും ചെയ്തു. റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നു ഇത്. നബി ﷺ  ഇയാളെയും തേടി പുറപ്പെട്ടു. ബദ്‌റിന്റെ സമീപത്തുള്ള സഫ്‌വാന്‍ എന്നു പറയുന്ന താഴ്‌വരയില്‍ നബി എത്തി. പക്ഷേ, നബി ﷺ ക്ക് പിടി കൊടുക്കാതെ കര്‍സ് രക്ഷപ്പെട്ടു. നബി ﷺ  മദീനയിലേക്ക് മടങ്ങി. ഈ കര്‍സ് ഇബ്‌നു ജാബിര്‍ പിന്നീട് മുസ്‌ലിമാവുകയും മക്കാവിജയ വേളയില്‍ അദ്ദേഹം രക്തസാക്ഷിയാവുകയും ചെയ്തിട്ടുണ്ട്.

അശീറ യുദ്ധം

ഹിജ്‌റയുടെ പതിനേഴാം മാസം ജമാദുല്‍ ആഖിറിന്റെ തുടക്കത്തില്‍ മുഹാജിറുകളില്‍ നിന്നുള്ള 200 ആളുകളുമായി നബി ﷺ  പുറപ്പെട്ട യുദ്ധമാണിത്. ഈ യാത്രയിലും വെള്ള നിറത്തിലുള്ള പതാക ഹംസ ഇബ്‌നു അബ്ദുല്‍ മുത്ത്വലിബായിരുന്നു വഹിച്ചിരുന്നത്. 30 ഒട്ടകങ്ങളില്‍ മാറിമാറി യാത്ര ചെയ്തു കൊണ്ടാണ് നബി ﷺ  മുഹാജിറുകള്‍ക്കൊപ്പം പോയത്. ശാമിലേക്ക് പോകുന്ന ക്വുറൈശികളുടെ കച്ചവട സംഘത്തെ പിടികൂടലായിരുന്നു ലക്ഷ്യം. മക്കയില്‍ നിന്ന് അവര്‍ പുറപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്ത ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ദല്‍അശീറ എന്ന് പറയുന്ന സ്ഥലത്ത് അവര്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ക്വുറൈശികള്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആ സ്ഥലം വിട്ടു പോയിരുന്നു. ഈ സംഘം ശാമില്‍ നിന്നും കച്ചവടം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ അവരെ പിടികൂടുന്നതിന് വേണ്ടിയാണ് നബി ﷺ  വീണ്ടും പുറപ്പെട്ടത്. അങ്ങനെയാണ് ബദ്ര്‍ യുദ്ധം ഉണ്ടായതും. ഈ യാത്രയില്‍ നബി ﷺ  ബനൂമുദ്‌ലജ് ഗോത്രക്കാരോട് കരാറില്‍ ഏര്‍പ്പെട്ടു. ശേഷം മദീനയിലേക്ക് മടങ്ങി. യുദ്ധം ഒന്നും ഉണ്ടായില്ല.

നഖ്‌ല സൈന്യം

ഹിജ്‌റ രണ്ടാമത്തെ വര്‍ഷം അബ്ദുല്ലാഹ് ഇബ്‌നു ജഹ്ശി(റ)ന്റെ നേതൃത്വത്തില്‍ നബി ﷺ  നഖ്‌ല എന്ന പ്രദേശത്തേക്ക് മുഹാജിറുകളില്‍ പെട്ട 8 ആളുകളെ അയക്കുകയുണ്ടായി. രണ്ട് ആളുകള്‍ വീതം ഒരു ഒട്ടകത്തില്‍ മാറിമാറി കയറിയായിരുന്നു യാത്ര ചെയ്തത്. അവരുടെ പക്കല്‍ ഒരു കത്ത് എഴുതിക്കൊടുത്തു കൊണ്ട് നബി ﷺ  പറഞ്ഞു: ‘യാത്ര രണ്ടു ദിവസം കഴിയുന്നതുവരെ ഈ കത്ത് തുറന്നു നോക്കരുത്.’ എവിടേക്കാണ് പോകുന്നത് എന്ന് യാത്രാ സംഘത്തില്‍ പെട്ട ആര്‍ക്കും തന്നെ അറിയുമായിരുന്നില്ല. അങ്ങനെ അബ്ദുല്ല(റ)യും അദ്ദേഹത്തിന്റെ കൂടെയുള്ളവരും യാത്ര തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ ശേഷം അവര്‍ നബി ﷺ  കൊടുത്ത കത്ത് എടുത്തു വായിച്ചു. അതില്‍ ഇപ്രകാരമാണ് ഉണ്ടായിരുന്നത്: ”ഈ കത്ത് നിങ്ങള്‍ വായിച്ചാല്‍ മക്കക്കും ത്വാഇഫിനും ഇടയ്ക്കുള്ള നഖ്‌ലയില്‍ എത്തുന്നതു വരെ നിങ്ങള്‍ യാത്ര ചെയ്യണം. അവിടെ നിങ്ങള്‍ ക്വുറൈശികളെ കാത്തു പതിസ്ഥാനത്ത് ഇരിക്കണം. അവരുടെ കാര്യങ്ങളെക്കുറിച്ച് അറിയുകയും വേണം.”

ഇത് വായിച്ചുകൊണ്ട് അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ) പറഞ്ഞു: ”ഞങ്ങള്‍ കേട്ടിരിക്കുന്നു, അനുസരിച്ചിരിക്കുന്നു.’

ശേഷം അദ്ദേഹം ആ കത്തിലുള്ള വിഷയം തന്റെ കൂടെയുള്ള സ്വഹാബികളെ അറിയിച്ചു. ആരും ആരെയും നിര്‍ബന്ധിക്കരുത് എന്നും അദ്ദേഹം പറഞ്ഞു(കത്തില്‍ അപ്രകാരം ഉണ്ടായിരുന്നു). സ്വഹാബികള്‍ എല്ലാവരും ഈ വിഷയത്തോട് യോജിക്കുകയും നബി ﷺ  നിശ്ചയിച്ച സ്ഥാനത്തേക്ക് അവര്‍ ഒന്നിച്ചു നീങ്ങുകയും ചെയ്തു. ബഹ്‌റാന്‍ പ്രദേശത്തിന് മുകളിലുള്ള മഅ്ദിന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ സഅ്ദ് ഇബ്‌നു അബീ വക്വാസും ഉത്ബതുബ്‌നു ഗസ്‌വാനും യാത്ര ചെയ്തിരുന്ന ഒട്ടകത്തെ കാണാതായി. അവര്‍ അതിനെയും തേടി പുറപ്പെട്ടു. അബ്ദുല്ലാഹിബിനു ജഹ്ശും ബാക്കിയുള്ള ആളുകളും മുന്നോട്ട് യാത്രയാവുകയും നഖ്‌ല വരെ അവര്‍ എത്തിച്ചേരുകയും ചെയ്തു. അപ്പോള്‍ അവര്‍ക്ക് മുമ്പിലൂടെ ഉണക്കമുന്തിരിയും റൊട്ടിയും ചുമന്നുകൊണ്ട് ഒരു ക്വുറൈശി സംഘം കടന്നുപോയി. ക്വുറൈശികളില്‍ നിന്നുള്ള ഒരു കച്ചവട സംഘവും അതിലൂടെ നടന്നുപോയി. അംറുബ്‌നുല്‍ ഖദ്‌റമി, ഉസ്മാനുബ്‌നുല്‍ മുഗീറ, നൗഫലുബ്‌നുല്‍ മുഗീറ, ഹകമുബ്‌നു കൈസാന്‍ തുടങ്ങിയവര്‍ ആ കൂട്ടത്തിലോണ്ടായിരുന്നു. ഈ സംഘവുമായി ഏറ്റുമുട്ടുന്ന വിഷയത്തെ സംബന്ധിച്ച് സ്വഹാബികള്‍ പരസ്പരം കൂടിയാലോചന നടത്തി. കാരണം പവിത്ര മാസങ്ങളില്‍ പെട്ട റജബിലെ അവസാന ദിവസത്തിലായിരുന്നു അവര്‍. എന്നാല്‍ ഈ സംഘത്തെ ഇതേ അവസ്ഥയില്‍ വിട്ടാല്‍ അവര്‍ രാത്രിയോട് കൂടി ഹറം പ്രദേശത്ത് പ്രവേശിക്കുകയും ചെയ്യും. അതും അവര്‍ക്ക് ഒരു അഭയ കേന്ദ്രമായി മാറും. അങ്ങനെ അവര്‍ സ്വയം ധൈര്യംകൊള്ളുകയും അവരുമായി ഏറ്റുമുട്ടുവാനും അവരുടെ പക്കലുള്ള സമ്പത്ത് പിടിച്ചെടുക്കുവാനും ഏകോപിച്ചു തീരുമാനിക്കുകയും ചെയ്തു. അതോടെ വാഖിദുബ്‌നു അബ്ദുല്ല(റ) അംറുബ്‌നുല്‍ ഖദ്‌റമിയെ അമ്പെയ്തു കൊലപ്പെടുത്തി. ഉസ്മാന്‍ ഇബ്‌നു മുഗീറ, ഹകമുബ്‌നു കൈസാന്‍ തുടങ്ങിയവരെ ബന്ധികളാക്കി. നൗഫല്‍ രക്ഷപ്പെടുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു ജഹ്ശ് തന്റെ അനുചരന്‍മാരോടൊപ്പം കച്ചവട ചരക്കുകളും ബന്ധികളെയും കൂട്ടി മദീനയില്‍ പ്രവാചകന്റെ അടുക്കലേക്ക് മടങ്ങിയെത്തി.

നബി ﷺ  അവരോട് പറഞ്ഞു: ‘പവിത്ര മാസത്തില്‍ അവരോട് യുദ്ധം ചെയ്യാന്‍ കല്‍പിക്കപ്പെട്ടിട്ടില്ലല്ലോ.’

കച്ചവടച്ചരക്കുകളും ബന്ദികളെയും സ്വീകരിക്കാന്‍ നബി ﷺ  വിസമ്മതം കാണിച്ചു. ഇവര്‍ നാശത്തില്‍ അകപ്പെട്ടു എന്ന് ആളുകള്‍ കരുതി. അവര്‍ ചെയ്ത പ്രവര്‍ത്തനത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ അവരെ ആക്ഷേപിക്കുകയും ചെയ്തു. മുഹമ്മദും അനുയായികളും പവിത്ര മാസങ്ങളെ അനുവദനീയമാക്കിയിരിക്കുന്നു എന്നും പവിത്ര മാസത്തില്‍ രക്തം ചിന്തുകയും സമ്പത്ത് കൊള്ളയടിക്കുകയും ആളുകളെ ബന്ദികളാക്കുകയും ചെയ്തിരിക്കുന്നു എന്നും ക്വുറൈശികള്‍ പറയാന്‍ തുടങ്ങി. എല്ലാവരും ഇത് ഏറ്റുപിടിക്കാന്‍ തുടങ്ങിയപ്പോള്‍ അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിച്ചു:

 ”വിലക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും അവനില്‍ അവിശ്വസിക്കുന്നതും മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയെക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. വിശ്വസിക്കുകയും സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (അല്‍ബക്വറ: 217, 218).

ഇതോടെ മുസ്‌ലിംകളെ ബാധിച്ച വിഷമം അല്ലാഹു നീക്കംചെയ്തു. കച്ചവടച്ചരക്കുകളെയും ബന്ദികളെയും നബി ﷺ  സ്വീകരിച്ചു. ശേഷം സഅ്ദും ഉത്ബയും മദീനയിലേക്ക് തിരിച്ചുവന്നു. ബന്ദികളില്‍ ഒരാളായിരുന്ന ഹകമുബ്‌നു കൈസാന്‍ ഇസ്‌ലാം സ്വീകരിച്ചു. രണ്ടാമത്തെ ബന്ദിയായിരുന്ന ഉസ്മാന്‍ ഇബ്‌നു മുഗീറയെ മക്കയിലേക്ക് വിടുകയും അവിടെ വച്ച് അയാള്‍ സത്യനിഷേധിയായി മരിക്കുകയും ചെയ്തു.

നഖ്‌ലയിലേക്കുള്ള നബി ﷺ യുടെ ഈ മുന്നേറ്റത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കണ്ടപ്പോള്‍ ക്വുറൈശികള്‍ക്ക് ഭയം തോന്നി. കാരണം വടക്കുഭാഗത്തുള്ള അവരുടെ കച്ചവട കേന്ദ്രമായ ശാമിലേക്കും തെക്കു ഭാഗത്തുള്ള യമനിലേക്കും കച്ചവടത്തിന് വേണ്ടിയുള്ള യാത്രകള്‍ അവര്‍ക്ക് അപകടത്തിന്റെതായി മാറി. എല്ലാ മേഖലകളിലൂടെയും കച്ചവടത്തിന് വേണ്ടിയുള്ള തങ്ങളുടെ യാത്രകളെ മുസ്‌ലിംകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന് മക്കയിലെ നിഷേധികള്‍ക്ക് ബോധ്യപ്പെട്ടു. തങ്ങള്‍ എപ്പോഴും ഭീഷണിക്ക് വിധേയരാണ് എന്നും അവര്‍ തിരിച്ചറിഞ്ഞു. പക്ഷേ, കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും മുസ്‌ലിംകളുമായി സന്ധിയിലാകുന്നതിനു പകരം തങ്ങളുടെ നിഷേധങ്ങളിലും മുസ്‌ലിംകളെ അവരുടെ നാട്ടില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നതിലും അവര്‍ ശഠിച്ചു നിന്നു.

”അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു”(അസ്സ്വഫ്ഫ്: 8).

ഉടമ്പടികള്‍

ചില ഗോത്രങ്ങളുമായി നബി ﷺ  ഉടമ്പടി ഉണ്ടാക്കി എന്ന് മുമ്പ് നാം സൂചിപ്പിച്ചുവല്ലോ. അതിനു പുറമെ വേറെയും ചില ഗോത്രങ്ങളുമായും നബി ﷺ  ഈ കാലയളവില്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ട്. കരാറിലേര്‍പെട്ട ഒരാളോടും നബി ﷺ  വഞ്ചന കാണിച്ചിട്ടില്ല. ഒരു ഭാഗത്തിലൂടെ അവര്‍ക്ക് നിര്‍ഭയത്വം ഉറപ്പുവരുത്തിക്കൊടുത്തപ്പോള്‍ മറ്റൊരു ഭാഗത്തിലൂടെ അവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ക്കെതിരെ വല്ലവരും യുദ്ധത്തിനു വന്നാല്‍ നമുക്ക് ഒന്നിച്ച് പോരാടണം എന്ന കരാറും പല ഗോത്രങ്ങളുമായി നബി ﷺ  ഉണ്ടാക്കിയിട്ടുണ്ട്. പല കരാറുകളും ഗോത്രങ്ങള്‍ക്ക് എഴുതി അയക്കുകയായിരുന്നു. അതില്‍ അവര്‍ക്കുള്ള ഉപദേശ നിര്‍ദേശങ്ങളും അടങ്ങിയിരുന്നു. ഗഫ്ഫാര്‍ ഗോത്രം, നഈമുബ്‌നു മസ്ഊദ് അല്‍അശ്ജഈ, ബുദൈല്‍ ഇബ്‌നു വറഖാഅ്, ബുസ്ര്‍ തുടങ്ങിയവരാണ് നബി ﷺ  കരാര്‍ എഴുതിയ ഗോത്രങ്ങളിലെ പ്രമുഖരായ ആളുകള്‍.

ക്വിബ്‌ല മാറ്റം

മക്കയിലായിരിക്കെ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നബി ﷺ  നമസ്‌കരിച്ചിരുന്നത്. അപ്പോഴും കഅ്ബ നബിയുടെ മുന്നില്‍ തന്നെയായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴും ബൈതുല്‍ മുക്വദ്ദസ് തന്നെയായിരുന്നു ക്വിബ്‌ല. 16 മാസത്തിലധികം ഈ അവസ്ഥ തുടര്‍ന്നു. തന്റെ പൂര്‍വ പിതാവായ ഇബ്‌റാഹീം നബി(അ)യുടെ ക്വിബ്‌ലയായ കഅ്ബയിലേക്കു മാറിക്കിട്ടാന്‍ ധാരാളമായി നബി ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം റജബിന്റെ പകുതിയില്‍ മസ്ജിദുല്‍ ഹറാമിലേക്ക് ക്വിബ്‌ല മാറ്റുവാനുള്ള അല്ലാഹുവിന്റെ കല്‍പനയുണ്ടായി. ബര്‍റാഅ്ബിന്‍ ആസിബ്(റ) പറയുന്നു: ‘ഞങ്ങള്‍ നബി ﷺ യോടൊപ്പം ബൈതുല്‍ മുക്വദ്ദസിലേക്ക് മുന്നിട്ട് പതിനാറോ പതിനേഴോ മാസം നമസ്‌കരിച്ചു. ശേഷം ഞങ്ങള്‍ കഅ്ബയിലേക്ക് തിരിക്കപ്പെട്ടു’ (ബുഖാരി: 40, മുസ്‌ലിം: 525).

കഅ്ബയിലേക്ക് ക്വിബ്‌ല മാറിക്കിട്ടാന്‍ നബി ﷺ  ഏറെ ഇഷ്ടപ്പെട്ടിരുന്നു. മക്കയിലായിരിക്കെ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിയുമ്പോള്‍ തന്നെയും ഇടയില്‍ കഅ്ബ ഉണ്ടായിരുന്നു. അത്‌കൊണ്ടു തന്നെ രണ്ടു ക്വിബ്‌ലയും അന്ന് ലഭിച്ചിരുന്നു.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘നബി ﷺ  മക്കയിലായിരിക്കെ ബൈത്തുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. കഅ്ബ നബിയുടെ മുമ്പിലായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയതിനു ശേഷം16 മാസം അതേ അവസ്ഥ തുടരുകയും പിന്നീട് കഅ്ബയിലേക്ക് തിരിക്കപ്പെടുകയും ചെയ്തു” (അഹ്മദ്: 2991).

മദീനയില്‍ എത്തിയതിനു ശേഷം രണ്ട് ക്വിബ്‌ലയെയും ഒന്നിപ്പിച്ച് നമസ്‌കരിക്കാന്‍ സാധിച്ചില്ല. അതു കൊണ്ടു തന്നെ നബി ﷺ  നിരന്തരമായി പ്രാര്‍ഥിക്കുകയും ക്വിബ്‌ല മാറ്റത്തില്‍ പ്രതീക്ഷിച്ച് ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിക്കുന്നത്:

”(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ക്വിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്…”(അല്‍ബക്വറ: 144).

കഅ്ബയിലേക്ക് ക്വിബ്‌ല മാറ്റുവാനുള്ള കല്‍പന ലഭിച്ചതിനുശേഷം ആദ്യമായിക്കൊണ്ട് നബി ﷺ നമസ്‌കരിച്ചത് അസ്വ്ര്‍ ആയിരുന്നു. ക്വുബാഇലുള്ള ആളുകള്‍ക്ക് ക്വിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിക്കുന്നത് അടുത്ത ദിവസം സ്വുബ്ഹിക്കാണ്. ശാമിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചുകൊണ്ടിരിക്കെ ക്വിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ അവരും കഅ്ബയിലേക്ക് തിരിയുകയുണ്ടായി.(ബുഖാരി: 403, മുസ്‌ലിം: 526).

