02- ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയുടെ കിരീടാവകാശികളോ?

02 - ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയുടെ കിരീടാവകാശികളോ?

ഇത്തരം വിശ്വാസങ്ങള്‍ നബി ﷺ  പഠിപ്പിച്ചിട്ടുണ്ട് എന്നതിനോ സ്വഹാബികളോ ശേഷമുള്ള ഉത്തമ തലമുറകൡ പെട്ടവരോ വെച്ചുപുലര്‍ത്തിയിരുന്നു എന്നതിനോ തെളിവ് കൊണ്ടുവരാന്‍ ഈ നൂതനവാദികള്‍ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. അപ്പം ചുട്ടെടുക്കുന്ന പോലെ പുത്തന്‍ വിശ്വാസാചാരങ്ങള്‍ ഉണ്ടാക്കി, അവയെ ഇസ്‌ലാമിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ഇരുകൂട്ടര്‍ക്കും തങ്ങള്‍ അഹ്‌ലുസ്സുന്നയില്‍ പെട്ടവരാണ് എന്ന് പറയാന്‍ എന്ത് യോഗ്യതയാണുള്ളത്?

ലേഖകന്‍ തുടരുന്നു: ”അഹ്‌ലുസ്സുന്നയുടെ കണിശക്കാരായ പണ്ഡിത നേതൃത്വത്തെക്കുറിച്ച് അപരാധങ്ങള്‍ പ്രചരിപ്പിക്കുന്നതും കുപ്രചരണങ്ങള്‍ നടത്തുന്നതും ബിദ്അത്തുകാരുടെ പാരമ്പര്യം തന്നെയാണ്. എക്കാലത്തെയും അഹ്‌ലുസ്സുന്നയുടെയും മറു കക്ഷികളുടെയും ചരിത്രങ്ങള്‍ ഇതിന് സാക്ഷിയാണ്. ബറേല്‍വികള്‍ ഖബ്‌റിനെ പൂജിക്കുന്നവരാണ്, ആരാധിക്കുന്നവരാണ്, ഖബ്‌റിന് സുജൂദ് ചെയ്യുന്നവരാണ്, ശിആ ആചാരങ്ങള്‍ ഇസ്‌ലാമില്‍ കടത്തിക്കൂട്ടിയവരാണ്, ഖാദിയാനി അധ്യാപകരില്‍ നിന്ന് വിദ്യ അഭ്യസിച്ചവരാണ് തുടങ്ങി തബ്‌ലീഗുകാരും ദയൂബന്തികളും വഹാബികളും മൗദൂദികളും മറ്റും പ്രചരിപ്പിക്കാറുള്ള കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ മാത്രമാണ്” (പേജ്: 41).

മതത്തിന്റെ പേരില്‍ പോലും കളവ് പറയാന്‍ മടിയില്ലാത്തവര്‍ക്ക് ആരുടെമേലും കളവ് പറയാന്‍ ധൈര്യം വരുമല്ലോ. സുന്നത്തിനോട് പ്രതിബദ്ധത പുലര്‍ത്താതിരിക്കലും അതിനെ മുറുകെ പിടിക്കുന്നവരെ പുത്തന്‍ വാദികളെന്ന് മുദ്ര കുത്തലും ഇവരുടെ ശീലമാണ്. അദ്ദേഹം എടുത്തുപറഞ്ഞ കാര്യങ്ങളൊക്കെ ദുരാരോപണമാണ് പോലും!

സമസ്തക്കാര്‍ പരസ്പരവും ഇതര വിഭാഗത്തില്‍ പെട്ട പണ്ഡിതന്മാരെയും കാഫിറുകളെന്നും മതപരിത്യാഗിക(മുര്‍തദ്ദ്)കളെന്നും വിശേഷിപ്പിക്കാന്‍ വരെ തയ്യാറായവരാണ്. തങ്ങളുടെ പിഴച്ചവാദങ്ങളെ എതിര്‍ക്കുന്നവരെ എങ്ങനെയെങ്കിലും ജനമധ്യത്തില്‍ അവഹേളിക്കാന്‍ മടിയില്ലാത്തവര്‍.

അവര്‍ എഴുതിയത് കാണുക: ‘ഖുര്‍ആന്‍ പരിഭാഷ തികച്ചും അബദ്ധജഡിലവും തോന്നിവാസവുമാണെന്നും അതെഴുതിയുണ്ടാക്കിയ വകയില്‍ കൂറ്റനാട് മുസ്‌ലിയാര്‍ മുര്‍ത്തദ്ദും കാഫിറുമായിട്ടുണ്ടെന്നും അന്ന് സമസ്ത സെക്രട്ടറി ഫത്‌വ പുറപ്പെടുവിച്ചത് ജനങ്ങള്‍ മറന്നിട്ടില്ല” (സിറാജ്, 1988 നവംബര്‍ 21 ചൊവ്വ).

”വഹാബികളും മൗദൂദികളും ഖാദിയാന്മാരും അറുത്ത സാധനങ്ങളൊന്നും നാം തിന്നാന്‍ പാടില്ലാത്തതാണ്. അതു പോലെ സലാം ചൊല്ലുവാനോ മടക്കുവാനോ പാടില്ല. വഹാബികളും മൗദൂദികളും അസ്ലിയ്യായ കാഫിറുകളെക്കാള്‍ കടുത്ത കാഫിറുകളല്ലേയെന്ന് മുസ്‌ലിമീങ്ങള്‍ ചിന്തിച്ച് നോക്കുക” (സുന്നിവേദി, 1994 മാര്‍ച്ച്).

ആരെയും സ്വതന്ത്രമായി കാഫിറാക്കാനുള്ള അനുമതി ഇവര്‍ക്ക് കൊടുത്തത് ബറേല്‍വിസത്തിന്റെ സ്ഥാപകനും സമസ്തയുടെ ആദര്‍ശാചാര്യനുമായ അഹ്മദ് റസാ ഖാന്‍ ബറേല്‍വിയാണെന്നത് കൂടി വായനക്കാര്‍ അറിയണം.

ഇല്ലാത്ത വിഷയങ്ങള്‍ പറഞ്ഞ് സലഫികളടക്കമുള്ളവര്‍ ബറേല്‍വികളെ ആക്ഷേപിക്കുന്നു എന്നതാണ് മുസ്‌ലിയാരുടെ വലിയ പരാതി. മേല്‍പറഞ്ഞതില്‍ സമസ്തയുടെ നിലപാട് എന്ത് എന്ന് നോക്കാം: ‘അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയവരുടെ ഖബ്‌റിന്റെ മീതെ ജാറം കെട്ടിപ്പൊക്കുന്നതും വിളക്ക് വെക്കുന്നതും മുബാഹുമാണ്. സാധാരണക്കാരുടേതാണെങ്കില്‍ സ്വന്തം സ്ഥലത്തായാല്‍ മുബാഹും പൊതുസ്ഥലത്ത് മറ്റ് ഖബ്‌റുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന രൂപത്തിലായാല്‍ ഹറാമും അല്ലെങ്കില്‍ മുബാഹുമാണ് എന്ന് സുന്നികള്‍” (കുണ്ട്‌തോട് വാദപ്രതിവാദം, 1974).

സമസ്തയുടെ വിശ്വാസം ഇതാണെങ്കില്‍ അവരുടെ ആദര്‍ശ മാതൃകയായ ബറേല്‍വികളുടെ വിശ്വാസം എത്രത്തോളം തൗഹീദില്‍നിന്ന് അകലെയായിരിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ.