ക്വിബ്‌ല മാറ്റം സംഭവിച്ചതിനു ശേഷം സത്യനിഷേധികളും കപട വിശ്വാസികളും ജൂതന്മാരും ‘നിങ്ങള്‍ നിലവിലുണ്ടായിരുന്ന ക്വിബ്‌ലയില്‍ നിന്നും എന്തു കൊണ്ടാണ് മാറിയത്’ എന്ന് ചോദിക്കും എന്ന് അല്ലാഹു പ്രവാചകനെ അറിയിച്ചു. അവര്‍ അപ്രകാരം പറയുകയും ചെയ്തു. അല്ലാഹു പറയുന്നു:

”ഇവര്‍ ഇതുവരെ (പ്രാര്‍ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ,) പറയുക: അല്ലാഹുവിന്റെത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു” (അല്‍ബക്വറ: 142).

എന്നാല്‍ മുസ്‌ലിംകള്‍ പരസ്പരം ഇപ്രകാരം പറയുകയുണ്ടായി: ‘നമ്മള്‍ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു നിര്‍വഹിച്ച നമസ്‌കാരത്തിന്റെ അവസ്ഥയെന്താണ്? ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ട് നമസ്‌കരിച്ച് നമ്മില്‍ നിന്നും മരണപ്പെട്ടുപോയ ആളുകളുടെ അവസ്ഥ എന്താണ്?’

അപ്പോള്‍ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: ”അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ക്വിബ്‌ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ക്വിബ്‌ല മാറ്റം) ഒരു വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു” (അല്‍ബക്വറ: 143).

ആദ്യം ബൈതുല്‍ മുക്വദ്ദസിനെ ക്വിബ്‌ലയായി നിശ്ചയിച്ചതിലും ശേഷം അത് കഅ്ബയിലേക്ക് മാറ്റിയതിലും വലിയ യുക്തി അടങ്ങിയിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും കപട വിശ്വാസികള്‍ക്കും അതൊരു പരീക്ഷണമായിരുന്നു. നല്ലതില്‍ നിന്ന് ചീത്തയെ വേര്‍തിരിക്കുവാനും മുഹമ്മദ് നബി ﷺ യെ ആര് പിന്‍പറ്റുന്നു എന്ന് അറിയുവാനും തന്റെ അടിമകളില്‍ അല്ലാഹു നടത്തിയ പരീക്ഷണമായിരുന്നു അത്. എന്നാല്‍ ക്വിബ്‌ല മാറ്റം സംഭവിച്ചതോടു കൂടി പല തരത്തിലുള്ള സംസാരങ്ങളാണ് പ്രകടമാകാന്‍ തുടങ്ങിയത്. മുസ്‌ലിംകളായിട്ടുള്ളവര്‍ പറഞ്ഞു: ‘ഞങ്ങളിതാ കേട്ടിരിക്കുന്നു. ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു.’ അവരാണ് അല്ലാഹുവില്‍ നിന്നുമുള്ള നേര്‍മാര്‍ഗം ലഭിച്ചവര്‍. എന്നാല്‍ മുശ്‌രിക്കുകള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘മുഹമ്മദ് നമ്മുടെ ക്വിബ്‌ലയിലേക്ക് മടങ്ങിയത് പോലെ നമ്മുടെ പഴയ മതത്തിലേക്കും അവന്‍ മടങ്ങും എന്നാണ് തോന്നുന്നത്. നമ്മുടെ ക്വിബ്‌ലയാണ് സത്യം എന്നത് കൊണ്ട് തന്നെയാണ് മുഹമ്മദ് അതിലേക്ക് മടങ്ങിയത്.’ ജൂതന്‍മാര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘മുഹമ്മദ് തനിക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്‍മാരുടെ ക്വിബ്‌ലയില്‍ നിന്നും മാറിയിരിക്കുന്നു. മുഹമ്മദ് യഥാര്‍ഥ നബി ആയിരുന്നുവെങ്കില്‍ മുന്‍കഴിഞ്ഞ നബിമാരുടെ ക്വിബ്‌ലയിലേക്ക് തിരിഞ്ഞുകൊണ്ടായിരുന്നു നമസ്‌കരിക്കേണ്ടിയിരുന്നത്.’ കപട വിശ്വാസികള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘എവിടേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിക്കേണ്ടത് എന്നു തന്നെ മുഹമ്മദിന് അറിയുകയില്ല. ആദ്യം തിരിഞ്ഞിരുന്ന ഭാഗമാണ് ശരിയെങ്കില്‍ ആ ശരി ഇപ്പോള്‍ മുഹമ്മദ് ഉപേക്ഷിച്ചു. ഇനി അതല്ല ഇപ്പോള്‍ അവന്‍ തിരിഞ്ഞ ക്വിബ്‌ലയാണ് ശരിയെങ്കില്‍ ആദ്യം മുഹമ്മദ് അസത്യത്തില്‍ ആയിരുന്നു.’ ഇങ്ങനെ വിവരമില്ലാത്ത പല ആളുകളും പലതും പറഞ്ഞുകൊണ്ടിരുന്നു.

മുസ്‌ലിം ലോകത്തിന് ഏറ്റവും യോജിച്ച നിലക്കുള്ള ക്വിബ്‌ല തന്നെയാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അവര്‍ തന്നെയാണ് ആ ക്വിബ്‌ലക്ക് അര്‍ഹരായിട്ടുള്ളതും. ഏറ്റവും ഉത്തമ സമുദായത്തിന് ഏറ്റവും നല്ല ക്വിബ്‌ല തന്നെ നല്‍കണമല്ലോ.

”മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു…”(ആലു ഇംറാന്‍: 110).

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 29

നബി ചരിത്രം – 29: പ്രതിരോധത്തിന്റെ വഴിയില്‍

പ്രതിരോധത്തിന്റെ വഴിയില്‍

ഏറ്റവും അനുയോജ്യമായ സന്ദര്‍ഭത്തിലാണ് അല്ലാഹു ജിഹാദിനുള്ള അനുമതി നല്‍കുന്നത്. മുസ്‌ലിംകളോട് ക്വുറൈശികള്‍ കാണിച്ചിരുന്ന അന്യായങ്ങളും അക്രമങ്ങളും ഇല്ലായ്മ ചെയ്യല്‍ കൂടിയായിരുന്നു ജിഹാദിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജിഹാദിനുള്ള അനുമതി നല്‍കി എന്നു മാത്രം; അവര്‍ക്കത് നിര്‍ബന്ധമായിരുന്നില്ല.

മൂന്നാം ഘട്ടം: മുസ്‌ലിംകളോട് യുദ്ധം ചെയ്യുവാന്‍ വരുന്ന ആളുകളോട് മാത്രം യുദ്ധം ചെയ്യുവാന്‍ കല്‍പിച്ചു കൊണ്ട് അല്ലാഹു മതവിധി ഇറക്കി.

”നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ” (അല്‍ബക്വറ: 190).

എന്നാല്‍ നിഷേധികളുടെയും മുശ്‌രിക്കുകളുടെയും ജൂതന്മാരുടെയും കപടന്മാരുടെയും അക്രമങ്ങളും പീഡനങ്ങളും ശക്തി പ്രാപിക്കുകയും മുസ്‌ലിംകളോട് അവര്‍ യുദ്ധം ചെയ്യുവാന്‍ ഒരുങ്ങുകയും ചെയ്തപ്പോള്‍ അതിക്രമികളായ ആളുകളുടെ ശത്രുതയെ തടയാനുള്ള കല്‍പനയും അല്ലാഹു നല്‍കി.

നാലാം ഘട്ടം: മുശ്‌രിക്കുകളോട് പൊതുവായി യുദ്ധം ചെയ്യുവാനുള്ള കല്‍പനയായിരുന്നു നാലാമത്തെ ഘട്ടം.

”…ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക”(അത്തൗബ: 36).

ഇതോടു കൂടി അവരെ സംബന്ധിച്ചിടത്തോളം മുശ്‌രിക്കുകളോടുള്ള യുദ്ധം നിര്‍ബന്ധമായി. അതായത്, ആദ്യം യുദ്ധം നിഷിദ്ധമായിരുന്നു. പിന്നീട് അനുവദനീയമായി. ശേഷം ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരോട് അങ്ങോട്ട് യുദ്ധം ചെയ്യുവാനുള്ള കല്‍പനയുണ്ടായി. അവസാനം യുദ്ധം ചെയ്യല്‍ നിര്‍ബന്ധം ആകുന്ന കല്‍പനയും ലഭിച്ചു:

”അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്” (അത്തൗബ: 5).

മതം മുഴുവന്‍ അല്ലാഹുവിന് മാത്രമാവുക, ഫിത്‌നകള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന്റെ ലക്ഷ്യം. അതല്ലാതെ മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യലോ ഭൂമിയില്‍ ഔന്നത്യം നടിക്കലോ സമ്പത്ത് കൊള്ളയടിക്കലോ ദുര്‍ബലരെ ആക്രമിക്കലോ ആയിരുന്നില്ല:

”മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല” (അല്‍ബക്വറ: 193).

ഇസ്‌ലാമില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ പ്രവേശിക്കുവാനുള്ള സ്വാതന്ത്ര്യം തരപ്പെടുത്തിക്കൊടുക്കലായിരുന്നു ജിഹാദിന്റെ മറ്റൊരു ഉന്നതമായ ലക്ഷ്യം. അതില്‍ നിന്നും തടയുന്ന ആരും തന്നെ ഉണ്ടാകുവാന്‍ പാടില്ല. മാത്രവുമല്ല ഇസ്‌ലാമിലേക്ക് ഒരു വ്യക്തി പ്രവേശിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും തടയാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്കെതിരെയുള്ള സുരക്ഷിതത്വവും നിര്‍ബന്ധിച്ചുകൊണ്ട് താന്‍ വെറുക്കുന്ന മതത്തിലേക്ക് തന്നെ കൊണ്ടുപോകുന്നതിനെതിരെയുള്ള മാര്‍ഗം കാണലും ജിഹാദിന്റെ ലക്ഷ്യമായിരുന്നു. വിശ്വാസ സ്വാതന്ത്ര്യം മനുഷ്യര്‍ക്ക് വകവെച്ചു കൊടുക്കലും ജിഹാദിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതായിരുന്നു:

”പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്‌നി ഒരുക്കി വെച്ചിട്ടുണ്ട്…”(അല്‍കഹ്ഫ്: 29).

ലോകത്തിന്റെ നാനാ ഭാഗത്തും അല്ലാഹുവിന്റെ ദീന്‍ എത്തിക്കുവാനുള്ള സൗകര്യമൊരുക്കലും ജിഹാദിന്റെ ഉന്നതമായ ലക്ഷ്യങ്ങളില്‍ പെട്ടതാകുന്നു. മനുഷ്യന്റെ ഇഹപര വിജയത്തിനു വേണ്ടിയാണ് അല്ലാഹുവിന്റെ സന്ദേശം അവരിലേക്ക് എത്തിച്ചുകൊടുക്കുന്നത്:

”ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)”(ഇബ്‌റാഹീം: 52).

വിശ്വാസ സ്വാതന്ത്ര്യത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കുന്നതിന് വേണ്ടിയായിരുന്നു ജിഹാദ്. അതല്ലാതെ നിര്‍ബന്ധിച്ചുകൊണ്ട് ജനങ്ങളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ആയിരുന്നില്ല:

”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു…” (അല്‍ബക്വറ: 256).

ഇസ്‌ലാം കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മതമാണ്. ജിഹാദിന്റെ വ്യത്യസ്തങ്ങളായ ഘട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്നെ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ജിഹാദ് നിര്‍ബന്ധമാകുന്നതിനു മുമ്പ് 14 കൊല്ലത്തോളം യുക്തിദീക്ഷയോടു കൂടിയും സദുപദേശത്തോടെയും അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നബി ﷺ  തന്റെ ജീവിതം നയിച്ചത്. ആ കാലഘട്ടത്തില്‍ തന്നെയാണ് ഏറ്റവും ഉത്തമരും പ്രഗത്ഭരുമായിട്ടുള്ള സ്വഹാബികള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത്.

നബി ﷺ  നിയോഗിച്ച സൈന്യങ്ങള്‍

ജിഹാദിന്റെ നിയമം ഇറങ്ങുകയും നിഷേധികളോടുള്ള യുദ്ധത്തിന്റെ കല്‍പന ഉണ്ടാകുകയും ചെയ്തതിനു ശേഷം ക്വുറൈശികളുടെ ശക്തി തകര്‍ക്കുക, അവരുടെ ധിക്കാരം അവസാനിപ്പിക്കുക എന്ന നയമാണ് നബി ﷺ  ആദ്യമായി സ്വീകരിച്ചത്. എങ്കിലേ മക്കയില്‍ നിന്നും ശാമിലേക്കുള്ള കച്ചവട യാത്ര മുസ്‌ലിംകള്‍ക്ക് സൗകര്യപ്രദമാകും വിധം ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. രണ്ട് സുപ്രധാനമായ പദ്ധതികളാണ് നബി ﷺ  ഇതിനുവേണ്ടി സ്വീകരിച്ചത്.

(1) ഒന്നിനു പിറകെ മറ്റൊന്നായിക്കൊണ്ട് ചെറിയ ചെറിയ സൈന്യങ്ങളെ അയക്കുക. ക്വുറൈശികളുടെ കച്ചവട സംഘങ്ങളെ പിടികൂടാന്‍ വേണ്ടിയായിരുന്നു അത്. കാരണം അവരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ഇന്ന് ഇവരെ തടഞ്ഞിരുന്നത്. അവരാണ് സത്യവിശ്വാസികളെ അവരുടെ വീടുകളില്‍ നിന്നും പുറത്താക്കിയതും ദീനിന്റെ പേരില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയതും.

(2) സത്യനിഷേധത്തിന്റെയും വഴികേടിന്റെയും നേതാക്കന്മാര്‍ ഉള്‍ക്കൊള്ളുന്ന ക്വുറൈശികളുടെ ശക്തി ഇല്ലാതാക്കലായിരുന്നു രണ്ടാമത്തെ മാര്‍ഗം. ഒരു പ്രതിരോധ കരാര്‍ അവരുമായി ഉണ്ടാക്കുക എന്നതാണ് ഇതിനു വേണ്ടി സ്വീകരിച്ച വഴി. മദീനയെ ചുറ്റിക്കിടക്കുന്ന ഗോത്രങ്ങളോട് ചേര്‍ന്നുകൊണ്ട് അതിക്രമം കാണിക്കാന്‍ വരരുത് എന്നതായിരുന്നു കരാര്‍. 19 യുദ്ധങ്ങളാണ് നബി ﷺ  തന്റെ അനുചരന്‍മാരോടൊപ്പം നയിച്ചത്. അതില്‍ 9 യുദ്ധങ്ങളിലാണ് നബി ﷺ  പങ്കെടുത്തത്. ബദ്ര്‍, ഉഹ്ദ്, അഹ്‌സാബ്, ക്വുറൈള, മുസ്വ്ത്വലഖ്, ഖൈബര്‍, ഫത്ഹു മക്ക, ഹുനൈന്‍, ത്വാഇഫ് എന്നിവയാണ് ആ യുദ്ധങ്ങള്‍.

 അബ്ദുല്ലാഹിബ്‌നു യസീദ്(റ) പറയുന്നു: ”നബി ﷺ  ജനങ്ങളെയും കൊണ്ട് മഴക്കു വേണ്ടിയുള്ള നമസ്‌കാരത്തിന് ഇറങ്ങി. അവരെയും കൊണ്ട് രണ്ട് റക്അത്ത് നമസ്‌കരിച്ചു. ശേഷം മഴക്ക് വേണ്ടി പ്രാര്‍ഥിച്ചു.” അബ്ദുല്ല(റ) പറയുന്നു: ”ഞാന്‍ ആ ദിവസം സൈദുബ്‌നു അര്‍ക്വമിനെ കണ്ടു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘നബി ﷺ  എത്ര യുദ്ധങ്ങള്‍ നയിച്ചിട്ടുണ്ട്?’ അദ്ദേഹം പറഞ്ഞു: ‘പത്തൊന്‍പത്.’ ഞാന്‍ ചോദിച്ചു: ‘നബിയോടൊപ്പം എത്ര യുദ്ധങ്ങളില്‍ നിങ്ങള്‍ പങ്കെടുത്തിട്ടുണ്ട്?’ അദ്ദേഹം പറഞ്ഞു: ‘പതിനെട്ട്.’ ഞാന്‍ വീണ്ടും ചോദിച്ചു: ‘നബി ﷺ  ആദ്യമായി നയിച്ച യുദ്ധം ഏതായിരുന്നു?’ അദ്ദേഹം പറഞ്ഞു: ‘ദാതുല്‍ ഉസൈര്‍’ അല്ലെങ്കില്‍ ‘ദാതുല്‍ ഉശൈര്‍’ (ബുഖാരി: 4949, മുസ്‌ലിം: 1254).

നബി ﷺ  നയിച്ച യുദ്ധങ്ങളില്‍ ഉഹ്ദില്‍ മാത്രമാണ് അദ്ദേഹത്തിനു മുറിവേറ്റത്. ബദ്‌റില്‍ നബിയോടൊപ്പം മലക്കുകള്‍ പങ്കെടുത്തിട്ടുണ്ട്. ഖന്തക്ക് ദിവസം മലക്കുകള്‍ ഇറങ്ങി വന്നിട്ടുണ്ട്. മുശ്‌രിക്കുകളെ പ്രകമ്പനം കൊള്ളിക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബദ്‌റിലും ഉഹ്ദിലും നബി ﷺ  ചരല്‍ക്കല്ലുകള്‍ എറിയുകയും മുശ്‌രിക്കുകളുടെ മുഖത്ത് അത് പതിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി അവര്‍ പരാജയപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ത്വാഇഫില്‍ വെച്ചുണ്ടായ യുദ്ധത്തില്‍ മാത്രമാണ് അവര്‍ പീരങ്കി ഉപയോഗിച്ചത്. അഹ്‌സാബ് യുദ്ധത്തില്‍ മാത്രമാണ് കിടങ്ങു കുഴിച്ചുകൊണ്ട് സുരക്ഷാവലയം തീര്‍ത്തത്.