അവര്‍ തന്നെ പറയട്ടെ: ”ഖബറുകള്‍ കെട്ടി ഉയര്‍ത്തുക, അതില്‍ വിളക്കുകളും മെഴുക് തിരികളും കത്തിക്കുക, അതിലേക്ക് നേര്‍ച്ചകള്‍ നേരുക, പുണ്യം ആഗ്രഹിച്ച് ആഘോഷങ്ങള്‍ നടത്തുക, പുഷ്പങ്ങള്‍ വിതറുക, ഖബറിന് ചുറ്റും ത്വവാഫ് ചെയ്യാന്‍ അനുചരന്മാരെ ക്ഷണിക്കുക…”(അല്‍കശ്ഫു അന്‍ ഹക്വീക്വതിസ്സൂഫിയ്യ).  

ശീഈ- ബറേല്‍വി വിശ്വാസം ഒന്ന് തന്നെയായതിനാല്‍ പ്രത്യേകിച്ചൊന്നും അവര്‍ക്ക് കടത്തിക്കൂട്ടേണ്ടി വരില്ല. സമസ്തക്ക് ശിയാക്കളുമായുള്ള കടുത്ത ബന്ധത്തെ കൂടി ഇതോടൊപ്പം ഓര്‍ക്കണം.  ആദര്‍ശ ശുദ്ധിയും പ്രാമാണിക നിലപാടും കാത്തുസൂക്ഷിച്ചവര്‍ക്ക് നേരെ വാളോങ്ങുന്ന നിലപാടാണ് നാളിതുവരെ സമസ്ത സ്വീകരിച്ചിട്ടുള്ളത്.

ലേഖകന്‍ എഴുതുന്നു: ”ആദര്‍ശം പിഴച്ചതിന്റെ പേരില്‍ ഇവര്‍ക്ക് സമുദായത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കുറുക്കുവഴി മാത്രമാണിത്. മക്കാ മുശ്‌രിക്കുകള്‍ വിശുദ്ധ ഇസ്‌ലാമിന്റെ സുന്ദര ആദര്‍ശത്തിന് മുമ്പില്‍ പരാജയപ്പെട്ടപ്പോള്‍ തിരുനബി ﷺ യെക്കുറിച്ച് കവി, മാരണക്കാരന്‍, ഭ്രാന്തന്‍ തുടങ്ങി പല ആരോപണങ്ങളും ഉന്നയിച്ചിരുന്നല്ലോ. അഹ്‌ലുസ്സുന്നയുടെ നേതൃത്വത്തെ ആരോപണങ്ങള്‍ കൊണ്ട് തേജോവധം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മക്കാ മുശ്‌രിക്കുകളുടെ ഈ തന്ത്രം തന്നെയാണ് അവലംബിക്കുന്നത്” (പേജ് 41).

 തൗഹീദാണ് ഇസ്‌ലാമിക ആദര്‍ശത്തിന്റെ കഴമ്പും മര്‍മവും.  മുന്‍ഗാമികളെ പിന്‍പറ്റി നേരാംവിധം സലഫികള്‍ അതിനെ നിലനിര്‍ത്തിപ്പോരുന്നു. ദീനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതിനാല്‍ തന്നെ സമൂഹത്തില്‍ അതിന് സ്ഥാനമുണ്ടാകാന്‍ കുതന്ത്രങ്ങള്‍ മെനയേണ്ടതുമില്ല. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്” (47:7).

മുആവിയ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: ”എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം അല്ലാഹുവിന്റെ കല്‍പനകളുമായി നിലകൊള്ളുക തന്നെ ചെയ്യും. അവരെ നിന്ദിക്കുന്നവര്‍ക്കോ അവരോട് എതിര്‍ക്കുന്നവര്‍ക്കോ അന്ത്യനാള്‍ വരെ അവരെ ഉപദ്രവിക്കാന്‍ ആവുകയില്ല” (ബുഖാരി, മുസ്‌ലിം).

യഥാര്‍ഥത്തില്‍ ആരാണ് ആദര്‍ശ, സ്വഭാവ രംഗങ്ങളില്‍ മക്കാമുശ്‌രിക്കുകളോട് ഒത്തുചേര്‍ന്ന് നില്‍ക്കുന്നവര്‍? ആരാധനയില്‍ മധ്യവര്‍ത്തികളെ സ്വീകരിച്ചവര്‍, മധ്യവര്‍ത്തികള്‍ ശുപാര്‍ശകരാണെന്ന് പറഞ്ഞവര്‍ മക്കാമുശ്‌രിക്കുകളായിരുന്നു. അതേ വിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ ഇന്ന് കേരളത്തില്‍ ആരാണ്? സലഫികളാണോ? നബി ﷺ  നടത്തിയ പ്രബോധനം തനിമയോടെ നിര്‍വഹിക്കുന്നവരെ നോക്കി കാഫിറുകള്‍, പുത്തന്‍വാദികള്‍, തീവ്രവാദികള്‍, പിഴച്ചവര്‍… എന്നിങ്ങനെ വിളിച്ചുപറയുന്നവര്‍ ഒന്ന് ആത്മപരിശോധന നടത്തുക.  

മതത്തില്‍ നൂതനവിശ്വാസങ്ങളും ആചാരങ്ങളും കടത്തിക്കൂട്ടുന്നതിനെതിരെ ശബ്ദിക്കല്‍ എക്കാലത്തും സലഫികളുടെ രീതിയാണ്. ബറേല്‍വികള്‍ സമ്മാനിച്ച മുഫ്തി പട്ടത്തിന്റെ മാറ്റില്‍ ആത്മീയ ചൂഷണം പൊടിപൊടിക്കാമെന്ന ചിലരുടെ പൂതി തുറന്നുകാട്ടുന്നതിലും കേരളത്തിലെ മുജാഹിദുകള്‍ മുന്‍പന്തിയിലുണ്ട്.

ശീഈ, സ്വൂഫി, ബറേല്‍വി ചങ്ങാത്തത്തിലൂടെ പകര്‍ന്നുകിട്ടിയ വിശ്വാസങ്ങളും ആചാരങ്ങളുമാണ് സമസ്ത വെച്ചുപുലര്‍ത്തുന്നത്.അഹ്‌ലുസ്സുന്ന എന്നത് പേരിലേയുള്ളൂ, ആദര്‍ശത്തിലില്ല. അണികള്‍ ഈ വസ്തുത അറിയാതിരിക്കാനാണ് മറ്റുള്ളവരെ പുത്തന്‍ വാദികള്‍ എന്ന് മുദ്രകുത്തി അവരുടെ മേലെ ചാടിവീഴുന്നത്. സത്യത്തിന്റെ ഒഴൂക്കിനെ തടുക്കാന്‍ ഇത്തരം ദുര്‍ബലമായ തടയണകള്‍ക്ക് കഴിയില്ല എന്നേ പറയാനുള്ളൂ.

(അവസാനിച്ചില്ല).

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയുടെ കിരീടാവകാശികളോ?

ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയുടെ കിരീടാവകാശികളോ?

വിശ്വാസ ജീര്‍ണത, ആചാരാനുഷ്ഠാനങ്ങളിലെ കൃത്രിമത്വം, പ്രമാണനിരാസം എന്നിവ മുഖമുദ്രയാക്കി ഇസ്‌ലാമിനെ വികലവും വികൃതവുമാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ശീഈ-സ്വൂഫീ അവിശുദ്ധ കൂട്ടുകെട്ടിന്റെ പരിണിത ഫലമായി ഉടലെടുത്ത വിഭാഗമാണ് ബറേല്‍വികള്‍. ഈ സംയുക്ത കുടുംബത്തില്‍ മുതിര്‍ന്ന പേരക്കുട്ടികളുടെ സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നത് കേരള ശിയാക്കളായ സമസ്തക്കാരാണ്. അന്ധവിശ്വാസങ്ങള്‍ക്ക് പിറകെ വിയര്‍ത്തോടുന്ന ഇവര്‍ ബറേല്‍വികളെ മിനുക്കിയെടുത്ത് അഹ്‌ലുസ്സുന്നയാക്കാനുള്ള വ്യഗ്രതയിലാണിപ്പോള്‍! ഇതിന്റെ വ്യക്തമായ തെളിവാണ് 2019 ജൂലൈ മാസം ‘സുന്നത്ത്’ മാസികയില്‍ ‘അല്ലാമാ അഖ്തര്‍ റസാ ബറേലി(ന.മ) അഹ്‌ലുസ്സുന്നയുടെ പോരാളി’ എന്ന പേരില്‍ ഡോ.അബ്ദുല്‍ ഹകീം സഅദി എഴുതിയ ലേഖനം. മതപരമായി ഒട്ടും യോജിക്കാന്‍ പറ്റാത്ത ആശയങ്ങള്‍ നിറഞ്ഞ പ്രസ്തുത ലേഖനത്തിലെ വിതണ്ഡവാദങ്ങളെ പ്രാമാണികമായൊന്ന് പരിശോധനാവിധേയമാക്കാം:

ലേഖകന്‍ എഴുതുന്നു:”ആദരണീയനായ അസ്ഹരി, ശരീഅത്തിന്റെ കിരീടം, ഇന്ത്യയിലെ ശരീഅത്ത് വിഭാഗം ചീഫ് ജസ്റ്റിസ്, അഹ്‌ലുസ്സുന്നയുടെ കിരീടാവകാശി, അഅ്‌ലാ ഹസ്രത്തിന്റെ വൈജ്ഞാനിക അനന്തരാവകാശി, ഇമാമിന്റെ പണ്ഡിത ശ്രേഷ്ഠന്‍, ലോകത്തിന്റെ ഖുത്വ്ബ്, കാലത്തിന്റെ ഗൗസ്…”(സുന്നത്ത് മാസിക, 2019 ജൂലൈ, പേജ് 38).

ഒരു മനുഷ്യന് മുസ്‌ലിയാര്‍ നല്‍കിയ ഈ തെറ്റായ വിശേഷണങ്ങള്‍ ബറേല്‍വിസത്തിന്റെ അപകടവും പൊള്ളത്തരവും ഏതൊരാള്‍ക്കും ബോധ്യമാകാന്‍ മതിയായതാണ്. ലോകത്തിന്റെ രക്ഷിതാവും നിയന്ത്രകനും സംരക്ഷകനും നിരീക്ഷകനും സഹായിയും സര്‍വജ്ഞാനിയും അല്ലാഹു മാത്രമായിരിക്കെ ഈ വിശേഷണങ്ങളൊക്കെ ഒരു സൃഷ്ടിയില്‍ ആരോപിക്കുന്നത് കടുത്ത അപരാധമല്ലേ? ‘ഖുത്വ്ബ്’ എന്നാല്‍ ‘കേന്ദ്രബിന്ദു’ എന്നും ‘ഗൗസ്’ എന്നാല്‍ സഹായി എന്നുമാണ് അര്‍ഥം. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യങ്ങളെ ഔലിയാക്കളെന്ന് പറയപ്പെടുന്നവരിലേക്ക് വകവെച്ച് കൊടുക്കാനാണ് പൊതുവെ ഇത്തരം പ്രയോഗങ്ങള്‍ ഇവര്‍ നടത്താറുള്ളത്. കേരളത്തില്‍ സമസ്തക്കാര്‍ പ്രചരിപ്പിക്കുന്ന വിശ്വാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. മുഹ്‌യിദ്ദീന്‍ ശൈഖിനെ കുറിച്ച് ഖുത്വുബിയ്യത്തുകാരന്‍ പറയുന്നു: ”ആകാശഭൂമി നിവാസികളുടെ ഖുത്വ്ബും (കേന്ദ്രബിന്ദു) ഗൗസുമായവരേ, വാനലോകത്തും ഭൂമിലോകത്തുമുള്ളവര്‍ക്ക് ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനവര്‍കളേ…”(ഖുതുബിയ്യത്ത് പരിഭാഷ/പേജ്29).

സൃഷ്ടികളില്‍ ശ്രേഷ്ഠരും ഔലിയാക്കളുടെ നേതാവുമായ മുഹമ്മദ്‌നബി ﷺ ക്കോ മുന്‍കഴിഞ്ഞുപോയ മറ്റേെതങ്കിലുമൊരു പ്രവാചകനോ പോലും അല്ലാഹു ഇത്തരമൊരു പദവി നല്‍കിയിട്ടില്ലെന്നറിയുക! മഹാന്മാരായ നബിമാരെക്കാളും വലിയവരാണ് ഇവര്‍ക്ക് ഇവരുടെ ഖോജമാര്‍! അല്ലാഹുവിന്റെ വിശേഷണം അവന്റെ സൃഷ്ടികളില്‍ ആരോപിക്കുന്നത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ് എന്നാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം. അല്ലാഹു പറയുന്നു: ”അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!)” (ക്വുര്‍ആന്‍ 2:165).

ലേഖകന്‍ തുടരുന്നു: ”പത്തൊമ്പതാം വയസ്സില്‍ തന്നെ ആത്മീയ ഗുരുവഴിയിലെ കണ്ണിയാവാന്‍ അല്ലാമാക്ക് ഭാഗ്യം ലഭിച്ചു. ഖാദിരി, ബറകാത്തി, നക്‌രി തുടങ്ങി നിരവധി ആത്മീയ മാര്‍ഗങ്ങളില്‍ അദ്ദേഹം ബൈഅത്ത് ചെയ്യുകയും ഖിലാഫത്ത് (ഗുരുപദവി) ലഭിക്കുകയും ചെയ്തു”(സുന്നത്ത് മാസിക, പേജ് 40).

ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയില്‍ നിന്ന് വ്യതിചലിച്ചവരാണെന്നതിന്റെ മറ്റൊരു തെളിവാണിത്. സ്വിറാത്തുല്‍ മുസ്തക്വീമാണ് യഥാര്‍ഥ ത്വരീക്വത്ത്. ആദര്‍ശ ഭദ്രതയും പ്രമാണനിഷ്ഠയുമാണ് ഇതിന്റെ അടയാളം. അല്ലാഹു പറയുന്നു:

”ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്” (ക്വുര്‍ആന്‍ 6:153).

സ്വര്‍ഗത്തിലെത്താന്‍ ഒരു വഴിയേയുള്ളൂ. അത് നമുക്ക് അല്ലാഹുവും അവന്റെ റസൂലും കാണിച്ചുതന്നിട്ടുണ്ട്. എന്നാല്‍ ‘ശൈഖും മുരീദും കളിക്കുന്ന’ വ്യക്തികേന്ദ്രീകൃത ത്വരീക്വത്തുകള്‍ ഇസ്‌ലാമിന് തീര്‍ത്തും അന്യമാണ്. ആരെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കുന്ന ആത്മീയമാര്‍ഗങ്ങളെ സ്വര്‍ഗത്തിലേക്കുള്ള വഴിയായി അഹ്‌ലുസ്സുന്നയുടെ ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല.

മാല, മൗലീദുകള്‍, നേര്‍ച്ചപ്പൂരങ്ങള്‍,  കുത്തുന്നതും അല്ലാത്തതുമായ റാത്തീബുകള്‍, ജാറങ്ങള്‍… ഇതെല്ലാമാണ് ത്വരീക്വത്തുകളുടെ മുഖമുദ്ര! സമസ്തയുടെ എട്ടാം പ്രമേയത്തില്‍ നിന്ന് ഇങ്ങനെ വായിക്കാം: ”ഖാദിരിയ്യ, ശാദുലി, രിഫാഈ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖന്‍മാരുടെ കൈതുടര്‍ച്ചയും ഒറ്റക്കും യോഗം ചേര്‍ന്നും നടപ്പുള്ള റാത്തീബും ത്വരീഖത്തിലെ ദിക്‌റുകളും ചെയ്യലും ദലാഇലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബവി, അസ്മാഉന്നബി, അസ്മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്ബുല്‍ ബഹര്‍ മുതലായ വിര്‍ദുകളെ ചട്ടമാക്കലും ദിക്‌റുകള്‍ കണക്കാക്കാന്‍ തസ്ബീഹ് മാല ഉപയോഗിക്കലും. മന്‍ഖൂസ് മുതലായ മൗലിദുകള്‍ ബദ്‌രിയ്യത്ത് ബൈത്ത്, ബദ്ര്‍ മാല, മുഹിയിദ്ദീന്‍ മാല, രിഫാഈ മാല നേര്‍ച്ചപ്പാട്ടുകള്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക”(എസ്.വൈ.എസ് അറുപതാംവാര്‍ഷികോപഹാരം/പേജ്: 212,213).