ഹിജ്‌റ ഒന്നാം വര്‍ഷം പല ചെറു സൈന്യങ്ങളെയും നബി ﷺ  നിയോഗിച്ചിട്ടുണ്ട്:

സീഫുല്‍ ബഹ്ര്‍

ഹിജ്‌റ ഒന്നാം വര്‍ഷം റമദാനിലാണ് ഈ സൈന്യത്തെ നിയോഗിക്കുന്നത്. ഹംസത് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബായിരുന്നു സൈനികമേധാവി. 30 മുഹാജിറുകളാണ് കൂടെയുണ്ടായിരുന്നത്. വെള്ള നിറത്തിലുള്ള ഒരു പതാക നബി ﷺ  കെട്ടിക്കൊടുത്തു. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ഒന്നാമതായി കെട്ടപ്പെട്ട പതാകയായിരുന്നു അത്. ശാമില്‍ നിന്നും മക്കയിലേക്ക് വരുന്ന ക്വുറൈശി കച്ചവട സംഘത്തെ തടയലായിരുന്നു ഇതിന്റെ ലക്ഷ്യം. അക്കൂട്ടത്തില്‍ അബൂജഹ്ല്‍ ഇബ്‌നു ഹിശാമും ഉണ്ടായിരുന്നു. മക്കക്കാരായ മുന്നൂറോളം ആളുകളാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്. ഹീസ്വ് എന്ന പ്രദേശത്തിലൂടെ അവര്‍ സീഫുല്‍ ബഹ്‌റില്‍ എത്തിച്ചേര്‍ന്നു. രണ്ടു കൂട്ടരും തമ്മില്‍ കണ്ടുമുട്ടുകയും യുദ്ധത്തിനു വേണ്ടി ഒരുങ്ങി നില്‍ക്കുകയും ചെയ്തു. പക്ഷേ, രണ്ടുപേര്‍ക്കുമിടയില്‍ മറയായിക്കൊണ്ട് മുജ്ദിയ്യുബ്‌നു അംറുല്‍ ജുഹനി കടന്നുവന്നു. രണ്ട് വിഭാഗത്തോടും സഖ്യത്തില്‍ ഏര്‍പ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. അക്കാരണത്താല്‍ തന്നെ യുദ്ധം ഉണ്ടായില്ല. രണ്ടു വിഭാഗവും അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ ഹംസ(റ)വിന്റെ നേതൃത്വത്തിലുള്ള ഈ ഒരു വരവ് ക്വുറൈശികളുടെ മനസ്സില്‍ ഭീതിയുളവാക്കുക തന്നെ ചെയ്തു.

ഉബൈദതുബ്‌നുല്‍ ഹാരിസിന്റെ സൈന്യം

നബി ﷺ  തന്റെ പിതൃവ്യ പുത്രന്‍ ഉബൈദത് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബിനെ ഒരു സൈന്യവുമായി റാബിഗിലേക്ക് അയച്ചു. ഹിജ്‌റയുടെ എട്ടാം മാസം ശവ്വാലിലായിരുന്നു ഇത്. അദ്ദേഹത്തിനും ഒരു വെള്ളക്കൊടിയാണ് നബി ﷺ  കെട്ടിക്കൊടുത്തത്. 60 മുഹാജിറുകള്‍ കൂടെയുണ്ടായിരുന്നു. ജുഹ്ഫയിലുള്ള ഒരു തടാകത്തിന്റെ അടുത്ത് വെച്ച് മക്കക്കാരായ ഇരുന്നൂറോളം വരുന്ന ആളുകളോടൊപ്പമായിരുന്ന അബൂസുഫ്‌യാന്‍ ഇബ്‌നു ഹര്‍ബിനെ ഉബൈദ(റ) കണ്ടുമുട്ടി. രണ്ടു വിഭാഗവും പരസ്പരം അമ്പെയ്തു. യുദ്ധത്തിനു സ്വഫ്ഫ് കെട്ടുകയോ വാള്‍ ഊരുകയോ ചെയ്തിരുന്നില്ല. പരസ്പര വാക്ക് തര്‍ക്കങ്ങളും ചെറിയ ഏറ്റുമുട്ടലും മാത്രമാണുണ്ടായത്. സഅ്ദുബ്‌നു അബീ വക്വാസ്(റ) അന്ന് അമ്പ് എയ്യുകയുണ്ടായി. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ആദ്യമായി അമ്പെയ്തത് അദ്ദേഹമായിരുന്നു. ശേഷം രണ്ട് ടീമുകളും പിരിഞ്ഞുപോയി പോയി. മുശ്‌രിക്കുകളുടെ കൂട്ടത്തില്‍ നിന്ന് മിക്വ്ദാദുബ്‌നു അംറും ഉത്ബത്ബ്‌നു ഗസ്വാനും മുസ്ലിംകളിലേക്ക് ഓടിച്ചെന്നു. കാരണം അവര്‍ രണ്ടു പേരും മുസ്ലിംകളായിരുന്നു. മുസ്ലിംകളിലേക്ക് എത്തിച്ചേരുവാന്‍ വേണ്ടിയാണ് അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരുന്നത്.

സഅ്ദുബ്‌നു അബീവക്വാസിന്റെ സൈന്യം

ശേഷം നബി ﷺ  സഅ്ദുബ്‌നു അബീവക്വാസ്(റ)വിനെ ഖര്‍റാര്‍ എന്ന സ്ഥലത്തേക്ക് നിയോഗിച്ചു. ഹിജ്‌റയുടെയുടെ ഒമ്പതാം മാസം ദുല്‍ക്വഅ്ദയിലായിരുന്നു ഇത്. അദ്ദേഹത്തിനും ഒരു വെള്ളക്കൊടി കെട്ടിക്കൊടുത്തു. മിക്വ്ദാദുബ്‌നു അംറ്(റ) ആണ് പതാക വഹിച്ചത്. മുഹാജിറുകളില്‍ നിന്ന് 20 ആളുകള്‍ കൂടെയുണ്ടായിരുന്നു. ക്വുറൈശികളുടെ കച്ചവട സംഘത്തെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ ഖര്‍റാര്‍ എന്ന സ്ഥലത്ത് പ്രഭാത സന്ദര്‍ഭത്തില്‍ അവര്‍ എത്തി. ജുഹ്ഫയുടെ സമീപ പ്രദേശമായിരുന്നു ഇത്. പക്ഷേ, അവര്‍ അവിടെ എത്തിയപ്പോഴേക്കും തലേ ദിവസം തന്നെ കച്ചവടസംഘം പോയിക്കഴിഞ്ഞിരുന്നു. അതോടെ അവര്‍ മദീനയിലേക്ക് മടങ്ങി.

ഹിജ്‌റ ഒന്നാം വര്‍ഷത്തില്‍ മരണപ്പെട്ട പ്രധാനികള്‍

ഹിജ്‌റക്കു ശേഷം അന്‍സ്വാറുകളില്‍ നിന്ന് ആദ്യമായി മരിക്കുന്നത് കുല്‍സൂം ഇബ്‌നു ഹദം ആണ്. അങ്ങേയറ്റം പ്രായം ചെന്ന വ്യക്തിയായിരുന്നു അദ്ദേഹം. മാത്രമല്ല തന്റെ ഗോത്രത്തിലെ വലിയ ആളുമായിരുന്നു. നബി ﷺ  മദീനയിലേക്ക് വരുന്നതിന് മുമ്പു തന്നെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നു. നബി ആദ്യമായി ആയി ക്വുബായില്‍ എത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലാണ് താമസിച്ചത്. ഇദ്ദേഹത്തിനു ശേഷം മരണപ്പെടുന്നത് അസ്അദ്ബ്‌നു സുറാറ അല്‍ അന്‍സ്വാരി(റ) എന്ന സ്വഹാബിയാണ്. ഹിജ്‌റ ആറാം മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ചങ്കില്‍ ഉണ്ടായ ഒരു വേദനയാണ് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചത്. കുറെ മുമ്പ് ഇസ്‌ലാം സ്വീകരിച്ച സ്വഹാബിയാണ് ഇദ്ദേഹം. ഒന്നാം അക്വബ ഉടമ്പടിയിലും രണ്ടാം അക്വബ ഉടമ്പടിയിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. തന്റെ ഗോത്രത്തിന്റെ സംരക്ഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു. സംരക്ഷണച്ചുമതല ഏല്‍പിക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഇദ്ദേഹം. പില്‍കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്ന ആളുകളുടെ എണ്ണത്തെ അപേക്ഷിച്ച് ഒന്നാം വര്‍ഷം കടന്നുവന്ന ആളുകളുടെ എണ്ണം കുറവായിരുന്നു എന്നതാണ് ഈ വര്‍ഷത്തില്‍ മരിച്ച ആളുകളുടെ എണ്ണം കുറയുവാനുള്ള കാരണം.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 26​

നബി ചരിത്രം – 26: മദീനയിലേക്കുള്ള പലായനത്തിന്റെ ഗുണഫലങ്ങള്‍

മദീനയിലേക്കുള്ള പലായനത്തിന്റെ ഗുണഫലങ്ങള്‍

നബി ﷺ യുടെയും അനുചരന്മാരുടെയും മദീനയിലേക്കുള്ള പലായനം (ഹിജ്‌റ) വലിയ വിജയം തന്നെയായിരുന്നു. ബഹുദൈവവിശ്വാസത്തിന്റെ കൊടിമരങ്ങള്‍ അതിലൂടെ തകര്‍ന്നടിഞ്ഞു. വലിയ വലിയ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമായി. ഇസ്‌ലാമിക ചരിത്രത്തിനു തന്നെ തുടക്കം കുറിക്കാനുള്ള ഒരു മൂലബിന്ദുവായിരുന്നു നബി ﷺ യുടെ ഹിജ്‌റ. ഹിജ്‌റയുടെ ഗുണഫലങ്ങളിലെ അല്‍പം ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം.

1) കാലങ്ങളായി ക്വുറൈശികള്‍ കാത്തുസൂക്ഷിച്ച അവരുടെ ശക്തിയുടെയും പദവികളുടെയും മാനദണ്ഡങ്ങള്‍ ഹിജ്‌റക്ക് ശേഷം തകര്‍ന്നടിഞ്ഞു. ക്വുറൈശികളുടെ സ്ഥാനങ്ങളും അധികാരങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി നശിച്ചുകൊണ്ടിരുന്നു.

2) ക്വുറൈശികള്‍ക്കിടയില്‍ ഭിന്നതകള്‍ ഉണ്ടായി. അവര്‍ പരസ്പരം യുദ്ധം ചെയ്തു. അവരുടെ ഐക്യം ഛിദ്രതയിലേക്കെത്തി. അവരില്‍ പല ആളുകളും മദീനയിലേക്ക് രഹസ്യമായി ഓടിപ്പോവുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

3) ഇസ്‌ലാമിക പ്രബോധനത്തിന് മുമ്പില്‍ ക്വുറൈശികള്‍ ഒരു തടസ്സമായിരുന്നു. എന്നാല്‍ ഹിജ്‌റയോടു കൂടി മുസ്ലിംകളുടെ മനസ്സുകളില്‍ നിന്നും ആ ഭയം ഇല്ലാതെയായി. മുസ്ലിംകളുടെ മാത്രമല്ല എല്ലാ അറബികളുടെയും മനസ്സുകളില്‍നിന്ന് ക്വുറൈശികള്‍ക്കുള്ള സ്ഥാനം നഷ്ടപ്പെട്ടു. അറബികള്‍ മുഹമ്മദ് നബി ﷺ യിലേക്ക് അനുകമ്പയുടെ നോട്ടം തുടങ്ങുകയും അവരെല്ലാവരും കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു. വ്യത്യസ്ത അറബി ഗോത്രങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നബിയുടെ അടുക്കലേക്ക് വരികയും അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

4) ഹിജ്‌റയോടു കൂടി മദീനയുടെ സ്ഥാനം ഉയര്‍ന്നു. എല്ലാ ദൃഷ്ടികളും മദീനയിലേക്കായി. ഇസ്‌ലാമിന്റെ കേന്ദ്രവും തലസ്ഥാനവുമായി മാറി മദീന. മദീനയുടെ മടിത്തട്ടിലാണ് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഒന്നാമത്തെ സംഘം ജനനം കൊണ്ടത്. ഈ മദീനയില്‍ നിന്നാണ് ഇസ്‌ലാമിക പ്രബോധനം പാറിപ്പറക്കാന്‍ തുടങ്ങിയത്. അങ്ങനെ മദീനയുടെ പതാകയുടെ കീഴില്‍ എല്ലാ അറേബ്യന്‍ രാജ്യങ്ങളും കീഴടങ്ങി.

5) മദീനയിലേക്കുള്ള ഹിജ്‌റയോടു കൂടി ഒരു ഇസ്ലാമിക സമൂഹം നിലവില്‍ വന്നു. ഗോത്രത്തിന്റെ പേരിലോ വര്‍ഗീയതയുടെയോ കുടുംബ മഹിമയുടെയോ പേരിലോ ഉള്ള അഹങ്കാരമായിരുന്നില്ല അവരെ ഒരുമിച്ച് കൂട്ടിയത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ടുള്ള സ്‌നേഹ ബന്ധങ്ങളുടെയും പേരില്‍ ഉണ്ടായ ഒന്നാമത്തെ കൂട്ടത്തെയായിരുന്നു മദീനയില്‍ കാണുവാന്‍ സാധിച്ചത്. ഇസ്‌ലാമെന്ന കാരുണ്യത്തിന്റെ മതം കൊണ്ട് അല്ലാഹു ചെയ്തുകൊടുത്ത വലിയ അനുഗ്രഹമായിരുന്നു ഇത്:

”അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു” (അല്‍അന്‍ഫാല്‍: 63).

6) ഹിജ്‌റക്കു ശേഷം അറബികളുടെ ജീവിതം തന്നെ മാറി മറിഞ്ഞു. നിസ്സാര വിഷയങ്ങളുടെ പേരില്‍ പരസ്പരം യുദ്ധം ചെയ്യുകയും രക്തം ചൊരിയുകയും ചെയ്യുന്നവരായിരുന്നു അറബികള്‍. ഉന്നതങ്ങളായ മൂല്യങ്ങളെ വലിച്ചെറിഞ്ഞവരായിരുന്നു അവര്‍. പക്ഷേ, ലോകത്ത് മാതൃകയില്ലാത്ത വിധം ഉയരങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇവര്‍ക്ക് പിന്നീട് സാധിച്ചു. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരായി മാറി അവര്‍. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങള്‍ അവരില്‍ ശക്തിപ്പെട്ടു. വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും പ്രേരക ഘടകങ്ങള്‍ അവരില്‍ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി. പ്രതികാരത്തിന്റെ ചൂടുപിടിച്ച മനസ്സുകള്‍ തണുത്തലിഞ്ഞു. അതോടെ ധാര്‍മികതക്ക് വില കല്‍പിക്കപ്പെട്ടു. മതവിജ്ഞാനങ്ങള്‍ പ്രചരിച്ചു. പണ്ഡിത കേസരികള്‍ രൂപം കൊണ്ടു. അജ്ഞതയും അറിവില്ലായ്മയും എങ്ങോ പോയി മറഞ്ഞു.

”അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു” (അല്‍ജുമുഅ: 2).

7) ഹിജ്‌റക്കു ശേഷം മദീന ‘കല്ലുകളുടെ മദീന’ക്ക് പകരം തെളിമയുടെ മദീനയായി മാറി. മൂല്യങ്ങള്‍ക്കും മഹത്ത്വങ്ങള്‍ക്കും അവിടെ സ്ഥാനമുണ്ടായി. അവിടെ നിന്നും പ്രബോധകന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടു. ചരിത്രത്തിന്റെ മുഖം തന്നെ അവര്‍ മാറ്റിയെഴുതി. ലോകരില്‍ വിശ്വാസത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും മുദ്ര കൊണ്ടുള്ള അടയാളങ്ങള്‍ അവരുണ്ടാക്കി.

”മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു…”(ആലു ഇംറാന്‍: 110)

8) മദീനയിലേക്കുള്ള ഹിജ്‌റ ഇസ്‌ലാമിന് ചലിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും പ്രബോധനത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്തു. മദീനയില്‍ താമസം ഉറപ്പിച്ചതോടെ അറേബ്യന്‍ പ്രദേശങ്ങളിലെ രാജാക്കന്മാര്‍ക്കെല്ലാം നബി ﷺ  കത്ത് അയച്ചു തുടങ്ങി. സമീപ പ്രദേശങ്ങളിലെ ഭരണാധികാരികള്‍, ഗോത്രത്തലവന്മാര്‍, രാജാക്കന്മാര്‍ തുടങ്ങിയവരിലേക്ക് അംബാസഡര്‍മാരെ നിയോഗിച്ചു. അല്ലാഹുവിന്റെ മതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും അല്ലാഹുവിന്റെ കല്‍പന നടപ്പിലാക്കുകയും ചെയ്തു.

”ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)” (ഇബ്‌റാഹീം: 52).

9) അറേബ്യയില്‍ നിന്ന് വിഗ്രഹാരാധന തുടച്ചുനീക്കപ്പെട്ടു. എല്ലാ സ്ഥലങ്ങളിലും പുതിയ ഒരു ചരിത്രം തന്നെ രൂപം കൊണ്ടു. വിഗ്രഹാരാധനയില്‍ നിന്നും ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക് മനുഷ്യര്‍ പരിവര്‍ത്തിക്കപ്പെട്ടു. മനുഷ്യന് ആദരവ് ലഭിച്ചു.

”സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു…”(അല്‍ഇസ്‌റാഅ്: 81).

10) സത്യത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഇസ്‌ലാമിക ഭരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു ഹിജ്‌റ. ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വരുവാനുള്ള അടിസ്ഥാന കാരണവും ഹിജ്‌റയോടനുബന്ധിച്ച് ഉണ്ടായ തുറന്ന പ്രബോധനം തന്നെയായിരുന്നു. കിഴക്ക് ഇന്ത്യ മുതല്‍ പടിഞ്ഞാറ് അറ്റ്‌ലാന്റിക് മഹാ സമുദ്രം വരെയും തെക്ക് ആഫ്രിക്ക മുതല്‍ വടക്ക് റഷ്യ വരെയും ഇസ്‌ലാം കടന്നുചെന്നു.

11) ഹിജ്‌റയോടെ ലോകത്ത് സമാധാനവും നിര്‍ഭയത്വവും നിലവില്‍വന്നു. അഹങ്കാരികളുടെ ഭരണത്തില്‍ നിന്നും മനുഷ്യര്‍ സുരക്ഷിതരായി. ആക്രമണങ്ങളുടെയും അരാജകത്വങ്ങളുടെയും നേതൃത്വങ്ങള്‍ക്ക് വിരാമമായി.

അല്ലാഹുവിന്റെ നടപടിക്രമത്തിന്റെ ഭാഗമാണിത്. ഹൃദയങ്ങളെ വിശ്വാസം കൊണ്ട് തുറക്കാതെ; ഒരു ഭൂമിയും ആയുധം കൊണ്ട് വിജയിച്ചിട്ടില്ല. രാജ്യത്തിന് അകത്തുള്ള ശത്രുക്കള്‍ ഇറങ്ങിപ്പോകുന്നതുവരെ പുറത്തുനിന്നുള്ള ശത്രുക്കള്‍ ആ രാജ്യത്തുനിന്നും ഇറങ്ങിപ്പോവുകയില്ല.

”ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)’ (ഇബ്‌റാഹീം: 52).

ഇതിനെല്ലാം പുറമേ നബി ﷺ യുടെയും സ്വഹാബികളുടെയും മദീനയിലേക്കുള്ള ഹിജ്‌റ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള വലിയ കാരുണ്യവും അനുഗ്രഹവും ആയിരുന്നു. കാരണം ഇസ്‌ലാമിന്റെ വ്യാപനവും അതിന്റെ പ്രചാരവും ദുര്‍ബലരും അടിച്ചമര്‍ത്തപ്പെടുന്നവരുമായി കഴിയുന്ന ഏവര്‍ക്കും അനിവാര്യമായ കാര്യമായിരുന്നു. അത്‌കൊണ്ടു തന്നെ ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം എല്ലാ ആളുകള്‍ക്കും ഒരു അനുഗ്രഹമായി മാറുകയും ചെയ്തു.

 ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു” (അല്‍മാഇദ: 3).