ഇപ്പറഞ്ഞവയില്‍ അല്ലാഹുവും റസൂലും പഠിപ്പിച്ച എത്ര കാര്യങ്ങളുണ്ട് എന്ന് ചിന്തിച്ചുനോക്കുക.  ദീനുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം ഏര്‍പ്പാടുകളില്‍ വിഹരിക്കന്നവര്‍ക്കെങ്ങനെ തങ്ങള്‍ അഹ്‌ലുസ്സുന്നയാണ് എന്ന് പറയാന്‍ കഴിയും?

ലേഖകന്‍ എഴുതുന്നു: ”സ്വഹാബിമാര്‍ മുതല്‍ ഇക്കാലമത്രയും അഹ്‌ലുസ്സുന്നയുടെ പ്രധാന നേതൃത്വം കണിശക്കാരായ പണ്ഡിതന്മാര്‍ക്കായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. ഈ പാരമ്പര്യമാര്‍ഗം തന്നെയാണ് ഇമാം അഹ്മദ്‌റസാ ബറേല്‍വിയും പിന്‍പറ്റിയിരുന്നത്” (പേജ്: 41).

അഹ്‌ലുസ്സുന്നതി വല്‍ജമാഅഃ എന്നത് വ്യക്തമായ ആശയവുംസുദൃഢമായ ആദര്‍ശവും ഉള്‍കൊള്ളുന്ന ഒരു സാങ്കേതിക ശബ്ദമാണ്. അതല്ലാതെ ഒരാളുടെ മുഖഭാവം നോക്കിയോ ഒരു വിഭാഗത്തിന്റെ പെരുപ്പം കണ്ടോ വിളിപ്പേരാക്കാനുള്ളതല്ല. ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ‘ഈ സമൂഹത്തിലും വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒന്നൊഴികെ എല്ലാം വഴികേടാണ്. അല്ലാഹുവിന്റെ ക്വുര്‍ആനിനെയും നബി ﷺ യുടെ ചര്യയെയും സ്വഹാബികളാകുന്ന ആദ്യതലമുറയെയും താബിഉകളെയും ആധുനികരും പൗരാണികരുമായ മുസ്‌ലിം പണ്ഡിതന്മാരെയും മുറുകെ പിടിക്കുന്ന അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയാണവര്‍’ (ഇബ്‌നുകഥീര്‍: 3/574).

ആദ്യത്തെ മൂന്ന് തലമുറകളാണ് ഇതിന്റെ നേരായ വഴികാട്ടികള്‍. പിന്നീട് അതേപടി അവരെ പിന്‍പറ്റുന്നവരും.

അല്ലാഹു പറയുന്നു: ”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (4:115).

അബ്ദുല്ലാഹ്(റ)വില്‍ നിന്ന് നിവേദനം;  നബി ﷺ  പറഞ്ഞു: ‘എന്റെ തലമുറയാണ് ഉത്തമ തലമുറ. പിന്നെ അവരെ പിന്‍പറ്റി വരുന്നവര്‍. പിന്നെ അവരെ പിന്‍പറ്റി വരുന്നവര്‍’ (മുസ്‌ലിം).  

സമസ്തക്കാര്‍ കൊണ്ട് നടക്കുന്ന വിശ്വാസം എന്തെന്ന് അവരുടെ എട്ടാം പ്രമേയത്തില്‍ നിന്ന് തന്നെ വായിക്കാം: ”മരിച്ചുപോയ അമ്പിയാ, ഔലിയാ, സ്വാലിഹീന്‍ ഇവരുടെ കറാമത്ത് കൊണ്ടും ജാഹ്, ഹഖ്, ബറക്കത്ത് ഇത്യാദി കൊണ്ടും തവസ്സുല്‍(ഇടതേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ചു സഹായത്തിന് അപേക്ഷിക്കലും അവരുടെ ആസാറുകളെക്കൊണ്ട് ബറക്കത്ത് മതിക്കലും…”(എസ്.വൈ.എസ്. വാര്‍ഷികോപഹാരം/പേജ്: 212).

ഇത്തരം വിശ്വാസങ്ങള്‍ നബി ﷺ  പഠിപ്പിച്ചിട്ടുണ്ട് എന്നതിനോ സ്വഹാബികളോ ശേഷമുള്ള ഉത്തമ തലമുറകൡ പെട്ടവരോ വെച്ചുപുലര്‍ത്തിയിരുന്നു എന്നതിനോ തെളിവ് കൊണ്ടുവരാന്‍ ഈ നൂതനവാദികള്‍ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. അപ്പം ചുട്ടെടുക്കുന്ന പോലെ പുത്തന്‍ വിശ്വാസാചാരങ്ങള്‍ ഉണ്ടാക്കി, അവയെ ഇസ്‌ലാമിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ഇരുകൂട്ടര്‍ക്കും തങ്ങള്‍ അഹ്‌ലുസ്സുന്നയില്‍ പെട്ടവരാണ് എന്ന് പറയാന്‍ എന്ത് യോഗ്യതയാണുള്ളത്? 

(അവസാനിച്ചില്ല)

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

ആരെന്ന് പറയാമോ?

ആരെന്ന് പറയാമോ?

കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയേ ചൊല്ലാമോ

കൗതുകമേറും വര്‍ണം തന്നവനാരാണ്?

പാടാം ഞാന്‍ പറയാം ഞാന്‍

അവനാണവനാണല്ലാഹു

അവനാണേകന്‍ അല്ലാഹു!

പൂവേ പൂന്തേന്‍ നല്‍കും പൂവേ ചൊല്ലാമോ

നിന്നില്‍ മധുരത്തേന് നിറച്ചവനാരാണ്?

പാടാം ഞാന്‍ പറയാം ഞാന്‍

അവനാണവനാണല്ലാഹു

അവനാണേകന്‍ അല്ലാഹു!

കളകള നാദമിലൊഴുകും പുഴയേ ചൊല്ലാമോ

നിന്നില്‍ നിറയെ വെള്ളം തീര്‍ത്തവനാരാണ്?

പാടാം ഞാന്‍ പറയാം ഞാന്‍

അവനാണവാനാണല്ലാഹു

അവനാണേകന്‍ അല്ലാഹു!

വെയിലും ചൂടും നല്‍കും സൂര്യാ ചൊല്ലാമോ

വിണ്ണില്‍ നിന്നെ സ്ഥാപിച്ചുള്ളവനാരാണ്?

പാടാം ഞാന്‍ പറയാം ഞാന്‍

അവനാണവനാണല്ലാഹു

അവനാണേകന്‍ അല്ലാഹു!

തണലും കായും നല്‍കും മരമേ ചൊല്ലാമോ

മധുരപ്പഴമതു നിന്നില്‍ തന്നവനാരാണ്?

പാടാം ഞാന്‍ പറയാം ഞാന്‍

അവനാണവനാണല്ലാഹു

അവനാണേകന്‍ അല്ലാഹു!

 

ശരീഫ് കാര
നേർപഥം വാരിക

സുന്ദരനും വിരൂപനും

സുന്ദരനും വിരൂപനും

മനുഷ്യരെ അടിമകളാക്കി വെക്കുകയും ചന്തകളില്‍ വില്‍പന നടത്തുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് ഒരു രാജാവ് രണ്ട് അടിമകളെ വിലകൊടുത്ത് വാങ്ങി. ഒരാള്‍ കാണാന്‍ നല്ല സുന്ദരനും മറ്റെയാള്‍ ഒട്ടും ഭംഗിയില്ലാത്തവനും വിരൂപനുമായിരുന്നു.

അടിമകളെ കൊട്ടാരത്തില്‍ കൊണ്ടുവന്ന ശേഷം സുന്ദരനായ അടിമയോട് കുളിച്ചു വൃത്തിയായി വരാന്‍ രാജാവ് കല്‍പിച്ചു. അയാള്‍ കുളിക്കാനായി പോയശേഷം രാജാവ് വിരൂപനായ അടിമയോട് പറഞ്ഞു:

”ഇപ്പോള്‍ കുളിക്കുവാന്‍ പോയ നിന്റെ കൂട്ടുകാരന്‍ നിന്റെ സ്വഭാവം വളരെ മോശമാണെന്നും നീ അവസരം കിട്ടിയാല്‍ മോഷ്ടിക്കുമെന്നും പറഞ്ഞു. ഇത് ശരിയാണോ?”

അയാള്‍ മറുപടി പറഞ്ഞു: ”രാജാവേ, എന്റെ കൂട്ടുകാരന്‍ വളരെ ഭംഗിയുള്ളവനാണ്. അവന്റെ മനസ്സ് ഇതിനെക്കാള്‍ സുന്ദരമാണ്. സല്‍സ്വഭാവിയായ അവന്‍ എന്നെക്കുറിച്ച് കള്ളം പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവന്‍ എന്നെക്കുറിച്ച് ഇങ്ങനെ മോശമായ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ പക്കല്‍ മോശമായ എന്തെങ്കിലും കണ്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. അത് സത്യമാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു.”

സുന്ദരനായ അടിമ കുളി കഴിഞ്ഞ് വന്നപ്പോള്‍ വിരൂപനായ അടിമയെ രാജാവ് കുളിക്കുവാന്‍ പറഞ്ഞയച്ചു. ശേഷം രാജാവ് സുന്ദരനായ അടിമയോട് പറഞ്ഞു:

”നിന്റെ കൂട്ടുകാരന്‍ നിന്നെക്കുറിച്ച് മോശമായ ചില കാര്യങ്ങള്‍ പറഞ്ഞു.”

ഇത് കേട്ടയുടന്‍ അയാള്‍ തന്റെ കൂട്ടുകാരനെതിരെ പൊട്ടിത്തെറിക്കുകയും അവനെ ചീത്തപറയുകയും ചെയ്യാന്‍ തുടങ്ങി.

”രാജാവേ, അവന്‍ തെമ്മാടിയും കള്ളംപറയുന്നവനുമാണ്” അയാള്‍ പറഞ്ഞു.

രാജാവ് രണ്ടുപേരെയും പരീക്ഷിക്കുകയായിരുന്നു. രണ്ടുപേരുെടയും പെരുമാറ്റങ്ങളില്‍നിന്ന് രാജാവ് തിരിച്ചറിഞ്ഞ കാര്യങ്ങള്‍ ഇവയാണ്: ‘സൗന്ദര്യം അല്ലാഹു നല്‍കുന്ന ഒരു സമ്മാനം മാത്രമാണ്. ഒരാളുെട മുഖസൗന്ദര്യം കാണുമ്പോഴേക്കും അയാള്‍ ശുദ്ധമായ മനസ്സുള്ളവനാണെന്ന് കരുതിക്കൂടാ. മുഖസൗന്ദര്യമുള്ള അടിമയുടെ മനസ്സ് സുന്ദരമല്ല. വിരൂപനായ അടിമയുടെ മനസ്സാകട്ടെ അതീവ സുന്ദരമാണ്.’

കൂട്ടുകാരേ, പലര്‍ക്കും സൗന്ദരം തൊലിപ്പുറത്ത് മാത്രമാണുള്ളത്. അവരുടെ സ്വഭാവം മോശമായിരിക്കും. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ? ഓരോ മനുഷ്യന്റെയും മനസ്സിന്റെ ഗുണവും ദോഷവും അവരുടെ നാവിനുപിന്നില്‍ മറഞ്ഞിരിക്കുന്നു. അവസരം കിട്ടുമ്പോള്‍ അവര്‍ അത് പ്രകടമാക്കും.

”ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ; അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ” എന്ന മുഹമ്മദ് നബി(സ)യുടെ ഉപദേശം നാം മറക്കരുത്.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

കടല്‍

കടല്‍

കടലില്‍ തിരകള്‍ പൊങ്ങുന്നു

കരയില്‍ വന്നവ വീഴുന്നു

ഉടനെ തിരികെ പോകുന്നു

വീണ്ടും വന്നവ മറിയുന്നു

കടലൊരു അത്ഭുതമാണല്ലോ

കാണാന്‍ കൗതുകമാണല്ലോ

ആഴം പറയാനില്ലല്ലോ

അത്രയുമധികം ആണല്ലോ

ചന്തം തോന്നും കാണുമ്പോള്‍

ചിന്തിക്കുമ്പോള്‍ ഭയമാണേ

മീനുകളനവധിയുണ്ടല്ലോ

എണ്ണാന്‍ കഴിയുകയില്ലല്ലോ

വമ്പന്‍ സ്രാവുകളുണ്ടല്ലോ

ഭീമന്‍ തിമിംഗലമതിലല്ലോ

അസ്തമയത്തിന്‍ നേരത്ത്

നിന്നാല്‍ കടലിന്‍ തീരത്ത്

കാണാം സുന്ദരമാം കാഴ്ച

പലവര്‍ണത്തിന്‍ നേര്‍കാഴ്ച


അബൂഫായിദ

നേർപഥം വാരിക


ഒരു കുളം നിറയെ പാല്‍

ഒരു കുളം നിറയെ പാല്‍

ഒരിക്കല്‍ ഒരു രാജാവ് തന്റെ രാജ്യത്ത് വലിയ ഒരു കുളം കുഴിക്കാന്‍ തീരുമാനിച്ചു. ഒട്ടേറെ ജോലിക്കാര്‍ കുറെ ദിവസങ്ങള്‍ പണിയെടുത്ത് കുളം കുഴിച്ചു. ഒരു തുള്ളി വെള്ളം പോലും അതില്‍ കണ്ടില്ല. പിന്നീട് രാജാവ് തന്റെ  പ്രജകളെയെല്ലാം വിളിച്ചുവരുത്തി ഒരു കല്‍പന നല്‍കി:

”ഇന്ന് അര്‍ധരാത്രിക്കു ശേഷം രാജ്യത്തെ എല്ലാ വീടുകളില്‍നിന്നും ഒരാള്‍ വന്ന് ഒരു പാത്രം പാല്‍ ഈ കുളത്തിലൊഴിക്കണം. അങ്ങനെ ഇത് പാല്‍ക്കുളമാകും.”

കല്‍പന കേട്ട ജനങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിപ്പോയി.

സ്വന്തമായി കുറെ ആടുകളുള്ള വ്യക്തിയാണ് അബ്ദുല്ല. കറവയുള്ള ആടുകളും കൂട്ടത്തിലുണ്ട്. ഒരു പാത്രം പാല്‍ കിട്ടാന്‍ പ്രയാസമൊന്നുമില്ല.