ഇത്രയും വലിയ ഗുണങ്ങള്‍ ഹിജ്‌റയിലൂടെ ഉണ്ടായ കാരണത്താല്‍ നബി ﷺ യുടെ ഹിജ്‌റ ഇസ്ലാമിക ചരിത്രത്തിന്റെ തുടക്കമാക്കാന്‍ സ്വഹാബികള്‍ ഉദ്ദേശിച്ചു. നബി ﷺ യുടെ ജനനമോ പ്രവാചകത്വമോ മരണമോ ആയിരുന്നില്ല അവര്‍ ഇസ്‌ലാമിക ചരിത്രം കണക്കാക്കുവാന്‍ ഉപയോഗിച്ചിരുന്നത്. കൂടിയാലോചനയിലൂടെ ഉമര്‍(റ) ഇതിന് തുടക്കം കുറിക്കുകയും ചെയ്തു.

ആഇശ(റ) പറയുന്നു: ”നബി ﷺ  മദീനയില്‍ എത്തിയപ്പോള്‍ അബൂബകറിനും ബിലാലിനും അസുഖം ബാധിച്ചു. പനി പിടിപെടുമ്പോള്‍ അബൂബകര്‍ ഇപ്രകാരം പാടാറുണ്ടായിരുന്നു: ‘ഓരോ മനുഷ്യനും  തന്റെ കുടുംബത്തില്‍ നേരം പുലരുന്നു. മരണമാകട്ടെ അവന്റെ ചെരുപ്പിന്റെ വാറിനെക്കാള്‍ അടുത്ത് കിടക്കുന്നതാണ്.”

മക്കാ രാജ്യത്തെ സ്മരിച്ചുകൊണ്ട് ബിലാല്‍(റ) പാട്ട് പാടിയിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല മക്കയിലുള്ള പല ആളുകള്‍ക്കുമെതിരെ അവര്‍ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു: ‘അല്ലാഹുവേ, ശൈബയെയും ഉത്ബയെയും ഉമയ്യത്തുബ്‌നു ഖലഫിനെയും ഞങ്ങളുടെ നാട്ടില്‍ നിന്നും പ്രവാസത്തിന്റെ ഈ നാട്ടിലേക്ക് അവര്‍ ഞങ്ങളെ പുറത്താക്കിയത് പോലെ, നീ അവരെ ശപിക്കേണമേ.’ നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: ‘അല്ലാഹുവേ, മക്കയോട് ഞങ്ങള്‍ക്കുണ്ടായിരുന്ന സ്‌നേഹം പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ സ്‌നേഹം മദീനയോട് ഞങ്ങള്‍ക്കുണ്ടാക്കിത്തരേണമേ. അല്ലാഹുവേ, ഞങ്ങളുടെ മുദ്ദിലും സ്വാഇലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചൊരിയേണമേ. ഞങ്ങള്‍ക്ക് നീ മദീനയെ ആരോഗ്യപൂര്‍ണമാക്കി തരേണമേ. ഇവിടത്തെ പനിയെ ജുഹ്ഫയിലേക്ക് നീക്കം ചെയ്യേണമേ…’ (ബുഖാരി: 1889).

മദീനയുടെ അന്തരീക്ഷം മുഹാജിറുകള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവരുടെ ശരീര പ്രകൃതിക്ക് അത് എതിരായി തോന്നി. അവര്‍ പ്രയാസപ്പെട്ടു. പലപ്പോഴും അവര്‍ക്ക് ഇരുന്നുകൊണ്ടല്ലാതെ നമസ്‌കരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. മദീനക്ക് വേണ്ടിയുള്ള നബി ﷺ യുടെ പ്രാര്‍ഥനയിലൂടെയാണ് അവിടത്തെ അന്തരീക്ഷം മാറിക്കിട്ടിയതും സ്വഹാബത്തിന് അനുകൂലമാകുന്ന രൂപത്തില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടായതും. നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നതായി ഹദീസുകളില്‍ കാണാം: ‘അല്ലാഹുവേ, മക്കയില്‍ നല്‍കിയ ബറകത്തിന്റെ ഇരട്ടി ബറക്കകത്ത് മദീനയില്‍ നീ നല്‍കേണമേ’ (ബുഖാരി: 1885, മുസ്‌ലിം: 1369).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 25​

നബി ചരിത്രം – 25: മദീനക്കാരുമായുള്ള കരാര്‍

മദീനക്കാരുമായുള്ള കരാര്‍

മദീന ജാഹിലിയ്യ കാലഘട്ടത്തില്‍ യഥ്‌രിബ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നബി ﷺ യുടെ ഹിജ്‌റക്കു ശേഷമാണ് അല്‍മദീന, ത്വയ്ബ, ത്വാബ എന്നീ പേരുകള്‍ ആ രാജ്യത്തിന് ലഭിച്ചത്. മദീന എന്ന പേര് ക്വുര്‍ആനില്‍ തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്:

”മദീനക്കാര്‍ക്കും അവരുടെ ചുറ്റുമുള്ള അഅ്‌റാബികള്‍ക്കും അല്ലാഹുവിന്റെ ദൂതനെ വിട്ട് പിന്‍മാറി നില്‍ക്കാനോ, അദ്ദേഹത്തിന്റെ കാര്യം അവഗണിച്ചുകൊണ്ട് അവരവരുടെ (സ്വന്തം) കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാനോ പാടുള്ളതല്ല…”(അത്തൗബ: 120).

 ജാബിര്‍ ഇബ്‌നു സമുറ(റ) പറയുന്നു; നബി ﷺ  പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ”അല്ലാഹു മദീനക്ക് ത്വാബ എന്ന പേര് നല്‍കിയിരിക്കുന്നു” (മുസ്‌ലിം: 1385).

ഹിജ്‌റക്കു ശേഷം മദീന ഈമാനിന്റെ ഭവനവും ഇസ്‌ലാമിന്റെ കോട്ടയുമായി മാറി. അബൂഹുറയ്‌റ(റ) പറയുന്നു; നബി ﷺ  പറഞ്ഞിരിക്കുന്നു: ”ഒരു പാമ്പ് അതിന്റെ മാളത്തിലേക്ക് മടങ്ങുന്നത് പോലെ ഈമാന്‍ മദീനയിലേക്ക് മടങ്ങുന്നതാണ്”(ബുഖാരി: 1876, മുസ്‌ലിം: 147).

നബി ﷺ  മദീനയില്‍ എത്തിയതോടെ അവിടെ മുസ്‌ലിംകളും ജൂതന്മാരും മുശ്‌രിക്കുകളും ഉള്ള ഒരു സാഹചര്യമായി. അത്‌കൊണ്ടു തന്നെ മദീനക്കാര്‍ക്കിടയില്‍ ഒരു ബന്ധം വ്യവസ്ഥപ്പെടുത്താന്‍ തീരുമാനിച്ചു. അതിലൂടെ അവരുടെ അവകാശങ്ങളും ബാധ്യതകളും വ്യക്തമാക്കി കൊടുക്കലായിരുന്നു ഉദ്ദേശ്യം. മുഹമ്മദ് നബി ﷺ  ഈ വിഷയത്തില്‍ ഒരു കരാര്‍ തന്നെ തയ്യാറാക്കി. മുസ്‌ലിംകളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധവും മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിലുള്ള ബന്ധവും വ്യവസ്ഥപ്പെടുത്തി പറയുന്ന രേഖയായിരുന്നു അത്. മുസ്‌ലിംകള്‍ക്കുള്ള നിയമം ഇപ്രകാരമായിരുന്നു: ”തീര്‍ച്ചയായും മുസ്‌ലിംകള്‍ ഒറ്റ സമുദായമാണ്. അവര്‍ക്കിടയില്‍ നീതി കാണിക്കേണ്ടതുണ്ട്. അവര്‍ക്കെതിരെ ആരെങ്കിലും പുറമെനിന്ന് അതിക്രമം കാണിച്ചാല്‍ ഒറ്റക്കൈ പോലെയായിരിക്കും അവര്‍. അവര്‍ പരസ്പരം മിത്രങ്ങളാണ്…”

യഹൂദികളുമായി ബന്ധപ്പെട്ട കരാറിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇപ്രകാരമായിരുന്നു: ”യുദ്ധങ്ങള്‍ നടക്കുന്നിടത്തോളം സമയം വിശ്വാസികളും ജൂതന്മാരും ഒന്നിച്ച് പണം ചെലവഴിക്കണം. ജൂതന്മാര്‍ വിശ്വാസികളോടൊപ്പം ഉള്ള ഒരു സമുദായം തന്നെയാണ്. എന്നാല്‍ ജൂതന്മാര്‍ക്ക് അവരുടെ മതവും മുസ്‌ലിംകള്‍ക്ക് അവരുടെ മതവുമാണുള്ളത്. വല്ലവനും അക്രമവും കുറ്റകൃത്യവും ചെയ്യാന്‍ പുറപ്പെട്ടാല്‍ അവന്‍ സ്വന്തത്തിനും സ്വന്തം കുടുംബത്തിനും നാശം വരുത്തുകയാണ്. മുസ്‌ലിംകള്‍ അവരുടെ ചെലവും ജൂതന്മാര്‍ അവരുടെ ചെലവും നടത്തേണ്ടതുണ്ട്. മുഹമ്മദ് നബി ﷺ യുടെ അനുവാദം കൂടാതെ ഒരു ജൂതനും മദീനവിട്ടു പുറത്തു പോകുവാന്‍ പാടില്ല. മദീനക്കാരോട് പുറമെ നിന്ന് വല്ലവനും യുദ്ധം ചെയ്താല്‍ വിശ്വാസികളും ജൂതന്മാരും പരസ്പരം സഹായിക്കേണ്ടതുണ്ട്. പരസ്പരം ഗുണകാംക്ഷ ഉള്ളവരായിരിക്കണം. നന്മ ചെയണം. തെറ്റ് ചെയ്യുന്നവന്‍ ആകരുത്…”

മുശ്‌രിക്കുകളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള കരാര്‍ ഇപ്രകാരമായിരുന്നു: ”ക്വുറൈശികള്‍ക്കോ ക്വുറൈശികളെ സഹായിക്കുന്നവര്‍ക്കോ അഭയം നല്‍കരുത്. ഒരു ക്വുറൈശിയുടെയും ശരീരമോ സമ്പത്തോ മദീനയിലെ ഒരു മുശ്‌രിക്കും സംരക്ഷിക്കുവാന്‍ പാടില്ല. എന്നാല്‍ ക്വുറൈശികള്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും അവര്‍ സന്ധിക്ക് ആവശ്യപ്പെടുകയാണെങ്കില്‍ ഇസ്‌ലാമിനോട് യുദ്ധം ചെയ്തവര്‍ക്കൊഴികെ സന്ധിക്കുള്ള അവകാശമുണ്ട്. ക്വുറൈശികള്‍ക്ക് ഒരുവിധത്തിലുമുള്ള സഹായങ്ങളും ചെയ്തു കൊടുക്കരുത്…”

ഈ ഉടമ്പടികള്‍ക്കും കരാറുകള്‍ക്കും പുറമെ മദീനാവാസികള്‍ക്ക് മൊത്തത്തിലുള്ള ചില കരാറുകളും ഉടമ്പടികളും നബി ﷺ  ഉണ്ടാക്കിയിരുന്നു: ”ഈ നിയമങ്ങളെ അംഗീകരിക്കുന്ന ആളുകള്‍ക്ക് മദീന പവിത്രമാണ്. അയല്‍വാസികള്‍ സ്വന്തം ശരീരം പോലെയാണ്. അവരെ ദ്രോഹിക്കുവാനോ കുറ്റങ്ങള്‍ ചെയ്യുവാനോ പാടില്ല. ഒരാളുടെയും പവിത്രതക്ക് കളങ്കം വരുത്തുന്ന ഒന്നും ചെയ്യാന്‍ പാടില്ല. മദീനക്കാര്‍ക്ക് ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും അതിന്റെ അന്തിമ തീരുമാനം പറയേണ്ടത് അല്ലാഹുവും അവന്റെ പ്രവാചകനുമാണ്. മദീനയെ വല്ലവരും അക്രമിക്കുന്നുവെങ്കില്‍ മദീനക്കാര്‍ പരസ്പരം സഹായിക്കേണ്ടതാണ്. മദീനയില്‍ നിന്ന് പുറത്തു പോകുന്നവനും മദീനയില്‍ ഇരിക്കുന്നവനും നിര്‍ഭയനായിരിക്കും. അക്രമം ചെയ്തവനും കുറ്റകൃത്യങ്ങള്‍ ചെയ്തവനും ഒഴികെ. തക്വ്‌വ (സൂക്ഷ്മത) കാണിക്കുകയും പുണ്യം ചെയ്യുകയും ചെയ്തവര്‍ക്കുള്ള അഭയം നല്‍കുന്നത് അല്ലാഹുവാണ്. അവന്റെ പ്രവാചകനാണ്.”

യുക്തിഭദ്രവും നീതിപൂര്‍വകവും കാരുണ്യം നിറഞ്ഞതുമായ ചില അടിസ്ഥാനങ്ങളിലൂടെ ഒരു പുതിയ സൊസൈറ്റിക്ക് ജീവന്‍ നല്‍കുകയായിരുന്നു നബി ﷺ . ചരിത്രം അതുവരെ കേട്ടിട്ടില്ലാത്ത നിര്‍ഭയത്വവും സന്തോഷകരമായ ജീവിതത്തിന്റെ വ്യവസ്ഥകളും ആയിരുന്നു അത്.

”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം” (അത്തൗബ: 128).

ജൂതന്മാരും അല്ലാത്തവരുമായി ഉണ്ടാക്കിയ ഈ കരാര്‍ വളരെ കൃത്യമായി നബി ﷺ  പാലിച്ചു. എന്നാല്‍ നബി ﷺ ക്കും ജൂതന്മാര്‍ക്കും ഇടയിലുള്ള കരാര്‍ ജൂതന്മാര്‍ ലംഘിക്കുകയുണ്ടായി. മാത്രവുമല്ല, പ്രവാചകനോട് അവര്‍ യുദ്ധം ചെയ്യുകയും ചെയ്തു. മദീനയില്‍ ജൂതന്മാരുടെ മൂന്ന് ഗോത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബനൂകൈ്വനുക്വാഅ്, ബനൂനളീര്‍, ബനൂക്വുറൈള തുടങ്ങിയവരായിരുന്നു അവര്‍. ജൂതന്മാര്‍ ചെയ്ത കരാര്‍ ലംഘനത്തിന്റെ ഫലമായി ബനൂകൈ്വനുക്വാഇനോട് നബി ﷺ  ചില പ്രത്യേകമായ കാരുണ്യത്താല്‍ ഔദാര്യം കാണിച്ചു. ബനൂ നളീറിനെ ഖൈബറിലേക്ക് നാടുകടത്തി. ബനൂക്വുറയ്‌ളക്കാര്‍ കൊല്ലപ്പെടുകയും അവരുടെ സന്താനങ്ങള്‍ ബന്ദികളായി പിടിക്കപ്പെടുകയും ചെയ്തു. സൂറതുല്‍ ഹശ്ര്‍ ബനൂനളീറിന്റെ വിഷയത്തിലും സൂറതുല്‍ അഹ്‌സാബ് ബനൂക്വുറൈളയുടെ വിഷയത്തിലുമാണ് അവതരിച്ചത്.

”ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം” (അല്‍മാഇദ: 82)

മുഹമ്മദ് നബി ﷺ യോട് ഏറ്റവും കൂടുതല്‍ അസൂയയും അക്രമവും കാണിച്ചിരുന്ന ആളുകളായിരുന്നു ജൂതന്മാര്‍. മഹമ്മദ് നബി ﷺ  കൊണ്ടുവന്ന സത്യത്തോടും അങ്ങേയറ്റത്തെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നവരായിരുന്നു അവര്‍. പക്ഷേ, അല്ലാഹു അവരെ അപമാനിക്കുകയും തന്റെ പ്രവാചകനെ സഹായിക്കുകയും ചെയ്തു:

”നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്). എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയുംചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ” (അല്‍ബക്വറ: 109).

ക്വുറൈശികളിലെ സത്യനിഷേധികളാകട്ടെ മുഹാജിറുകളെയും അവരെ സഹായിച്ച അന്‍സ്വാറുകളെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ക്വുറൈശികള്‍ക്ക് നഷ്ടപ്പെട്ടുപോയ ഒന്ന് മദീനയിലെ കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യു ബിന്‍ സലൂലിലൂടെ തിരിച്ചുകിട്ടി. മുഹമ്മദ് നബി ﷺ യുടെ മദീനയിലേക്കുള്ള വരവോടുകൂടി മദീനക്കാരുടെ നേതൃത്വം നഷ്ടപ്പെട്ടുപോയ വ്യക്തിയായിരുന്നു അയാള്‍. മദീനയില്‍ അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും ഇടയില്‍ കുഴപ്പങ്ങളും ഛിദ്രതയും ഉണ്ടാക്കുവാന്‍ ഈ വ്യക്തി തുനിഞ്ഞിറങ്ങി. മുസ്ലിംകള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നവരും പ്രവാചകനെ പരിഹസിക്കുന്നവരുമായ കപടന്മാര്‍ അബ്ദുല്ലയുടെ ചുറ്റുംകൂടി. അല്ലാഹുവിനെയും അവന്റെ റസൂലിനെയും വഞ്ചിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ കുതന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍ ഉണ്ടായിരുന്നത്.

”നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷേ, അവരത് മനസ്സിലാക്കുന്നില്ല”(അല്‍ബക്വറ: 11-12).

ജനങ്ങളെ സത്യത്തില്‍ നിന്നും തടഞ്ഞുവെക്കുക എന്നതായിരുന്നു അവരുടെ മറ്റൊരു ലക്ഷ്യം. അവരാകട്ടെ സ്വയം സത്യത്തില്‍ നിന്ന് അകന്നുപോയവരുമായിരുന്നു.

കപടവിശ്വാസികളുടെ നേതാവിന്റെ എല്ലാ കപട സമീപനങ്ങളുടെ സന്ദര്‍ഭത്തിലും നബി ﷺ  അയാള്‍ക്ക് മാപ്പ് കൊടുക്കുകയായിരുന്നു; തങ്ങളെ സഹായിച്ച അന്‍സ്വാറുകളോടുള്ള സ്‌നേഹബന്ധത്തിന്റെ പേരിലായിരുന്നു ഈ മാപ്പ് കൊടുക്കല്‍. സഅദ് ഇബ്‌നു ഉബാദ(റ) നബി ﷺ യോട് പറയുകയുണ്ടായി: ”അല്ലാഹുവിന്റെ പ്രവാചകരേ, നിങ്ങള്‍ അയാള്‍ക്ക് മാപ്പു കൊടുക്കുക. വിട്ടുവീഴ്ച ചെയ്തുകൊള്ളുക. സത്യപ്രകാരം താങ്കള്‍ക്ക് വേദഗ്രന്ഥം ഇറക്കിയ അല്ലാഹു തന്നെയാണ് സത്യം. സത്യവുമായാണ് അല്ലാഹു താങ്കളെ നിയോഗിച്ചിട്ടുള്ളത്. ഈ നാട്ടുകാരായ ആളുകള്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂലിനെ നേതാവാക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് സത്യവുമായുള്ള അങ്ങയുടെ രംഗപ്രവേശം. സത്യവുമായി അല്ലാഹു നിങ്ങളെ നിയോഗിച്ചതിലൂടെ ഇബ്‌നുസലൂലിന്റെ ആഗ്രഹങ്ങള്‍ നടക്കാതെ പോയി. അത് അയാളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുള്ളതായി മാറുകയും ചെയ്തു. അങ്ങനെയാണ് താങ്കള്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ഈ കാര്യങ്ങളൊക്കെ ഇബ്‌നു സലൂല്‍ ചെയ്തുകൊണ്ടിരിക്കുന്നത്.” അപ്പോള്‍ നബി ﷺ  അയാള്‍ക്ക് മാപ്പ് കൊടുത്തു. നബിയും അനുചരന്മാരും അല്ലാഹു കല്‍പിച്ചത് പ്രകാരം മാപ്പ് ചെയ്തുകൊടുക്കുകയും പ്രയാസങ്ങളില്‍ ക്ഷമ കൈക്കൊള്ളുകയും ചെയ്തിരുന്നു.

”തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു” (ആലു ഇംറാന്‍: 186).

 ”നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്). എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ”(അല്‍ബക്വറ: 109).

അല്ലാഹുവിന്റെ ഭാഗത്തുനിന്നും യുദ്ധത്തിനുള്ള കല്‍പന ലഭിക്കുന്നതുവരെ നബി ﷺ  വിട്ടുവീഴ്ച ചെയ്തു കൊണ്ടിരിക്കുക തന്നെയായിരുന്നു.(ബുഖാരി: 4565).

മക്കയില്‍ ഉണ്ടായിരുന്ന അവിശ്വാസികള്‍ ഇബ്‌നു സലൂലിന് ഇപ്രകാരം എഴുതി: ”നിങ്ങള്‍ ഞങ്ങളുടെ ആള്‍ക്ക് അഭയം നല്‍കി. അല്ലാഹുവിന്റെ പേരില്‍ ഞങ്ങള്‍ സത്യം ചെയ്ത് പറയുന്നു; നിങ്ങള്‍ മുഹമ്മദിനോട് യുദ്ധം ചെയ്യുകയോ മദീനയില്‍ നിന്ന് അവനെ പുറത്താക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം ഞങ്ങള്‍ ഒന്നടങ്കം നിങ്ങളിലേക്ക് വരികയും യുദ്ധം ചെയ്യുകയും ചെയ്യും. മാത്രവുമല്ല നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ അനുവദനീയമാക്കുകയും ചെയ്യും.”

മക്കക്കാരുടെ ആവശ്യപ്രകാരം ഇബ്‌നു സലൂല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അങ്ങനെ മദീനയിലുള്ള അവിശ്വാസികളെ തന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടി സംഘടിപ്പിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ നബി ﷺ  അവരോട് ഇപ്രകാരം പറഞ്ഞു: ”ക്വുറൈശികളുടെ ഭീഷണിയാണ് നിങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചത് എന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ ഉദ്ദേശിച്ചിട്ടുള്ള തന്ത്രങ്ങളെക്കാള്‍ വലിയ തന്ത്രമാണ് അവര്‍ ഉദ്ദേശിച്ചിട്ടുള്ളത്. സത്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ മക്കളോടും സഹോദരങ്ങളോടുമാണ് യുദ്ധത്തിന് ഒരുങ്ങുന്നത്.’ നബി ﷺ യുടെ ഈ വാക്ക് കേട്ടപ്പോഴാണ് അവര്‍ പിരിഞ്ഞു പോയത്” (അബൂദാവൂദ്: 3004).

മക്കയിലെ അവിശ്വാസികള്‍ മദീനയിലെ മുസ്ലിംകളിലേക്ക് ആളെ പറഞ്ഞയച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘നിങ്ങള്‍ ഞങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു എന്ന വിശ്വാസത്തില്‍ നിങ്ങള്‍ നിര്‍ഭയത്വത്തിന്റെ ചതിയില്‍ കുടുങ്ങി പോകരുത്. ഞങ്ങള്‍ നിങ്ങളിലേക്ക് വരിക തന്നെ ചെയ്യും. നിങ്ങളുടെ രാജ്യത്ത് വെച്ചുകൊണ്ട് നിങ്ങളുടെ അടിസ്ഥാനം ഞങ്ങള്‍ പിച്ചിച്ചീന്തുക തന്നെ ചെയ്യും.’

പക്ഷേ, അല്ലാഹു അവരെ എന്നെന്നേക്കുമായി നിന്ദിച്ചു. അവരുടെ കുതന്ത്രങ്ങളെ തകര്‍ത്തു കളഞ്ഞു. തന്റെ പ്രവാചകനെ അല്ലാഹു സഹായിക്കുകയും ചെയ്തു

”തീര്‍ച്ചയായും സത്യനിഷേധികള്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയത്രെ. അവര്‍ അത് ചെലവഴിക്കും. പിന്നീട് അതവര്‍ക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം അവര്‍ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക് വിളിച്ചുകൂട്ടപ്പെടുന്നതാണ്” (അല്‍അന്‍ഫാല്‍: 36).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 24​

നബി ചരിത്രം – 24: മസ്ജിദുന്നബവിയുടെ നിര്‍മാണം

മസ്ജിദുന്നബവിയുടെ നിര്‍മാണം

നബി ﷺ  മദീനയില്‍ എത്തിയതിനുശേഷം ഒരു ഇസ്ലാമിക ഭരണം നിലവില്‍ വന്നത് മൂന്ന് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. മസ്ജിദുന്നബവിയുടെ നിര്‍മാണം, മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ സാഹോദര്യം ഉണ്ടാക്കല്‍, മദീനക്കാരുമായുള്ള കരാര്‍ എന്നിവയാണാ മൂന്ന് കാര്യങ്ങള്‍. അതില്‍ ഒന്നാമത്തെതായ മസ്ജിദുന്നബവിയുടെ നിര്‍മാണത്തെക്കുറിച്ച് നമുക്ക് അല്‍പം കാര്യങ്ങള്‍ മനസ്സിലാക്കാം.

മദീനയിലേക്ക് നബി ﷺ  പ്രവേശിച്ചതിനു ശേഷം ആദ്യമായി ചെയ്തത് അവിടെ പള്ളി ഉണ്ടാക്കുക എന്നതായിരുന്നു. സഹ്ല്‍, സുഹൈല്‍ എന്നീ രണ്ടു കുട്ടികളില്‍ നിന്നും പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ് മസ്ജിദുന്നബവി ഉണ്ടാക്കുന്നത്. സ്വഹാബികളും നബി ﷺ യും ഒന്നിച്ച് കല്ല് ചുമന്നുകൊണ്ടുവന്ന് കൊണ്ടാണ് പള്ളിയുടെ നിര്‍മാണം നടത്തിയത്. ആ സ്ഥലത്തുണ്ടായിരുന്ന മുശ്‌രിക്കുകളുടെ പഴയ ക്വബ്‌റുകള്‍ മാന്തിക്കളയുകയും തകര്‍ന്നു കിടക്കുന്ന പഴയ വീടുകള്‍ നിരപ്പാക്കുകയും ഈത്തപ്പന മരങ്ങള്‍ മുറിച്ചു കളയുകയും ചെയ്തു എന്ന് നമ്മള്‍ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് 12 ദിവസത്തെ അധ്വാനം കൊണ്ടാണ് മസ്ജിദുന്നബവിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. വളരെ ചെറിയ രൂപത്തിലുള്ള ഒരു പള്ളിയായിരുന്നു അന്ന് നിര്‍മിച്ചത്. ഈത്തപ്പനയുടെ തടി കൊണ്ടുള്ള തൂണുകളും പട്ടകള്‍ കൊണ്ടുള്ള മേല്‍ക്കൂരയും മണല്‍ നിറക്കപ്പെട്ട അടിഭാഗവും ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. പള്ളിയുടെ ക്വിബ്‌ലയുടെ ഭാഗം മുതല്‍ അതിന്റെ പിന്‍ഭാഗം വരെ നൂറു മുഴം നീളവും തത്തുല്യമായതോ അതില്‍ നിന്നും അല്‍പം കുറവുള്ളതോ ആയ വീതിയും ആയിരുന്നു ഉണ്ടായിരുന്നത്. പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായതിനുശേഷം പള്ളിക്കു ചുറ്റും നബി ﷺ യുടെ ഭാര്യമാര്‍ക്കുള്ള റൂമുകള്‍ ഉണ്ടാക്കപ്പെട്ടു. ഈത്തപ്പനയുടെ തടിയും പട്ടകളും തന്നെയാണ് ഈ റൂമുകളുടെ നിര്‍മാണത്തിനും ഉപയോഗിച്ചത്. രണ്ട് വീടുകളാണ് അന്ന് ഉണ്ടാക്കിയത്. ഒന്ന് സൗദ(റ)ക്കും മറ്റൊന്ന് ആഇശ(റ)ക്കും.

ജനങ്ങള്‍ വര്‍ധിക്കുകയും പള്ളി ഇടുങ്ങിപ്പോകുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത് വരെ ഇതേ നിലയില്‍ തന്നെ തുടര്‍ന്നു. ഖൈബര്‍ യുദ്ധത്തിനു ശേഷമാണ് ജനങ്ങള്‍ വര്‍ധിച്ച സാഹചര്യമുണ്ടായത്. ആ സന്ദര്‍ഭത്തില്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) പണം കൊടുത്തു വാങ്ങിയ സ്ഥലം കൂടി നബി ﷺ  പള്ളിയിലേക്ക് കൂട്ടിച്ചേര്‍ത്തു. അങ്ങനെ പള്ളി വിശാലമാക്കുകയും ചെയ്തു. നബി ﷺ  തന്നെയായിരുന്നു ജനങ്ങള്‍ക്ക് ഇമാമായി നിന്നിരുന്നത്. പള്ളിയിലുണ്ടായിരുന്ന ഒരു ഈത്തപ്പന മരത്തിന്റെ കുറ്റിയില്‍ ചാരിനിന്നു കൊണ്ടാണ് നബി ﷺ  ഖുത്വുബ നിര്‍വഹിച്ചിരുന്നത്. ജാബിര്‍ ഇബ്‌നു അബ്ദുല്ല (റ) പറയുന്നു: ”വെള്ളിയാഴ്ച ദിവസം നബി ﷺ  ഒരു ഈത്തപ്പന മരത്തിലേക്ക് അവലംബമര്‍പ്പിച്ചുകൊണ്ടാണ് ഖുത്വുബ പറഞ്ഞിരുന്നത്. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരു സ്ത്രീ (അല്ലെങ്കില്‍ ഒരു പുരുഷന്‍) പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ; ഞങ്ങള്‍ താങ്കള്‍ക്ക് ഒരു മിമ്പര്‍ ഉണ്ടാക്കി തരട്ടെയോ?’ നബി ﷺ  പറഞ്ഞു: ‘നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഉണ്ടാക്കിക്കൊള്ളുക.’ അങ്ങനെ അവര്‍ നബി ﷺ ക്കുവേണ്ടി ഒരു മിമ്പര്‍ ഉണ്ടാക്കി. അടുത്ത വെള്ളിയാഴ്ച വന്നപ്പോള്‍ പുതിയ മിമ്പറിലേക്കാണ് നബി ﷺ  നീങ്ങിയത്. അപ്പോള്‍ ആദ്യമുണ്ടായിരുന്ന ഈത്തപ്പനമരം ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഉടനെ നബി ﷺ  മിമ്പറില്‍നിന്നുമിറങ്ങി അതിനെ തന്നിലേക്ക് അണച്ചു പിടിച്ചു. ചെറിയ കുട്ടികള്‍ കരയുന്നതുപോലെ തേങ്ങിക്കരയുകയായിരുന്നു അത്. നബി ﷺ  അതിനെ ശാന്തപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അതിന്റെ അടുത്ത് നിന്നുകൊണ്ട് നിര്‍വഹിക്കുന്ന ഉല്‍ബോധനം കേട്ടുകൊണ്ട് അത് കരയുകയായിരുന്നു’ (ബുഖാരി: 3584).

പള്ളിയുടെ നിര്‍മാണത്തിന് മുമ്പ് എവിടെ വെച്ചാണോ നമസ്‌കാരത്തിന്റെ സമയം ആകുന്നത് അവിടെ വെച്ച് നബി ﷺ  നമസ്‌കരിച്ചിരുന്നു. പള്ളികള്‍ക്ക് ഇസ്‌ലാമില്‍ വലിയ പ്രാധാന്യമുണ്ട് എന്നുള്ളതുകൊണ്ടാണ് മദീനയിലെത്തിയ ഉടനെ ആദ്യമായി പള്ളി നിര്‍മിച്ചത്. സ്വന്തത്തിനു വേണ്ടി വീടുപോലും നിര്‍മിക്കുന്നതിന് മുമ്പായിരുന്നു പള്ളിയുടെ നിര്‍മാണം. ഇസ്‌ലാമില്‍ പള്ളിയുടെ പ്രാധാന്യത്തെ ഈ സംഭവം അറിയിക്കുന്നു. പള്ളികള്‍ക്ക് നിര്‍വഹിക്കുവാനുള്ള ഒരുപാട് ദൗത്യങ്ങള്‍ ഉണ്ട്.

(എ) ആരാധന: ജമാഅത്ത് നമസ്‌കാരം, ഇഅ്തികാഫ്, ക്വുര്‍ആന്‍ പാരായണം തുടങ്ങിയ ആരാധനകളുടെ കേന്ദ്രമാണ് പള്ളി. (ബി) ഉല്‍ബോധനം: ഉപദേശങ്ങള്‍, മതപഠന ക്ലാസുകള്‍, ക്വുര്‍ആന്‍ പഠനം, ഫത്‌വ നല്‍കല്‍ തുടങ്ങിയവയും പള്ളികളില്‍ നിര്‍വഹിക്കപ്പെടേണ്ടുന്ന ദൗത്യങ്ങളാണ്. (സി) സാമൂഹിക വിഷയങ്ങള്‍: ദരിദ്രര്‍ക്ക് അഭയം നല്‍കാന്‍ ആവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കല്‍, അന്യരായി കടന്നു വരുന്ന അതിഥികളെ സ്വീകരിക്കല്‍, മുസ്ലിംകളായ ആളുകളുടെ ഒന്നിക്കല്‍ തുടങ്ങി പരസ്പര സ്‌നേഹവും സാഹോദര്യവും ബന്ധങ്ങളും നിലനിര്‍ത്താനാവശ്യമായ കാര്യങ്ങളെല്ലാം പള്ളികളില്‍ വെച്ച് നടത്തപ്പെടാവുന്നതാണ്.

പള്ളി നിര്‍മാണത്തില്‍ സ്വഹാബികളോടൊപ്പം നബി ﷺ യും പങ്കെടുത്തു എന്നത് അദ്ദേഹത്തിന്റെവിനയത്തെയാണ് അറിയിക്കുന്നത്. പ്രതിഫലം ലഭിക്കാന്‍ ആവശ്യമായ കാര്യങ്ങളില്‍ നബി ﷺ യും പങ്കുചേരണമെന്നും അദ്ദേഹം അങ്ങനെ പ്രതിഫലം ആഗ്രഹിച്ചു എന്നും ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. മാത്രമല്ല എല്ലാ നന്മകളിലും നബി ﷺ  മറ്റുള്ള ആളുകള്‍ക്ക് മാതൃകയാണ് എന്നു കൂടി ഇതിലൂടെ വ്യക്തമാക്കി കൊടുക്കുകയായിരുന്നു. ഒരു നന്മയിലേക്ക് മറ്റൊരു മുസ്‌ലിമിനെ ക്ഷണിക്കുമ്പോള്‍ ആ വിഷയത്തില്‍ മുന്നിട്ടിറങ്ങേണ്ടത് ക്ഷണിക്കുന്ന വ്യക്തിയാണ് എന്നുള്ള വലിയൊരു അധ്യാപനമായിരുന്നു ഇതിലൂടെ സ്വഹാബികള്‍ക്ക് നബി ﷺ  പകര്‍ന്നു നല്‍കിയത്. നബിയും സ്വഹാബികളും ചേര്‍ന്ന് ഉണ്ടാക്കിയ ഈ പള്ളി മഹത്ത്വത്തിന്റെ വിഷയത്തിലും മറ്റു പള്ളികളില്‍ നിന്നും വ്യത്യസ്തമാണ്. മറ്റു പള്ളികളില്‍ നിര്‍വഹിക്കുന്ന നമസ്‌കാരത്തെക്കാള്‍ ആയിരം മടങ്ങ് പ്രതിഫലം ഈ പള്ളിയിലുള്ള നമസ്‌കാരത്തിനുണ്ട്. (ബുഖാരി 1190, മുസ്‌ലിം 1394).

അബൂസഈദുല്‍ ഖുദ്രി(റ) പറയുന്നു: ”ഞാന്‍ ഒരിക്കല്‍ നബി ﷺ യുടെ അടുക്കലേക്ക് പ്രവേശിച്ചു. അദ്ദേഹം തന്റെ ഭാര്യമാരില്‍ ഒരാളുടെ വീട്ടിലായിരുന്നു. ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഏത് പള്ളിയാണ് തക്വ്‌വയുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കപ്പെട്ട പള്ളി?’ ഈ സന്ദര്‍ഭത്തില്‍ നബി ﷺ  തന്റെ കൈയില്‍ അല്‍പം ചരല്‍ക്കല്ല് വാരിയെടുത്തു. എന്നിട്ട് അത് നിലത്തേക്കെറിഞ്ഞു കൊണ്ട് പറഞ്ഞു: നിങ്ങളുടെ ഈ പള്ളി” (മുസ്‌ലിം: 1398).

”…ആദ്യദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്‌കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്. ശുദ്ധി കൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു” (അത്തൗബ 108).

പ്രത്യേക പുണ്യം ഉദ്ദേശിച്ചുകൊണ്ട് മൂന്ന് പള്ളികളിലേക്കല്ലാതെ യാത്രപോകല്‍ അനുവദനീയമല്ല എന്ന് നബി ﷺ  നിര്‍ദേശിച്ചിട്ടുണ്ട്. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അക്വ്‌സ്വാ എന്നിവയാകുന്നു ആ മൂന്നു പള്ളികള്‍. (ബുഖാരി: 1189, മുസ്‌ലിം: 1397).

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ സാഹോദര്യമുണ്ടാക്കല്‍

പള്ളി നിര്‍മാണ ശേഷം നബി ﷺ  മുഖ്യമായി നിര്‍വഹിച്ച ദൗത്യം മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ സാഹോദര്യം ഉണ്ടാക്കലായിരുന്നു. മുഹാജിറുകള്‍ മദീനയില്‍ വന്നിറങ്ങിയതിന് ശേഷം ഏകാന്തതയുടെ പ്രയാസം അവര്‍ക്ക് ഇല്ലാതാക്കുവാന്‍ വേണ്ടി അന്‍സ്വാറുകള്‍ക്കും അവര്‍ക്കുമിടയില്‍ നബി ﷺ  സാഹോദര്യം ഉണ്ടാക്കി. കുടുംബങ്ങളെയും സ്വന്തം രാജ്യത്തെയും വിട്ട് വന്നവരാണവര്‍. അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ ശക്തമായ ഒരു ബന്ധവും സ്‌നേഹവും ഉണ്ടാക്കിയെടുക്കുകയാണ്. മുഹാജിറുകളില്‍ തന്നെ ചിലര്‍ അന്‍സ്വാറുകളെക്കാള്‍ സാമ്പത്തിക ശേഷി ഉള്ളവരായിരുന്നു. അതിനാല്‍ അവരില്‍ ചിലര്‍ക്ക് ചിലരെ സഹോദരന്മാരായി നിശ്ചയിച്ചു കൊടുത്തു. ഹംസ ഇബ്‌നു അബ്ദുല്‍ മുത്ത്വലിബും സൈദ് ഇബ്‌നു ഹാരിസയും അങ്ങനെയാണ് മദീനയില്‍ സഹോദരങ്ങളായത്. സുബൈര്‍ ഇബ്‌നുല്‍ അവ്വാമും അബ്ദുല്ലാഹിബ്‌നു മസ്ഉൗദും പരസ്പര സഹോദരങ്ങളായി. (അദബുല്‍ മുഫ്‌റദ്: 442).

ഇതിനുശേഷമാണ് മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ സാഹോദര്യ ബന്ധങ്ങള്‍ ഉണ്ടാക്കിയത്. മക്കയുടെ വ്യത്യസ്ത താഴ്‌വരകളില്‍ നിന്നാണ് മുഹാജിറുകള്‍ മദീനയിലേക്ക് വന്നത്. അവരുടെ കൂടെ സമ്പത്തില്ല, കുടുംബവും ഇല്ല. മുമ്പ് പരിചയം പോലുമില്ലാത്ത ഒരു സമൂഹത്തിലേക്കാണ് അവര്‍ വന്നിട്ടുള്ളത്. അന്‍സ്വാറുകളാകട്ടെ യുദ്ധത്തിന്റെ രക്തക്കറകള്‍ പോലും ഉണങ്ങിയിട്ടില്ലാത്ത ആളുകളായിരുന്നു. അവര്‍ക്കിടയില്‍ ഛിദ്രതയും ഭിന്നതകളും ഉണ്ടായിരുന്നു. പക്ഷേ, അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് അവരുടെയെല്ലാം ഹൃദയങ്ങളെ വിശ്വാസത്താല്‍ പരസ്പരം ബന്ധിപ്പിച്ചു:

”നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി”(ആലു ഇംറാന്‍: 103).

അനസുബ്‌നു മാലിക്(റ)വിന്റെ വീട്ടില്‍ വെച്ചാണ് ഈ ദൗത്യം നിര്‍വഹിച്ചത്. 90 പേരാണ് അവര്‍ ഉണ്ടായിരുന്നത്. അതില്‍ പകുതി മുഹാജിറുകളും പകുതി അന്‍സ്വാറുകളും ആയിരുന്നു. സത്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ബന്ധങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടാക്കി. കുടുംബ ബന്ധങ്ങള്‍ ഇല്ലാതെ തന്നെ അനന്തരസ്വത്ത് നല്‍കണമെന്ന ഉപദേശവും അവര്‍ക്ക് നല്‍കി. അങ്ങനെ ഇസ്‌ലാം ശക്തി പ്രാപിക്കുകയും അവരുടെ ഐക്യം ശക്തിപ്പെടുകയും ഏകാന്തത ഇല്ലാതെയാവുകയും ചെയ്തപ്പോള്‍ അല്ലാഹു ഇപ്രകാരം ആയത്തിറക്കി:

”അതിന് ശേഷം വിശ്വസിക്കുകയും സ്വദേശം വെടിയുകയും നിങ്ങളോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തില്‍ തന്നെ. എന്നാല്‍ രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” (അല്‍അന്‍ഫാല്‍: 75).

കുടുംബ ബന്ധം ഇല്ലാതെ അനന്തരസ്വത്ത് നല്‍കണമെന്ന ഉപദേശം ഈ വചനത്തിന്റെ അവതരണത്തോടു കൂടി നിയമത്തില്‍ നിന്നും ഒഴിവായി. പിന്നീട് അത് കുടുംബബന്ധങ്ങളില്‍ മാത്രം ഒതുക്കി. എന്നാല്‍ പരസ്പര സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുവാന്‍ കല്‍പിക്കുകയും ചെയ്തു. താഴെ പറയുന്ന രൂപത്തിലാണ് നബി ﷺ  സ്വഹാബിമാര്‍ക്കിടയില്‍ പരസ്പര സാഹോദര്യബന്ധം ഉണ്ടാക്കിക്കൊടുത്തത്:

1) അബൂബകര്‍(റ)- ഖാരിജതുബ്‌നു സൈദ്(റ). 2) ഉമറുബ്‌നുല്‍ ഖത്വാബ്(റ)- ഇത്ബാനുബ്‌നു മാലിക്(റ). 3) അബൂഉബൈദ(റ)-അബൂത്വല്‍ഹ(റ). 4) അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ)- സഅ്ദ്ബ്‌നു റബീഅ്(റ). 5) ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബ്(റ)-മുആദ് ഇബ്‌നു ജബല്‍(റ).  6) മിസ്അബ് ഇബ്‌നു ഉമൈര്‍(റ)-അബു അയ്യൂബ് അല്‍അന്‍സ്വാരി(റ). 7) സല്‍മാനുല്‍ ഫാരിസി(റ)-അബുദ്ദര്‍ദാഅ്(റ).

ഇങ്ങനെ 90 പേര്‍ക്ക് ഇടയിലും നബി ﷺ  സാഹോദര്യബന്ധം ഉണ്ടാക്കിക്കൊടുത്തു. അതിനു ശേഷം മദീനയിലേക്ക് മുഹാജിറായി ആളുകള്‍ വരുന്നതനുസരിച്ച് സാഹോദര്യ ബന്ധം പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്തു. പരസ്പര സ്‌നേഹത്തിലും അനുകമ്പയിലും ഏറ്റവും ഉത്തമ മാതൃകയായിരുന്നു ഇവരില്‍ ഉണ്ടായിരുന്നത്. സത്യത്തില്‍ അനുപമമായ ഒരു പുതിയ സമൂഹം തന്നെ ഉടലെടുക്കുകയായിരുന്നു അവരിലൂടെ.

”മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു” (അല്‍ഫത്ഹ്: 29).

മുഹാജിറുകളെ തങ്ങളുടെ സഹോദരന്മാരായി സ്വീകരിക്കുവാനുള്ള അന്‍സ്വാറുകളുടെ ആവേശം കാരണത്താല്‍ അവര്‍ക്കിടയില്‍ നറുക്കെടുക്കുന്ന അവസ്ഥപോലും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ സഹോദരന്മാരായ മുഹാജിറുകളുടെ ഒറ്റപ്പെടലിന്റെ വേദനകള്‍ ലഘൂകരിക്കാന്‍ ആവശ്യമായ നിലയ്ക്ക് എന്തൊരു കാര്യവും ചെയ്തുകൊടുക്കാന്‍ മത്സരിച്ച് മുന്നേറുന്നവരായിരുന്നു അന്‍സ്വാറുകള്‍. സ്വന്തം ഈത്തപ്പന തോട്ടങ്ങള്‍ പോലും തങ്ങളുടെ സഹോദരങ്ങളായ മുഹാജിറുകള്‍ക്കിടയില്‍ വീതിച്ചു കൊടുക്കാന്‍ നബി ﷺ യെ അന്‍സ്വാറുകള്‍ ഏല്‍പിക്കുകയുണ്ടായി. ‘ഈത്തപ്പനകള്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരന്മാര്‍ക്കും ഇടയില്‍ വീതിക്കൂ പ്രവാചകരേ’ എന്നുപറഞ്ഞുകൊണ്ട് അന്‍സ്വാറുകള്‍ നബി ﷺ യെ സമീപിച്ചപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: ‘വേണ്ട, അതിന്റെ പഴം മാത്രം നിങ്ങള്‍ ഇവര്‍ക്ക് നല്‍കി സഹായിച്ചാല്‍ മതി’ (ബുഖാരി: 2325).

സ്വന്തം ആവശ്യങ്ങളെക്കേള്‍ വലുതായി സഹോദരന്മാരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നതിലായിരുന്നു അന്‍സ്വാറുകളുടെ താല്‍പര്യം:

”അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞുവന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍” (അല്‍ഹശ്ര്‍: 9).

സ്വഹാബികളുടെ ഈ നിലയ്ക്കുള്ള പരസ്പര സ്‌നേഹവും ത്യാഗവും സമര്‍പ്പണവും ഇഹപര വിജയത്തിന് കാരണമായി മാറി. അല്ലാഹുവിന്റെ തൃപ്തി നേടുവാനുള്ള ഒരു ഉപാധിയായും മാറി

”മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം”(അത്തൗബ: 100).

അനന്തരാവകാശം നല്‍കുന്ന നിയമം എടുത്തുകളഞ്ഞു എങ്കിലും അവര്‍ക്കിടയില്‍ സാഹോദര്യം എന്നന്നേക്കുമായി നിലനിര്‍ത്തി (അല്‍ഹുജുറാത്: 10). സത്യത്തിലും നന്മയിലും പുണ്യത്തിലും പരസ്പരം സഹായിക്കുവാനും സഹകരിക്കുവാനും അല്ലാഹു അവര്‍ക്ക് നിര്‍ദേശം നല്‍കി (അല്‍മാഇദ: 2).

ഇക്കാരണത്താല്‍ തന്നെ അന്‍സ്വാറുകള്‍ എന്നെന്നേക്കും ലോകത്തിനു മാതൃകയാവുകയും അവരെ സ്‌നേഹിക്കല്‍ ഈമാനിന്റെ ഭാഗമാണെന്ന് നിശ്ചയിക്കുകയും ചെയ്തു. നബി ﷺ  പറയുന്നു: ‘അന്‍സ്വാറുകളോടുള്ള സ്‌നേഹം ഈമാനിന്റെ അടയാളമാണ്. അന്‍സ്വാറുകളോടുള്ള വെറുപ്പ് കാപട്യത്തിന്റെ അടയാളവുമാണ്” (ബുഖാരി: 17, മുസ്‌ലിം: 74). അനസ് ഇബ്‌നു മാലിക്(റ) പറയുന്നു: ”നബി ﷺ യുടെ അടുക്കലേക്ക് അന്‍സ്വാരികളില്‍ പെട്ട ഒരു സ്ത്രീ വന്നപ്പോള്‍ അവരോട് നബി ﷺ  പറയുകയുണ്ടായി: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം; ജനങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളെയാണ്.’ ഇത് മൂന്നു തവണ ആവര്‍ത്തിച്ചു പറഞ്ഞു” (ബുഖാരി: 3786, മുസ്‌ലിം: 2509).

അനസുബ്‌നു മാലിക്(റ) പറയുന്നു: ”നബി ﷺ  ഇപ്രകാരം പറയുകയുണ്ടായി: ‘അന്‍സ്വാറുകളുടെ വിഷയത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് വസിയ്യത്ത് ചെയ്യുന്നു. അവര്‍ എന്റെ സ്വന്തക്കാരും ഇഷ്ടക്കാരുമാണ്. അവരുടെ ഉത്തരവാദിത്തങ്ങള്‍ അവര്‍ നിര്‍വഹിച്ചു. ഇനി അവരോടുള്ള ബാധ്യതകളാണ് ബാക്കിയുള്ളത്. അതുകൊണ്ട് അവരുടെ നന്മകളെ നിങ്ങള്‍ സ്വീകരിക്കുക. അവരുടെ അബദ്ധങ്ങളെ നിങ്ങള്‍ വിട്ടുകളയുക” (ബുഖാരി: 3799, മുസ്‌ലിം: 2510).

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞിരിക്കുന്നു: ”അന്‍സ്വാറുകള്‍ ഒരു താഴ്‌വരയിലൂടെ പ്രവേശിച്ചാല്‍ അന്‍സ്വാറുകള്‍ പ്രവേശിച്ച താഴ്‌വരയിലേക്ക് ഞാനും പ്രവേശിക്കും. ഹിജ്‌റ എന്ന് പറയുന്ന ഒന്ന് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ അന്‍സ്വാറുകളില്‍ പെട്ട ആളാകുമായിരുന്നു” (ബുഖാരി: 3779).

ഇതാണ് അന്‍സ്വാറുകളുടെ മഹത്ത്വമെങ്കില്‍ മുഹാജിറുകളുടെ മഹത്ത്വങ്ങള്‍ വിവരണാതീതമാണ്. ആദ്യമായി അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവരാണ് അവര്‍. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആദ്യമായി ഹിജ്‌റ പോയവര്‍. അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി സ്വന്തം നാട്ടില്‍നിന്നും സമ്പത്തില്‍നിന്നും പുറത്താക്കപ്പെട്ടവരാണ് അവര്‍ (അത്തൗബ: 100). പരിശുദ്ധ ദീനിനെ സഹായിക്കുവാന്‍ വേണ്ടി ആദ്യമായി രംഗത്തിറങ്ങിയവരുമാണ് മുഹാജിറുകള്‍ (അല്‍ഹശ്ര്‍: 8).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 23​

നബി ചരിത്രം – 23: മുഹമ്മദ് നബി ﷺ  മദീനയില്‍

മുഹമ്മദ് നബി ﷺ  മദീനയില്‍

മക്കയിലെ സൗര്‍ ഗുഹയില്‍ നിന്നും നബി ﷺ  പുറപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെ അബൂബകര്‍ സ്വിദ്ദീക്വും(റ) സേവകനായിക്കൊണ്ട് ആമിറുബ്‌നു ഫുഹൈറയും വഴി കാണിച്ചുകൊടുക്കാന്‍ അബ്ദു ഇബ്‌നു അബീ ഉറൈകത്തും ഉണ്ടായിരുന്നു. റബീഉല്‍ അവ്വല്‍ മാസത്തിലെ ഒരു തിങ്കളാഴ്ച ദിവസമാണ് അവര്‍ മദീനയിലെത്തിയത്. മദീനക്കാര്‍ വളരെ ആവേശത്തോടെയും സന്തോഷത്തോടെയും നബി ﷺ യെയും അബൂബകര്‍(റ)വിനെയും സ്വാഗതം ചെയ്തു.

സ്ത്രീകളും കുട്ടികളും ഒന്നടങ്കം പാട്ടുപാടി: ‘ത്വലഅല്‍ ബദ്‌റു അലൈനാ മിന്‍ സനിയ്യാതില്‍ വദാഈ…’

ഔസ് ഗോത്രക്കാരനായ അംറുബ്‌നുഔഫിന്റെ കുടുംബത്തിങ്കല്‍ ഖുബയില്‍ നബി ﷺ  ഇറങ്ങി. കുല്‍സൂം ഇബ്‌നുല്‍ ഹദമിന്റെ വീട്ടിലും അവര്‍ താമസിച്ചു. ഏതാണ്ട് പതിനാല് ദിവസമാണ് അവിടെ താമസിച്ചത്. ആ സന്ദര്‍ഭത്തിലാണ് പള്ളി ഉണ്ടാക്കുകയും അതില്‍ നബി ﷺ  നമസ്‌കരിക്കുകയും ചെയ്തത്. സഅ്ദ് ഇബ്‌നു ഹൈസമയുടെ വീട്ടില്‍ നബി ﷺ  തന്റെ അനുചരന്‍മാരോടൊപ്പം ഇരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. കാരണം ഒരു അവിവാഹിതനായ വ്യക്തിയായിരുന്നു അദ്ദേഹം. കുടുംബം ഉണ്ടായിരുന്നില്ല. അവിവാഹിതരായ സ്വഹാബികളും അവിടെ ഉണ്ടായിരുന്നു. ഖാരിജതുബ്‌നു സൈദിന്റെ വീട്ടിലാണ് അബൂബകര്‍(റ) താമസിച്ചത്.

അനസുബ്‌നു മാലിക്(റ) പറയുന്നു: ‘നബി ﷺ  മദീനയില്‍ വന്നു. അങ്ങനെ മദീനയുടെ ഉയര്‍ന്ന പ്രദേശമായ ബനൂഅംറ് ഇബ്‌നു ഔഫിന്റെ ഗോത്രത്തില്‍ താമസിച്ചു. 14 രാത്രികളാണ് അവിടെ കഴിച്ചുകൂട്ടിയത്’ (ബുഖാരി: 3932, മുസ്‌ലിം 524).

വെള്ളിയാഴ്ച ദിവസം പകല്‍ സമയത്ത് നബി ﷺ  ഖുബയില്‍ നിന്നും പുറപ്പെട്ടു. സാലിം ഇബ്‌നു ഓൗഫിന്റെ ഗോത്രത്തിന് സമീപത്ത് എത്തിയപ്പോള്‍ ജുമുഅയുടെ സമയമായി. മദീനയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്ന വഴിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ആ താഴ്‌വരയില്‍ വെച്ചുകൊണ്ട് നബി ﷺ തന്റെ അനുചരന്മാരെ കൂട്ടി ജുമുഅ നമസ്‌കരിച്ചു. മദീനയില്‍ വെച്ചുകൊണ്ട് ആദ്യമായി നിര്‍വഹിക്കപ്പെട്ട ജുമുഅ ആയിരുന്നു അത്. ഈ പള്ളി ഇന്നും മസ്ജിദില്‍ ജുമുഅ എന്ന പേരില്‍ അറിയപ്പെടുന്നു.

മദീനയിലെത്തിയ ശേഷം നബി ﷺ ആദ്യമായി താമസിച്ചത് അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ വീട്ടിലായിരുന്നു. മുഹമ്മദ് നബി ﷺ  മക്കയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞ ദിവസം മുതല്‍ തന്നെ മദീനക്കാര്‍ ഓരോ രാവിലെയും പ്രവാചകനെ പ്രതീക്ഷിച്ചു നിന്നിരുന്നു. വെയിലിന്റെ ചൂടേല്‍ക്കാന്‍ തുടങ്ങിയാല്‍ അവര്‍ തിരിച്ചു പോകുമായിരുന്നു. ഒരു ജൂതനാണ് നബി ﷺ  മദീനയിലേക്ക് കടന്നുവരുന്നത് ആദ്യമായി കാണുന്നത്. മരീചികകള്‍ കീറിമുറിച്ചു കൊണ്ട് നബി ﷺ യും അനുചരന്മാരും കടന്നു വരുന്നത് കണ്ടപ്പോള്‍ ജൂതന്‍ ഉച്ചത്തില്‍ ഇപ്രകാരം വിളിച്ചുപറഞ്ഞു: ‘അല്ലയോ അറബികളേ, നിങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന മഹാന്‍ ഇതാ വന്നിരിക്കുന്നു.’ ഇത് കേട്ട മാത്രയില്‍ മുസ്ലിംകള്‍ ഓടിയടുത്തു. ഹര്‍റ എന്ന സ്ഥലത്ത് വെച്ച് നബി ﷺ യെ അവര്‍ സ്വീകരിച്ചു. അങ്ങനെയാണ് നബി 14 ദിവസത്തോളം അവിടെ താമസിക്കുന്നത്.