”ഒരു പാത്രം പാല്‍ കുളത്തിലൊഴിക്കാനാണ് രാജാവിന്റെ കല്‍പന. വെള്ളം കിട്ടാത്ത സ്ഥലത്ത് കുളം നിര്‍മിക്കുക. എന്നിട്ട് ജനങ്ങളോട് അതില്‍ പാല്‍ ഒഴിക്കാന്‍ പറയുക. അയാള്‍ക്ക് ഭ്രാന്താണ്” അബ്ദുല്ല തന്റെ ഭാര്യയോടായി പറഞ്ഞു.

”മനുഷ്യാ വെറുതെ എന്തിന് പാല്‍ മണ്ണിലൊഴിച്ച് കളയണം? അര്‍ധ രാത്രിയല്ലേ കൊണ്ടുപോയി ഒഴിക്കേണ്ടത്? ഒരു പാത്രം വെള്ളം കൊണ്ടുപോയി ഒഴിക്കാം. ഇരുട്ടായതിനാല്‍ ആരും അത് ശ്രദ്ധിക്കില്ല. എല്ലാവരും പാല്‍ ഒഴിക്കുന്നതിനാല്‍ നമ്മള്‍ വെള്ളമൊഴിച്ചത് ആരും അറിയാനും പോകുന്നില്ല” ഭാര്യ സൂത്രം പറഞ്ഞുകൊടുത്തു.

”നീ പറഞ്ഞത് ശരിയാ…അങ്ങനെ ചെയ്യാം” അബ്ദുല്ലക്ക് ആ അഭിപ്രായം നല്ലതായി തോന്നി.

അങ്ങനെ ഇരുട്ടിന്റെ മറവില്‍ അബ്ദുല്ല ഒരു പാത്രം വെള്ളം കുളത്തില്‍ കൊണ്ടുപോയി ഒഴിച്ചു.

നേരം പുലര്‍ന്നു. രാജാവ് കുളം കാണാനെത്തി. അത്ഭുതം! അതില്‍ നിറയെ ശുദ്ധമായ വെള്ളം? ഇതെങ്ങനെ സംഭിച്ചു?

അബ്ദുല്ലയും ഭാര്യയും ചിന്തിച്ചതുപോലെയാണ്എല്ലാവരും ചിന്തിച്ചത്. അതിനാല്‍ എല്ലാവരും കുളത്തില്‍ ഒഴിച്ചത് വെള്ളമായിരുന്നു. ഞാന്‍ പാല്‍ ഒഴിച്ചില്ലെങ്കിലും മറ്റുള്ളവര്‍ പാല്‍ ഒഴിക്കും എന്ന് എലാവരും ചിന്തിച്ചു. അങ്ങനെ എല്ലാവരും പച്ചവെള്ളം ഒഴിച്ചു. കുളം നിറഞ്ഞു!

അന്നുതന്നെ രാജാവ് ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി. എന്നിട്ട് പറഞ്ഞു: ”പ്രിയമുള്ളവരേ, ഇന്നലെ രാത്രിയില്‍ എല്ലാ വീട്ടുകാരും വെള്ളമില്ലാത്ത പുതിയ കുളത്തില്‍ ഒരു പാത്രം പാല്‍ ഒഴിക്കണമെന്ന് ഞാന്‍ കല്‍പിച്ചിരുന്നു. നിങ്ങളെല്ലാം പറഞ്ഞതുപോലെ ചെയ്തു. എന്നാല്‍ ഒരു അത്ഭുതം നടന്നിരിക്കുന്നു. നേരം പുലര്‍ന്നപ്പോഴേക്കും നിങ്ങള്‍ ഒഴിച്ച പാലെല്ലാം പച്ചവെള്ളമായി മാറിയിരിക്കുന്നു.”

രാജാവ് വാസ്തവത്തില്‍ ജനങ്ങളെ പരീക്ഷിക്കുകയായിരുന്നു.

കൂട്ടുകാരേ, മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് വിചാരിച്ച് ആരും താന്‍ ചെയ്യേണ്ട കാര്യം ചെയ്യാതിരിക്കരുത്. പ്രത്യേകിച്ച് മതത്തിന്റെ കാര്യം. മതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതും മതപരമായ കാര്യങ്ങള്‍ ചെയ്യുന്നതും നമ്മുടെ ബാധ്യതയാണ്. ആദ്യം അവനവനില്‍നിന്ന് തുടങ്ങുക. സ്വയം നന്നാവുക.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

സത്യസന്ധത

സത്യസന്ധത

അഫ്‌നിദ തിരക്കുപിടിച്ച് മദ്‌റസയിലേക്ക് പോവുകയാണ്. കൂടെ കൂട്ടുകാരാരും ഇല്ല. ചെമ്മണ്‍ പാതയിലൂടെ നടന്നുനീങ്ങവെ മണ്ണിലെന്തോ തിളങ്ങുന്നത് കണ്ടു. അവള്‍ കുനിഞ്ഞ് നോക്കി. ഒരു സ്വര്‍ണ മാലയാണെന്ന് തോന്നുന്നു. അവള്‍ മണ്ണ്പുരണ്ട മാല കയ്യിലെടുത്തു.  ഇതെന്തു ചെയ്യണം? അവള്‍ ചുറ്റുപാടും നോക്കി, ആരും വരുന്നത് കാണുന്നുമില്ല. അവള്‍ ഒരു പുസ്തകത്തിന്റെ പൊതിയഴിച്ച് മാല അതില്‍ പൊതിഞ്ഞ് ബാഗില്‍ വെച്ചു. മദ്‌റസയില്‍ ചെന്നപ്പോള്‍ ബെല്ലടിച്ചിരുന്നു. അഫ്‌സല്‍ ഉസ്താദ് ക്ലാസ്സിലെത്തി ഹാജറെടുക്കുവാന്‍ തുടങ്ങിയിരുന്നു. അവള്‍ സലാം ചൊല്ലി, അനുവാദം ചോദിച്ച് ക്ലാസ്സിലേക്ക് കയറി. ഹാദിയയല്ലാത്ത എല്ലാ കുട്ടികളും ക്ലാസ്സില്‍ എത്തിയിട്ടുണ്ട്. ഉസ്താദ് ഹാജര്‍ എടുത്ത ശേഷം അവള്‍ ആ പൊതിയെടുത്ത് ഉസ്താദിന്റെ കയ്യില്‍കൊടുത്തുകൊണ്ട് പറഞ്ഞു:

”ഉസ്താദേ, ഇത് വഴിയില്‍നിന്ന് കിട്ടിയതാ.”

”എന്താ അഫ്‌നിദാ ഇത്?” ഉസ്താദ് ചോദിച്ചു.

”ഇതൊരു മാലയാണ്. സ്വര്‍ണമാണെന്ന് തോന്നുന്നു. വഴിയില്‍നിന്ന് കിട്ടിയതാണ്.”

അദ്ദേഹം അത് പരിശോധിച്ചുകൊണ്ട് പറഞ്ഞു: ”ഇത് സ്വര്‍ണം തന്നെയാണ്.”

അഫ്‌നിദയുടെ സത്യസന്ധതയില്‍ ഉസ്താദ് അവളെ പ്രശംസിച്ചു. ഇതുപോലെ സത്യസന്ധത കാണിക്കുന്നവരായി മാറുവാന്‍ അദ്ദേഹം ക്ലാസ്സിലെ എല്ലാ കുട്ടികളോടുമായി പറഞ്ഞു. അദ്ദേഹം മാല കിട്ടിയവിവരം പ്രധാനാധ്യാപകനെ അറിയിച്ചു. അദ്ദേഹം അഫ്‌നിദയെ അഭിനന്ദിക്കുകയും മദ്‌റസയുടെ നോട്ടീസ് ബോര്‍ഡില്‍ മാലകിട്ടിയ വിവരം എഴുതി പതിക്കുവാനും മാല പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പിക്കുവാനും തീരുമാനിക്കുകയും ചെയ്തു.  

അടുത്ത പിരിയേഡില്‍ റാഷിദ് ഉസ്താദ് വന്നപ്പോഴും അഫ്‌നിദയെ അഭിനന്ദിച്ചു. ശേഷം അദ്ദേഹം ചരിത്രപാഠം ക്ലാസ്സ് എടുക്കാന്‍ തുടങ്ങി.

”ഇന്ന് നമുക്ക് സത്യസന്ധയായ ഒരു പെണ്‍ക്കുട്ടിയുടെ ചരിത്രം പഠിച്ചാലോ?” ഉസ്താദ് ചോദിച്ചു.

എല്ലാവര്‍ക്കും ഉത്സാഹമായി. റാഷിദ് ഉസ്താദ് കഥ പറയാന്‍ തുടങ്ങി:

”ഖലീഫ ഉമര്‍്യവിന്റെ കാലഘട്ടം. ജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ രാത്രി ചുറ്റിനടക്കല്‍ അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരിക്കല്‍ ഇങ്ങനെ സഞ്ചരിക്കുന്നതിനിടയില്‍ ഉമര്‍്യ ഒരു സംസാരം കേള്‍ക്കാനിടയായി. അത് ഒരു ഉമ്മയും മകളും തമ്മിലുള്ള സംസാരമായിരുന്നു.

”ഉമ്മാ, ഇന്ന് നമുക്ക് വില്‍ക്കാനുള്ള പാലിന്റെ അളവ് കുറവാണ്” മകള്‍ പറഞ്ഞു.

”മോളേ, നീ അതില്‍ കുറച്ച് വെള്ളം ചേര്‍ക്ക്.”

”ഉമ്മാ, ഞാനങ്ങനെ ചെയ്യില്ല, പാലില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. ഖലീഫ ഉമര്‍ ഇതെങ്ങാനും അറിഞ്ഞാല്‍…”

”മോളേ, നീ എന്തിനാ ഇങ്ങനെ ഭയക്കുന്നത്? ഖലീഫ ഉമര്‍ ഇത് എങ്ങനെ അറിയാനാണ്? അദ്ദേഹം ഇതൊന്നും കാണുന്നില്ലല്ലോ.”

”ഉമ്മാ, അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ കാണുന്നില്ലെങ്കിലും അദ്ദേഹത്തിന്റെയും നമ്മുടെയും രക്ഷിതാവായ അല്ലാഹു ഇതെല്ലാം കാണുന്നുണ്ട്. അവന്റെ മുമ്പില്‍ നമുക്കിത് മറച്ച് വെക്കാന്‍ കഴിയില്ലല്ലോ.”

ഈ സംസാരം കേട്ട ഉമര്‍്യ ധൃതിയില്‍ തന്റെ വീട്ടിലേക്ക് തിരിച്ചു ചെന്നു. അദ്ദേഹം മകനെ വിളിച്ച് നടന്ന സംഭവങ്ങള്‍ വിവരിച്ചു. അല്ലാഹുവിനെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിക്കുന്ന ആ പേണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ മകനോട് നിര്‍ദേശിച്ചു. അങ്ങനെ ആ പാല്‍ക്കാരി പെണ്‍കുട്ടിയെ ഖലീഫ ഉമര്‍്യവിന്റെ മകന്‍ വിവാഹം ചെയ്തു.”

ഉസ്താദ് കഥ പറഞ്ഞ് നിറുത്തിയപ്പോഴാണ് ക്ലാസ്സിന്റെ പുറത്തു നിന്ന് ആരുടെയോ സംസാരവും കരച്ചിലും കേട്ടത്. ഉസ്താദ് പുറത്തിറങ്ങി നോക്കുമ്പോള്‍ കണ്ടത് ആ ക്ലാസ്സില്‍ പഠിക്കുന്ന ഹാദിയയെ ആണ്. അവളാണ് കരയുന്നത്. കൂടെ അവളുെട ഉമ്മയുമുണ്ട്.

”ഹാദിയാ, എന്താണ് പറ്റിയത്? എന്തിനാണ് കരയുന്നത്? ക്ലാസ്സില്‍ വരാന്‍ വൈകിയതിനാണോ?” ഉസ്താദ് ചോദിച്ചു.

അവളുടെ ഉമ്മ പറഞ്ഞു: ”അവള്‍ പതിവുപോലെ നേരത്തെ തന്നെ മദ്‌റസിയിലേക്ക് പോന്നതാണ്. കുറച്ച് ദൂരം നടന്ന ശേഷമാണ് കഴുത്തില്‍ മാലയില്ലെന്നറിഞ്ഞത്. കരഞ്ഞുകൊണ്ട് അവള്‍ മടങ്ങിവന്നു. വീട്ടിലാകെ തിരഞ്ഞു. അവിെടയൊന്നും കണ്ടില്ല. അതിന്റെ പേരില്‍ മദ്‌റസ മുടക്കേണ്ട എന്ന് പറഞ്ഞിട്ടും ഇവള്‍ കരച്ചിലോട് കരച്ചില്‍ തന്നെ.”

”ഓ…അതുശരി…! ഇതിനാണോ കരയുന്നത്? ഹാദിയയുടെ കൂട്ടുകാരിക്ക് ആ മാല കിട്ടിയിരിക്കുന്നു. അവള്‍ അത് ഞങ്ങളെ ഏല്‍പിച്ചിട്ടുണ്ട്” ഉസ്താദ് പറഞ്ഞു.

ഇത് കേട്ടപ്പോള്‍ ഹാദിയയുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു. അവളുടെ ഉമ്മക്കും ഏറെ സന്തോഷമായി. തിരിച്ചു കിട്ടിയ മാല ഹാദിയ കഴുത്തിലണിയവെ പ്രധാനാധ്യാപകന്‍ ഹാദിയയുടെ ഉമ്മയോടായി പറഞ്ഞു:

”കുട്ടികളെ ഇങ്ങനെ വിലകൂടിയ സ്വര്‍ണാഭരണം അണിയിച്ച് സ്‌കൂളിലേക്കും മദ്‌റസയിലേക്കും പറഞ്ഞയക്കാതിരിക്കുന്നതാണ് നല്ലത്. അത്‌കൊണ്ട് പല അനര്‍ഥങ്ങളുമുണ്ടാകും.”

ഹാദിയ ക്ലാസ്സിലിരുന്നു. ഉമ്മ തിരിച്ചുപോയി.

ഉസ്താദ് കുട്ടികളോടായി പറഞ്ഞു: ”മക്കളേ, സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുമെന്ന് നബി ﷺ  പറഞ്ഞിട്ടുണ്ട്. നാം എവിടെയായിരുന്നാലും അല്ലാഹുവിനെ സുക്ഷിക്കണം. അല്ലാഹുവില്‍നിന്ന് ഒന്നും മറച്ചുവെക്കാന്‍ നമുക്ക് കഴിയില്ല. നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ നമ്മെ കാണുന്നുണ്ട് എന്ന ബോധം നമുക്കുണ്ടാകണം. ചെറിയ തെറ്റുകള്‍ പോലും ചെയ്യരുത്. അങ്ങനെയുള്ളവരെ എല്ലാവരും ഇഷ്ടപ്പെടും. അല്ലാഹുവിനും അവരെ ഇഷ്ടമായിരിക്കും. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കേണ്ടേ?”

”വേണം…വേണം…” എല്ലാ കുട്ടികളും ഉച്ചത്തില്‍ പറഞ്ഞു.

 

അഫ്‌വാന ബിന്‍ത് ലത്തീഫ്, സല്‍സബീല്‍ അറബിക്കോളേജ് വെങ്കിടങ്ങ്
നേർപഥം വാരിക

നന്മയുള്ള മക്കള്‍

നന്മയുള്ള മക്കള്‍

സൂര്യന്‍ അസ്തമിച്ചു. മഗ്‌രിബ് ബാങ്ക് വിളി പള്ളികളില്‍നിന്നും ഉയര്‍ന്നുതുടങ്ങി. സ്‌കൂളിലേക്ക് പോയ അനസിനെ ഇനിയും കാണുന്നില്ല. സാധാരണ വൈകുന്നേരം അഞ്ചിനോ അഞ്ചരക്കോ അവന്‍ വീട്ടിലെത്തുന്നതാണ്.

നേരം ഇരുട്ടിത്തുടങ്ങിയിട്ടും എന്റെ മോനെ കാണുന്നില്ലല്ലോ… ഇനി എവിടെ പോയി അന്വേഷിക്കും എന്റെ റബ്ബേ…

സീനത്തിന്റെ മനസ്സില്‍ ഭയം അരിച്ചുകയറി. ഒന്ന് പോയി അന്വേഷിക്കാമെന്നു വെച്ചാല്‍ അവന്റെ ഉപ്പയും നാട്ടിലില്ല. എന്നും മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞാല്‍ അദ്ദേഹം വിളിക്കാറുള്ളതാണ്. അദ്ദേഹം വിളിച്ച് മോനെവിടെ എന്നു ചോദിച്ചാല്‍ ഞാനെന്തു മറുപടി പറയും? സീനത്ത് പരിഭ്രാന്തിയിലായി.

ഒടുവില്‍ സീനത്ത് വീടിന്റെ മുന്‍വാതില്‍ തുറന്ന് ഉമ്മറത്തേക്കിറങ്ങി. അപ്പുറത്തെ വീട്ടിലെ സല്‍മാനെ ഉറക്കെ വിളിച്ചു:

”മോനേ… സല്‍മാനേ… നീ അനസിനെ കണ്ടിരുന്നോ?”

അപ്പോഴതാ സല്‍മാന്റെ ഉമ്മ സക്കീന വാതില്‍ തുറക്കുന്നു. സീനത്ത് സക്കീനയോട് മോന്‍ സ്‌കൂളില്‍നിന്ന് തിരിച്ചുവന്നില്ലെന്ന് തേങ്ങലോടെ പറഞ്ഞു.

ഇതു കേട്ട സക്കീനത്ത പറഞ്ഞു: ”അപ്പോ… സീനത്തേ നീ ഒന്നും അറഞ്ഞില്ലേ? അവന്‍ നിന്നോടൊന്നും പറഞ്ഞിരുന്നില്ലേ?”

”എന്റെ സക്കീനത്താ, നിങ്ങള്‍ വളച്ചുകെട്ടില്ലാതെ വേഗം കാര്യം പറ. എനിക്ക് ആകെ പേടിയാകുന്നു.”

”സല്‍മാനും ഇതുവരെ വന്നിട്ടില്ല. അവന്‍ രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ തന്നെ ഇന്ന് വരാന്‍ വൈകുമെന്ന് പറഞ്ഞിരുന്നു.”

”വൈകാനുള്ള കാരണം പറഞ്ഞിരുന്നോ?”

”അടുത്ത ആഴ്ചയിലല്ലേ നമ്മുടെ കുട്ടികള്‍ക്കായി ബാലസമ്മേളനം നടക്കുന്നത്. അതുമായി ബന്ധപ്പെട്ട ഒരു യോഗം ഇന്ന് പള്ളിയില്‍ നടക്കുമെന്നും മഗ്‌രിബ് കഴിഞ്ഞാലേ മടങ്ങിവരൂ എന്നും അവന്‍ പറഞ്ഞിരുന്നു. അനസ് നിന്നോട് വൈകുമെന്ന കാര്യം പറയാന്‍ മറന്നതാകും.”

സക്കീനയുടെ ഈ വാക്കുകള്‍ കേട്ടപ്പോഴാണ് സീനത്തിന് ആശ്വാസമായത്.

”ശരിയാണല്ലോ. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ ബാലസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരുന്നത് കേട്ടതാണ്. നീ പറഞ്ഞതു പോലെ വൈകുമെന്ന കാര്യം പറയാന്‍ അവന്‍ മറന്നതാകും. ഞാന്‍ വല്ലാതെ ടെന്‍ഷനിലായി.”

”നല്ല കാര്യം ചെയ്തും നല്ലവരോട് കൂട്ടുകൂടിയും മക്കള്‍ വളരട്ടെ സീനത്തേ. അതില്‍പരം എന്ത് സന്തോഷം നല്‍കുന്ന എന്ത് കാര്യമാണുള്ളത്?!’

വൈകാതെ തന്നെ സല്‍മാനും അനസും തിരിച്ചെത്തി. സീനത്ത് സന്തോഷത്തോടെ അനസിന്റെ ചുമലില്‍ കൈവെച്ച് അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകവെ പറഞ്ഞു: ”മോനേ നന്മകള്‍ ധാരാളം ചെയ്യണം. തെറ്റ് ചെറുതാണെങ്കിലും ചെയ്തു പോകരുത്. എങ്കിലേ സ്വര്‍ഗം ലഭിക്കൂ. മോന്‍ എങ്ങോട്ട് പോകുമ്പോഴും ഈ ഉമ്മയോട് പറഞ്ഞ് വേണം പോകാന്‍.”

”ഞാന്‍ പറയാന്‍ മറന്നതാണുമ്മാ. ഇന്‍ശാ അല്ലാഹ്, ഇനി ആവര്‍ത്തിക്കില്ല” അനസ് തന്റെ നല്ല പ്രവൃത്തിയെ ഉമ്മ അംഗീകരിച്ചതിന്റെ സന്തോഷത്തിലായിരുന്നു.

 

അബൂഹംദ, അലനല്ലൂര്‍
നേർപഥം വാരിക

മുതിര്‍ന്നവരെ ആദരിക്കുക

മുതിര്‍ന്നവരെ ആദരിക്കുക

പ്രിയപ്പെട്ട കുട്ടികളേ, നമ്മുടെ മാതാപിതാക്കള്‍, അധ്യാപകര്‍, സഹോദരങ്ങള്‍, അയല്‍വാസികള്‍ തുടങ്ങി നമ്മെക്കാള്‍ പ്രായമുള്ള പലരോടും ഇടപഴകി ജീവിക്കുന്നവരാണ് നമ്മള്‍. പ്രായം കൂടിയവരോട് നാം പെരുമാറുന്നതും സംസാരിക്കുന്നതും സമപ്രായക്കാരായ കൂട്ടുകാരോട് പെരുമാറുന്നത് പോലെയോ സംസാരിക്കുന്നത് പോലെയോ ആയിക്കൂടാ.

മുതിര്‍ന്നവരോട് നമുക്ക് ചില കടമകളും കടപ്പാടുകളുമുണ്ട് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവരെ ബഹുമാനിക്കുക എന്നത് അതില്‍ പെട്ട ഒന്നാണ്.  

‘ഒരു വൃദ്ധനെ അയാളുടെ പ്രായത്തിന്റെ പേരില്‍ ബഹുമാനിക്കുന്ന ഒരു യുവാവിന് അയാളുടെ വാര്‍ധക്യത്തില്‍ അയാളെ ബഹുമാനിക്കുന്നവരെ അല്ലാഹു പകരം നല്‍കാതിരിക്കുകയില്ല’ എന്ന് നമ്മുടെ നബി ﷺ  പറഞ്ഞത് നാം ഓര്‍ക്കുക. നമുക്ക് വയസ്സായാല്‍ മറ്റുള്ളവര്‍ നമ്മെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യണമെങ്കില്‍ നമ്മുടെ ചെറുപ്രായത്തില്‍ നാം വലിയവരെ ബഹുമാനിക്കാന്‍ ശീലിക്കേണ്ടതുണ്ട്.

മറ്റൊരിക്കല്