തക്വ്‌വയുടെ അടിസ്ഥാനത്തില്‍ ആദ്യമായി ഉണ്ടാക്കപ്പെട്ട മസ്ജിദു ഖുബാ ആ സന്ദര്‍ഭത്തിലാണ് ഉണ്ടാക്കുന്നത്. മദീനയില്‍ അസ്അദ് ഇബ്‌നു സുറാറയുടെ കീഴില്‍ കഴിയുന്ന 2 അനാഥരായ കുട്ടികളായ സഹ്ല്‍, സുഹൈല്‍ എന്നിവരുടെ ഈത്തപ്പഴം കൂട്ടിയിടുന്ന സ്ഥലത്താണ് നബി ﷺ  ചെന്നെത്തിയത്. അവിടെയാണ് നബി ﷺ യുടെ ഒട്ടകം മുട്ടുകുത്തിയത്. ഒട്ടകം അവിടെ മുട്ടുകുത്തിയപ്പോള്‍ നബി ﷺ  പറഞ്ഞു: ‘ഇവിടെയാണ് നമ്മുടെ സ്ഥലം.’ ശേഷം ആ രണ്ടു കുട്ടികളെയും വിളിപ്പിച്ചു. അവിടെ പള്ളി ഉണ്ടാക്കുവാന്‍ വേണ്ടി ആ സ്ഥലം കച്ചവടമാക്കാന്‍ സംസാരിച്ചു. പക്ഷേ, ആ കുട്ടികള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ ഈ സ്ഥലം നിങ്ങള്‍ക്ക് ദാനമായി നല്‍കുകയാണ്.’ എന്നാല്‍ നബി ﷺ  അത് സ്വീകരിച്ചില്ല. അവര്‍ക്ക് പണം കൊടുത്ത് സ്ഥലം വാങ്ങി. ശേഷം അവിടെ പള്ളിയുണ്ടാക്കി. പള്ളി ഉണ്ടാക്കുന്ന സന്ദര്‍ഭത്തില്‍ അതിന്റെ നിര്‍മാണാവശ്യാര്‍ഥം തന്റെ അനുചരന്‍മാരോടൊപ്പം നബി ﷺ യും കല്ലുകള്‍ ചുമന്നു. ആ സന്ദര്‍ഭത്തില്‍ നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, പരലോകത്തെ പ്രതിഫലമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മുഹാജിറുകളോടും അന്‍സ്വാറുകളോടും നീ കരുണ കാണിക്കേണമേ’ (ബുഖാരി: 3906).

മുഹമ്മദ് നബി ഓരോ ഗോത്രത്തിനു മുമ്പിലൂടെ നടന്നു പോകുമ്പോഴും ആ ഗോത്രങ്ങളുടെ പ്രധാനികള്‍ അദ്ദേഹത്തെ സ്വീകരിക്കുകയും തങ്ങളുടെ കൂടെ താമസിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ നബി ﷺ  അവരോട് പറഞ്ഞു: ‘ഒട്ടകത്തെ അതിന്റെ വഴിക്ക് വിട്ടേക്കുക. അത് കല്‍പിക്കപ്പെട്ടവളാണ്’ (അല്ലാഹു നിശ്ചയിച്ച സ്ഥാനം എത്തുമ്പോള്‍ അത് മുട്ടു കുത്തും എന്നര്‍ഥം). അങ്ങനെയാണ് ഇന്ന് ‘മസ്ജിദുന്നബവി’ നിലനില്‍ക്കുന്ന സ്ഥാനം വരെ എത്തിയത്. അവിടെ ഇറങ്ങിയപ്പോള്‍ നബി ﷺ ചോദിച്ചു: ‘ആരുടെ വീടാണ് ഏറ്റവും അടുത്തുള്ളത്?’ അബു അയ്യൂബുല്‍ അന്‍സ്വാരി(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഇതാ എന്റെ വീട്. ഇതാകുന്നു വീടിന്റെ വാതില്‍…’ (ബുഖാരി: 3911).

സഹ്ല്‍, സുഹൈല്‍ എന്നീ കുട്ടികളില്‍നിന്നും നബി ﷺ  വാങ്ങിയ സ്ഥലത്ത് മുശ്‌രിക്കുകളുടെ പഴയ ക്വബ്‌റുകളും പഴക്കം ചെന്ന, തകര്‍ന്നടിഞ്ഞ വീടുകളും ഈത്തപ്പന മരങ്ങളും ഉണ്ടായിരുന്നു. ആ ക്വബ്‌റുകള്‍ മാന്തിക്കളയുവാനും തകര്‍ന്ന വീടുകള്‍ നിരപ്പാക്കുവാനും ഈത്തപ്പന മരങ്ങള്‍ മുറിച്ചു കളയുവാനും കല്‍പിച്ചു (ബുഖാരി: 3932).

നബി ﷺ ക്കുള്ള റൂമും പള്ളിയും നിര്‍മിക്കുന്നതു വരെ അബു അയ്യൂബുല്‍ അന്‍സ്വാരിയുടെ വീട്ടിലാണ് താമസിച്ചത്. ഏതാണ്ട് ഒരു മാസത്തിനുശേഷം തനിക്കു വേണ്ടി ഉണ്ടാക്കപ്പെട്ട റൂമിലേക്ക് (ഹുജ്‌റ) നബി ﷺ  താമസം മാറ്റി. സ്വഹാബികള്‍ക്ക് നബി ﷺ യോട് എത്രത്തോളം സ്‌നേഹം ഉണ്ടായിരുന്നു എന്ന് ഈ സംഭവങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഓരോരുത്തര്‍ക്കും നബി ﷺ  തങ്ങളുടെ അടുക്കല്‍ ഇറങ്ങണമെന്നായിരുന്നു അഭിലാഷം. എന്നാല്‍ അല്ലാഹുവിന്റെ ഉദ്ദേശമെന്താണോ അതനുസരിച്ച് നടക്കട്ടെ എന്നായിരുന്നു നബി ﷺ യുടെ തീരുമാനം.

നബി ﷺ  അബൂഅയ്യൂബുല്‍ അന്‍സാരി(റ)യുടെ വീട്ടില്‍ താമസിക്കുന്ന സന്ദര്‍ഭത്തില്‍ മക്കയിലുള്ള ആളുകളെ കൊണ്ടുവരുന്നതിനു വേണ്ടി സൈദ് ഇബ്‌നു ഹാരിസയെയും അബു റാഫിഇെനയും മക്കയിലേക്ക് പറഞ്ഞയച്ചു. രണ്ട് ഒട്ടകവും അഞ്ഞൂറ് ദിര്‍ഹവും അവര്‍ക്ക് നല്‍കുകയുണ്ടായി. അവരാണ് നബി ﷺ യുടെ രണ്ട് പെണ്‍മക്കളായ ഫാത്വിമ(റ), ഉമ്മുകുല്‍സൂം എന്നിവരെ കൊണ്ടുവന്നത്. നബി ﷺ യുടെ ഭാര്യ സൗദ ബിന്‍ത് സംഅ(റ), ഉമ്മു ഐമന്‍(റ), സൈദ് ഇബ്‌നു ഹാരിസ(റ)വിന്റെ ഭാര്യ, അവരുടെ മകന്‍ ഉസാമതുബ്‌നു സൈദ് എന്നിവരും അവരുടെ കൂടെ വന്നിരുന്നു. നബി ﷺ യുടെ മറ്റൊരു മകളായ സൈനബ്(റ)വിനെ അവരുടെ ഭര്‍ത്താവ് അബുല്‍ ആസ്വ് ഇബ്‌നുര്‍റബീഅ്  മദീനയിലേക്ക് പോകുവാന്‍ സമ്മതിക്കാതെ തടഞ്ഞുവച്ചു. കാരണം അബുല്‍ ആസ്വ് അന്ന് മുശ്‌രികായിരുന്നു. നബി ﷺ യുടെ മറ്റൊരു മകളായ റുകിയ്യ(റ)യാകട്ടെ തന്റെ ഭര്‍ത്താവ് ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)വിന്റെ കൂടെ അബിസീനിയയിലേക്ക് മുമ്പ് ഹിജ്‌റ പോയിരുന്നു. സൈദുബ്‌നു ഹാരിസയുടെ കൂടെ മക്കയില്‍നിന്ന് മദീനയിലേക്ക് വന്നവരോടൊപ്പം അബൂബകര്‍(റ)വിന്റെ മകനായ അബ്ദുല്ല(റ)യും ഭാര്യ ഉമ്മുറൂമാന്‍(റ)യും രണ്ടു സഹോദരിമാരായ ആഇശ(റ)യും അസ്മാഅ്(റ)യും ഉണ്ടായിരുന്നു. ഹാരിസതുബ്‌നു നുഅ്മാനിന്റെ വീട്ടിലാണ് നബി ﷺ യുടെ കുടുംബം മുഴുവന്‍ താമസിച്ചത്. അബൂബകര്‍(റ)വിന്റെ കുടുംബമാകട്ടെ സന്‍ഹ് പ്രദേശത്തുള്ള ബനുല്‍ ഹാരിസ് ഇബ്‌നു ഖസ്‌റജിന്റെ വീട്ടിലാണ് താമസിച്ചത്.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 22

നബി ചരിത്രം – 22: പ്രവാചകന്റെ പലായനം

പ്രവാചകന്റെ പലായനം

മുഹമ്മദ് നബി   മദീനയിലേക്ക് പുറപ്പെടുകയാണ്. നബി യുടെ അനുയായികള്‍ തങ്ങളുടെ സമ്പത്തും ശരീരവും കുടുംബവുമായി മദീനയിലേക്ക് പലായനം ചെയ്യുന്നതും അവര്‍ മറ്റു രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്നതും കണ്ടപ്പോള്‍ സത്യനിഷേധികള്‍ക്ക് അപകടം മനസ്സിലായിത്തുടങ്ങി. മുഹമ്മദ് നബി യും അവരിലേക്ക് പലായനം ചെയ്ത് പോകുമോ എന്നും അവര്‍ ഭയപ്പെട്ടു. മുഹമ്മദും അനുയായികളും ഒന്നിച്ചുചേര്‍ന്ന് തങ്ങള്‍ക്കെതിരെ യുദ്ധത്തിനു വരുമോ എന്നുള്ളതായിരുന്നു അവരുടെ ഭയം. ഇതിന്റെ ഭാഗമായി അവര്‍ ദാറുന്നദ്‌വയില്‍ ഒരുമിച്ചുകൂടി. ഖുസയ്യുബ്‌നു കിലാബിന്റെ വീടായിരുന്നു അത്. ക്വുറൈശികളുടെ ഏത് പ്രധാനപ്പെട്ട വിഷയവും ചര്‍ച്ച ചെയ്തിരുന്നത് ഇവിടെ വെച്ചുകൊണ്ടായിരുന്നു. കഅ്ബയുടെ വടക്കുഭാഗത്ത് ഹിജ്‌റിനു വിപരീത ദിശയിലായിരുന്നു ദാറുന്നദ്‌വ ഉണ്ടായിരുന്നത്. പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷമാണ് (രണ്ടാം അക്വബ ഉടമ്പടി കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം) അവര്‍ അവിടെ ഒരുമിച്ചു കൂടുന്നത്. 

മുഹമ്മദ് നബി യുടെ വിഷയത്തില്‍ എന്തു ചെയ്യണമെന്ന് കൂടിയാലോചന നടത്താന്‍ വേണ്ടിയാണ് അവര്‍ അവിടെ ഒരുമിച്ച് കൂടിയത്. ആ കൂട്ടത്തില്‍ നജ്ദില്‍ നിന്നുമുള്ള ഒരു ശൈഖിന്റെ രൂപത്തില്‍ ഇബ്‌ലീസും ഹാജരായിരുന്നു! ക്വുറൈശികളില്‍ പ്രമുഖന്മാരായും വലിയ ചിന്തയുടെ ഉടമകളായും കണക്കാക്കപ്പെട്ടിരുന്ന ആരും തന്നെ ഇതില്‍ നിന്നും ഒഴിവായിട്ടില്ല. ക്വുറൈശി പ്രമുഖരായ അബൂജഹല്‍ ഇബ്‌നു ഹിശാം, ഉത്ബ, ശൈബ(റബീഅയുടെ മക്കള്‍), ത്വഈമതുബ്‌നു അദ്‌യ്, ജുബൈര്‍ ഇബ്‌നു മുത്ഇം, നള്‌റുബ്‌നുല്‍ ഹാരിസ്, അബുല്‍ ബുഹ്തരി ഇബ്‌നു ഹിശാം, ഹകീം ഇബ്‌നു ഹിശാം, നബീഹ്, മുനബ്ബിഹ്(ഹജ്ജാജിന്റെ രണ്ടു മക്കള്‍), ഉമയ്യത് ഇബ്‌നു ഖലഫ്… തുടങ്ങിയവരായിരുന്നു അതിലുണ്ടായിരുന്നത്. ക്വുറൈശികളില്‍നിന്നല്ലാത്ത മറ്റു ചിലരും അതിലുണ്ടായിരുന്നു.

അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. സന്‍മാര്‍ഗവും സത്യമതവും കൊണ്ട്-എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി” (അസ്സ്വഫ്ഫ് 8,9). 

കുഫ്‌റിന്റെയും വഴികേടിന്റെയും ആളുകള്‍ ഒരുമിച്ചുകൂടിയപ്പോള്‍ അവര്‍ പരസ്പരം ഇപ്രകാരം പറഞ്ഞു: മുഹമ്മദ് ഇപ്പോള്‍ നിങ്ങള്‍ കാണുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. അല്ലാഹുവാണ് സത്യം! അവന്‍ നമുക്ക് എതിരെ ആക്രമണം അഴിച്ചുവിടാതിരിക്കുകയില്ല. അവന്റെ കാര്യത്തില്‍ നാം ഒരിക്കലും നിര്‍ഭയരായി ഇരിക്കരുത്. അതുകൊണ്ട് അവന്റെ വിഷയത്തില്‍ ഒരു നല്ല അഭിപ്രായത്തിലേക്ക് നമ്മള്‍ എത്തിച്ചേരേണ്ടതുണ്ട്. 

അങ്ങനെ അവര്‍ പരസ്പരം ആലോചനകള്‍ നടത്തി, ചര്‍ച്ചകള്‍ ചെയ്തു. അവരില്‍ ചിലര്‍ പറഞ്ഞു: മുഹമ്മദിനെ ഇരുമ്പുകൊണ്ട് ബന്ധിക്കുകയും എന്നിട്ട് വാതിലടച്ച് ബന്ധിയാക്കി വയ്ക്കുകയും ചെയ്യുക. അങ്ങനെ മുമ്പ് കഴിഞ്ഞുപോയ ചില കവികളായ സുഹൈര്‍, നാബിഗ തുടങ്ങിയവര്‍ക്കു സംഭവിച്ച ദാരുണമായ മരണം മുഹമ്മദിനും ഉണ്ടാകട്ടെ.ഇത് കേട്ട മാത്രയില്‍ നജ്ദില്‍ നിന്നും വന്ന ശൈഖ് (ഇബ്‌ലീസ്) ഇപ്രകാരം പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല. ഇത് ഒരിക്കലും ഒരു നല്ല അഭിപ്രായവും അല്ല. നിങ്ങള്‍ പറയുന്നതു പോലെ അവനെ നിങ്ങള്‍ ബന്ധിച്ചു കഴിഞ്ഞാല്‍ എല്ലാ വിവരങ്ങളും അവനെക്കുറിച്ച് അവന്റെ അനുയായികള്‍ക്ക് എത്തിച്ചേരുകയും അവര്‍ ഒന്നിച്ചു വന്ന് നിങ്ങളുടെ കൈകളില്‍ നിന്ന് അവനെ രക്ഷപ്പെടുത്തി കൊണ്ടുപോവുകയും ചെയ്‌തേക്കാം. അങ്ങനെ അവര്‍ക്ക് നിങ്ങള്‍ക്കെതിരില്‍ വിജയം നേടുവാനും സാധിക്കും. അതുകൊണ്ട് ഇത് ഒരു അഭിപ്രായമായി പരിഗണിച്ചു കൂടാ. അതിനാല്‍ ഒന്നുകൂടി ആലോചിച്ചു കൂടിയാലോചന നടത്തുക.

അപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞു: നമുക്ക് അവനെ നമ്മുടെ കൂട്ടത്തില്‍ നിന്നും പുറത്താക്കാം; അവനെ നാടുകടത്താം. അങ്ങനെ അവന്‍ നമ്മില്‍ നിന്നും പോയിക്കഴിഞ്ഞാല്‍ അവന്‍ എവിടെ പോയി എന്നോ അവന് എന്ത് സംഭവിച്ചു എന്നോ ഒന്നും നമ്മള്‍ അറിയേണ്ട ആവശ്യമില്ല. അതോടെ അവരുടെ പ്രശ്‌നങ്ങളില്‍ നിന്ന് നമുക്ക് മോചനം നേടുവാനും സാധിക്കും. 

ഇത് കേട്ടപ്പോള്‍ നജ്ദിലെ ശൈഖ് പറഞ്ഞു: ഇല്ല, അല്ലാഹുവാണ് സത്യം! ഇതും ഒരു നല്ല അഭിപ്രായമല്ല. ആ മുഹമ്മദിന്റെ നല്ല സംസാര ശൈലി നിങ്ങള്‍ കണ്ടിട്ടില്ലേ? അവന്റെ സംസാരത്തിലെ മാധുര്യം നിങ്ങള്‍ അനുഭവിച്ചിട്ടില്ലേ? അവന്‍ കൊണ്ടുവന്ന ആദര്‍ശത്തെ ജനങ്ങളുടെ ഹൃദയം സ്വീകരിച്ചതും നിങ്ങള്‍ കണ്ടിട്ടില്ലേ? അല്ലാഹുവാണ് സത്യം! ഇങ്ങനെ ചെയ്താല്‍ അറബികള്‍ എല്ലാവരും സംസാരവും കൊണ്ട് നിങ്ങള്‍ക്കെതിരെ തിരിയുന്ന ഒരു സാഹചര്യം ഉണ്ടാകും. അങ്ങനെ അവര്‍ ഒന്നിച്ചു നിങ്ങളുടെ നാട്ടിലേക്ക് വരികയും നിങ്ങളെ പരാജയപ്പെടുത്തുകയും നിങ്ങളുടെ കാര്യത്തില്‍ അവരുടെ വിജയം നടപ്പിലാക്കുകയും ചെയ്യും. മറ്റൊരു അഭിപ്രായത്തെക്കുറിച്ച് ആലോചിക്കുക. 

അപ്പോള്‍ അബൂജഹല്‍ ഇബ്‌നു ഹിശാം പറഞ്ഞു: അല്ലാഹുവാണ് സത്യം! നിങ്ങള്‍ക്ക് ആര്‍ക്കും തോന്നാത്ത ഒരു അഭിപ്രായം എനിക്ക് തോന്നുകയാണ്.അവര്‍ ചോദിച്ചു: അല്ലയോ അബുല്‍ഹകം, എന്താണത്?” അബൂജഹല്‍ പറഞ്ഞു: നമ്മുടെ എല്ലാ ഗോത്രങ്ങളില്‍ നിന്നും ആരോഗ്യവും ശേഷിയും ഉള്ള, ഒരു മധ്യമ പ്രായത്തിലുള്ള യുവാക്കളെ സ്വീകരിക്കുക. എല്ലാവരുടെയും കയ്യില്‍ മൂര്‍ച്ചയേറിയ വാള്‍ കൊടുക്കുക. എന്നിട്ടവര്‍ ഒരു വ്യക്തി എന്നത് പോലെ എല്ലാവരും ഒന്നിച്ച് മുഹമ്മദിനെ വെട്ടട്ടെ. അങ്ങനെ ചെയ്താല്‍ മുഹമ്മദിന്റെ രക്തത്തില്‍ നമ്മള്‍ എല്ലാവരും പങ്കാളികളായി. അബ്ദുമനാഫ് ഗോത്രത്തിനാകട്ടെ നമ്മളോട് എല്ലാവരോടും ഒന്നിച്ച് യുദ്ധം ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യും.ഇത് കേട്ടപ്പോള്‍ നജ്ദിലെ ശൈഖ് പറഞ്ഞു: ഈ വ്യക്തി പറഞ്ഞതാണ് ശരി. ഞാനും ഈ അഭിപ്രായമാണ് കാണുന്നത്. മറ്റൊരു അഭിപ്രായവും എനിക്കില്ല.അങ്ങനെ ഈ അഭിപ്രായത്തില്‍ എല്ലാവരും ഒന്നിക്കുകയും അവര്‍ പിരിഞ്ഞു പോവുകയും ചെയ്തു.

ഈയൊരു യോജിപ്പോടുകൂടി മക്കയിലെ ക്വുറൈശികള്‍ ഇബ്‌ലീസിനോടൊപ്പം ലോക ചരിത്രത്തില്‍ ശിര്‍ക്കെന്ന മഹാപാപത്തിന് ശേഷം ചെയ്യുന്ന മറ്റൊരു വലിയ പാപത്തിന് കളമൊരുക്കുകയായിരുന്നു. അതെ, മുഹമ്മദ് നബിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തിന്!

മക്കാ മുശ്‌രിക്കുകളുടെ ഗൂഢാലോചന നടപ്പിലാക്കുന്ന സമയം വന്നപ്പോള്‍ ജിബ്‌രീല്‍ നബി യുടെ അടുക്കലേക്ക് വന്നുകൊണ്ട് പറഞ്ഞു: ഇന്നുരാത്രി താങ്കള്‍ താങ്കളുടെ വിരിപ്പില്‍ ഉറങ്ങരുത്.രാത്രിയായപ്പോള്‍ നബി   അലിയ്യുബ്‌നു അബീത്വാലിബി(റ)നോട് തന്റെ വിരിപ്പില്‍ കിടക്കാന്‍ പറഞ്ഞു. നബി യുടെ സത്യസന്ധതയും വിശ്വസ്തതയും മാനിച്ചുകൊണ്ട് നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്ന വസ്തുക്കള്‍ ആളുകള്‍ മുഹമ്മദ് നബി യുടെ കയ്യിലാണ് ഏല്‍പിക്കാറുള്ളത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ ഏല്‍പിച്ച സുക്ഷിപ്പ് സ്വത്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കുവാനുള്ള ചുമതല നബി അലി(റ)യെ ഏല്‍പിച്ചു.  

നബി   ഉച്ചസമയത്ത് തന്റെ വീട്ടില്‍ നിന്നും പുറപ്പെട്ടു. വിശുദ്ധ ക്വുര്‍ആനിലെ ഈ വചനം ഓതിക്കൊണ്ടായിരുന്നു നബി   ഇറങ്ങിയത്:

അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല” (യാസീന്‍:9).

തന്റെ വീടിന്റെ മുമ്പിലിരിക്കുന്ന ആളുകള്‍ക്ക് നേരെ ഒരുപിടി മണ്ണ് വാരി എറിഞ്ഞുകൊണ്ടാണ് നബി   പുറപ്പെടുന്നത്. ശേഷം താനുദ്ദേശിച്ച സ്ഥലത്തേക്ക് പുറപ്പെട്ടു. അല്ലാഹു പറയുന്നു: 

നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍” (അല്‍അന്‍ഫാല്‍: 30). 

ശേഷം നബി   അബൂബകര്‍(റ)വിന്റെ വീട്ടിലേക്കു പോയി. അദ്ദേഹമാകട്ടെ നബിയോടൊപ്പം  പോകുവാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ടു വാഹനങ്ങള്‍ അദ്ദേഹം ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ആഇശ(റ) പറയുന്നു: ഞങ്ങള്‍ ഒരു ദിവസം അബൂബകറിന്റെ വീട്ടില്‍ ഉച്ചസമയത്ത് ഇരിക്കുമ്പോള്‍ ആരോ വന്നു കൊണ്ട് പറഞ്ഞു: മുഹമ്മദ് നബി ഇതാ വന്നിരിക്കുന്നു.നബി   സാധാരണ ഞങ്ങളിലേക്ക് കടന്നുവരാത്ത സമയമായിരുന്നു അത്. അബൂബകര്‍(റ) പറഞ്ഞു: എന്റെ ഉമ്മയും ഉപ്പയും അങ്ങേക്കു ദണ്ഡമാണ് പ്രവാചകരേ, താങ്കള്‍ ഈ സമയത്ത് തന്നെ കയറിവന്നതില്‍ എന്തോ കാര്യമുണ്ടെന്നു തോന്നുന്നു.ആഇശ(റ) പറയുന്നു: അങ്ങനെ നബി   കടന്നുവന്ന് അനുവാദം ചോദിച്ചു. അദ്ദേഹത്തിന് അനുവാദം നല്‍കപ്പെട്ടു. അകത്ത് പ്രവേശിച്ചു. എന്നിട്ട് അബൂബകറിനോട് പറഞ്ഞു: നിങ്ങളുടെ അടുക്കലുള്ളവരെയെല്ലാം മാറ്റി നിര്‍ത്തുക.അപ്പോള്‍ അബൂബകര്‍(റ) പറഞ്ഞു: അത് നിങ്ങളുടെ ഭാര്യയാണ് പ്രവാചകരേ, എന്റെ ഉപ്പ അങ്ങേയ്ക്ക് ദണ്ഡമാണ്.നബി   പറഞ്ഞു: എനിക്ക് ഹിജ്‌റ പോകുവാനുള്ള അനുമതി ലഭിച്ചിരിക്കുന്നു.അബൂബകര്‍(റ) ചോദിച്ചു:പ്രവാചകരേ, ഞാനും അങ്ങയോടൊപ്പം ഉണ്ടോ?’ നബി   പറഞ്ഞു:അതെ, ഉണ്ട്.അപ്പോള്‍ അബൂബകര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഈ രണ്ടു വാഹനങ്ങളില്‍ ഒരു വാഹനം നിങ്ങള്‍ എടുത്തുകൊള്ളുക.നബി   പറഞ്ഞു: അതിന്റെ വില തന്നുകൊണ്ട് എടുക്കാം.ആഇശ(റ) പറയുന്നു: അങ്ങനെ ഞങ്ങള്‍ അവര്‍ക്കുവേണ്ടി ഏറ്റവും നല്ല ഒരുക്കം ഒരുക്കിക്കൊടുത്തു. അവര്‍ക്ക് രണ്ടുപേര്‍ക്കും ഉള്ള പാഥേയം ഒരുക്കിക്കൊടുത്തു. അസ്മാഅ് തന്റെ പാവാടയുടെ വള്ളി കീറിയെടുത്ത് അതുകൊണ്ട് പാഥേയ പാത്രം കെട്ടിക്കൊടുത്തു.അങ്ങനെയാണ് പാവാട വള്ളിക്കാരിഎന്ന പേര് അവര്‍ക്ക് ലഭിച്ചത്. ആഇശ(റ) പറയുന്നു: ശേഷം അബൂബകറും പ്രവാചകനും പരസ്പരം കണ്ടുമുട്ടുന്നത് സൗര്‍ മലയില്‍ വെച്ചു കൊണ്ടാണ്. അവിടെ അവര്‍ മൂന്ന് ദിവസത്തോളം ഒളിച്ചുകഴിഞ്ഞു. രാത്രിയായാല്‍ അബൂബകറിന്റെ മകന്‍ അബ്ദുല്ലയും അവരുടെ കൂടെ ഉണ്ടായിരുന്നു. ബുദ്ധിമാനായ ഒരു യുവാവായിരുന്നു അദ്ദേഹം. പാതിരാ സമയമാകുമ്പോള്‍ അദ്ദേഹം അവിടെ നിന്നും തിരിച്ചുപോരും. അങ്ങനെ ക്വുറൈശികളോടൊപ്പം നേരം പുലരുകയും ചെയ്യും. മുഹമ്മദ് നബി യെ കുറിച്ചും അബൂബകറിനെ(റ) കുറിച്ചും എന്തൊരു സംസാരം മക്കയില്‍ നടന്നാലും അതെല്ലാം ശ്രദ്ധിച്ചുകേള്‍ക്കുകയും അതേ രാത്രിയില്‍ തന്നെ ആ വിഷയങ്ങള്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു അദ്ദേഹം. അവര്‍ നടക്കുന്ന വഴികളിലൂടെ കാല്‍പാദ അടയാളങ്ങള്‍ ഇല്ലാതെയാകുന്ന രൂപത്തില്‍ അവര്‍ക്കുവേണ്ടി ആമിറുബ്‌നു ഫുഹൈറ തന്റെ ആടുകളെ മേയ്ച്ചു നടക്കുകയും ചെയ്തിരുന്നു. അബൂബകറിന്റെ ഭൃത്യനായിരുന്നു ആമിറുബ്‌നു ഫുഹൈറ. സൗര്‍ മലയില്‍ കഴിച്ചുകൂട്ടിയ മൂന്ന് ദിവസങ്ങളിലും ഇതേ പ്രകാരം ചെയ്തിരുന്നു. ബനൂ അബ്ദുബ്‌നു അദിയ്യില്‍ നിന്നും തങ്ങള്‍ക്ക് വഴി കാണിച്ചു തരുവാന്‍ വേണ്ടി ഒരാളെ അവര്‍ വാടകക്ക് എടുക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കു ശേഷം സൗര്‍ മലയില്‍ എത്തിച്ചേരണമെന്നായിരുന്നു അദ്ദേഹത്തോടുണ്ടായിരുന്ന കരാര്‍. അങ്ങനെ തീരപ്രദേശത്തുള്ള വഴിയിലൂടെ അവര്‍ യാത്ര പുറപ്പെടുകയായിരുന്നു”(ബുഖാരി: 3905). 

മക്കയിലെ എല്ലാ സ്ഥലങ്ങളിലും ക്വുറൈശികള്‍ നബി യെ അന്വേഷിച്ചു പുറപ്പെട്ടു. നബിയെ തിരഞ്ഞു പിടിക്കാന്‍ ആളുകളെ പറഞ്ഞയച്ചു. അദ്ദേഹത്തെ കണ്ടുപിടിച്ച് ജീവനോടെയോ അല്ലാതെയോ കൊണ്ടുവരുന്ന ആളുകള്‍ക്ക് നൂറ് ഒട്ടകത്തോളം വില വരുന്ന വമ്പിച്ച സമ്മാനവും നിശ്ചയിച്ചു. അന്വേഷകന്‍മാര്‍ പല സ്ഥലങ്ങളിലേക്കായി പുറപ്പെട്ടു. സൗര്‍ ഗുഹയുടെ സമീപം വരെ അവര്‍ എത്തി എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പക്ഷേ, അല്ലാഹു തന്റെ കാര്യങ്ങളില്‍ അതിജയിക്കുന്നവനാകുന്നു. സമീപം വരെ എത്തിയെങ്കിലും ആ ഗുഹയിലേക്ക് അവര്‍ പ്രവേശിച്ചില്ല. ഒന്ന് നോക്കിയിരുന്നെങ്കില്‍ പോലും പ്രവാചകനെ കണ്ടെത്തുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. പക്ഷേ, എല്ലാ കേള്‍വിയും കാഴ്ചകളും ഉടമപ്പെടുത്തുന്ന അല്ലാഹു അവരെ അതില്‍ നിന്നും തടഞ്ഞു. അബൂബകര്‍(റ) പറഞ്ഞതായി അനസ് ബിന്‍ മാലികി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഗുഹയില്‍ ആയിരിക്കെ ഞങ്ങളുടെ തലക്കു മുകളില്‍ മുശ്‌രിക്കുകളുടെ പാദങ്ങള്‍ ഞങ്ങള്‍ കണ്ടു. ഞാന്‍ പറഞ്ഞു: പ്രവാചകരേ, അവര്‍ നോക്കിയാല്‍ നമ്മളെ കാണും. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അല്ലയോ അബൂബകര്‍! രണ്ട് ആളുകളെക്കുറിച്ച് എന്താണ് നീ മനസ്സിലാക്കിയിട്ടുള്ളത്? അവരില്‍ മൂന്നാമത്തവന്‍ അല്ലാഹുവാണ്!” (ബുഖാരി: 3653, മുസ്‌ലിം: 2381). 

ഈ സംഭവത്തെ ഉണര്‍ത്തിക്കൊണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അല്ലാഹു ഇപ്രകാരം ആയത്ത് അവതരിപ്പിച്ചിട്ടുണ്ട്:

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബകറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട; തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (അത്തൗബ: 40).

മൂന്ന് ദിവസമാണ് നബി യും അബൂബകറും(റ) സൗര്‍ ഗുഹയില്‍ താമസിച്ചത്. അങ്ങനെ അവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ശാന്തമായപ്പോള്‍ തങ്ങള്‍ നിശ്ചയിച്ച വഴികാട്ടിയോടൊപ്പം യമനിന്റെ ഭാഗം ലക്ഷ്യം വെച്ചു കൊണ്ട് (തെക്കു ഭാഗത്തേക്ക്) അവര്‍ നീങ്ങി. സാധാരണ യാത്രക്കാര്‍ക്ക് പരിചയമില്ലാത്ത സ്ഥലത്തേക്ക് അവര്‍ എത്തിയപ്പോള്‍ വടക്കു ഭാഗത്തേക്ക് നീങ്ങി. വളരെ വിരളമായി മാത്രം ആളുകള്‍ പ്രവേശിക്കാറുള്ള തീരപ്രദേശത്തിന്റെ സമീപത്ത് കൂടിയാണ് അവര്‍ നടവഴി സ്വീകരിച്ചത്. ഖദീദ് പ്രദേശത്തുള്ള ഉമ്മുമഅ്ബദ് അല്‍ഖുസാഇയ്യയുടെ താമസ സ്ഥലത്തിലൂടെ അവര്‍ പോയി. പോകുന്ന വഴിയില്‍ സുറാഖത് ഇബ്‌നു മാലിക് അവരെ കണ്ടുമുട്ടി. പക്ഷേ, അയാളില്‍നിന്നും അല്ലാഹു അവരെ തടയുകയും അയാളുടെ ദോഷത്തില്‍ നിന്ന് അല്ലാഹു അവരെ സംരക്ഷിക്കുകയും ചെയ്തു. ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഹദീഥില്‍ ഈ സംഭവം വിശദമായി കാണുവാന്‍ സാധിക്കും (ബുഖാരി: 3906, മുസ്‌ലിം: 2009). 

അബൂബകര്‍(റ) പറയുന്നു: ഞങ്ങള്‍ മക്കയില്‍ നിന്നും പുറപ്പെട്ടു. ഏതാണ്ട് ഉച്ച സമയമായപ്പോള്‍ വിശ്രമിക്കുന്നതിനു വേണ്ടി വല്ല തണലുമുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ ഒരു പാറക്കല്ല് കണ്ടു. അവിടെ കുറച്ചു ഭാഗം തണലുണ്ടായിരുന്നു. ആ ഭാഗം ഞാന്‍ വൃത്തിയാക്കി നബിക്കുവേണ്ടി വിരിപ്പ് ഒരുക്കിക്കൊടുത്തു. എന്നിട്ട് ഞാന്‍ പറഞ്ഞു: പ്രവാചകരേ, കിടന്നു കൊള്ളുക.അപ്പോള്‍ അദ്ദേഹം അവിടെ കിടന്നു. ശേഷം ഏതെങ്കിലും അന്വേഷകന്മാര്‍ വരുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ പുറപ്പെട്ടു. അപ്പോള്‍ അതാ ഒരു ആട്ടിടയന്‍ തന്റെ ആടുകളുമായി തണല്‍ തേടി ഇതേ പാറയുടെ സമീപത്തേക്ക് വരുന്നു. ഞാന്‍ അവനോടു ചോദിച്ചു: നീ ആരുടെ ജോലിക്കാരനാണ്?’ ക്വുറൈശികളില്‍ പെട്ട ഒരാളുടേതാണ് എന്ന് അയാള്‍ മറുപടി പറഞ്ഞു. ആ ക്വുറൈശിയുടെ പേര് പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലാവുകയും ചെയ്തു. ഞാന്‍ ചോദിച്ചു: ഈ ആടുകള്‍ക്ക് പാലുണ്ടോ?’ അയാള്‍ പറഞ്ഞു: ഉണ്ട്.ഞാന്‍ ചോദിച്ചു: അല്‍പം പാല്‍ ഞങ്ങള്‍ക്ക് തരുമോ?’ തരാമെന്ന് ആ വ്യക്തി പറഞ്ഞു. അങ്ങനെ അയാള്‍ തന്റെ ആട്ടിന്‍ കൂട്ടത്തില്‍ നിന്നും ഒരു ആടിനെ പിടിച്ചു. അകിടില്‍ നിന്നും പൊടിതട്ടിക്കളയുവാന്‍ ഞാന്‍ അയാളോട് ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം തന്നെ തന്റെ രണ്ട് കൈകളും പൊടിതട്ടി വൃത്തിയാക്കുവാനും പറഞ്ഞു. അപ്പോള്‍ ആ വ്യക്തി തന്റെ ഒരു കൈ കൊണ്ട് മറുകയ്യില്‍ അടിച്ചു കൈ കുടഞ്ഞു. എന്നിട്ട് കുറച്ച് പാല്‍ എനിക്ക് കറന്നു തന്നു. വായ് ഭാഗത്ത് ശീല കൊണ്ട് മൂടിക്കെട്ടിയ ഒരു പാത്രം നബിക്ക് വേണ്ടി ഞാന്‍ എടുത്തുവച്ചിരുന്നു. അതിലേക്ക് ഞാന്‍ പാല്‍ ഒഴിക്കുകയും അങ്ങനെ അതിന്റെ അടിഭാഗം തണുക്കുകയും ചെയ്തു. അതുകൊണ്ട് ഞാന്‍ നബി യെ സമീപിച്ചപ്പോള്‍ നബി തന്റെ ഉറക്കില്‍ നിന്നും ഉണര്‍ന്നിരുന്നു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഇത് കുടിച്ചു കൊള്ളുക.അങ്ങനെ നബി   പാല് കുടിച്ചു. എനിക്ക് ഏറെ തൃപ്തിയായി. ശേഷം ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, നമ്മുടെ യാത്രയുടെ സമയമായോ?’ നബി   പറഞ്ഞു:അതെ, തീര്‍ച്ചയായും!അങ്ങനെ ഞങ്ങള്‍ അവിടെ നിന്നു പുറപ്പെട്ടു. ക്വുറൈശികളാകട്ടെ ഞങ്ങളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു” (ബുഖാരി: 3652).

നബി   മദീനയില്‍ എത്തുന്നതിനു മുമ്പ് വഴിയില്‍ വെച്ച് മുസ്‌ലിംകളുടെ ഒരു യാത്രാ സംഘത്തോടൊപ്പം സുബൈറുബ്‌നുല്‍ അവ്വാമിനെ കണ്ടുമുട്ടി. ശാമില്‍ നിന്നും മടങ്ങി വരുന്ന ഒരു കച്ചവട സംഘമായിരുന്നു അവര്‍. സുബൈര്‍(റ) നബി യെയും അബൂബകര്‍(റ)വിനെയും ഓരോ വെള്ള വസ്ത്രം ധരിപ്പിച്ചു.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക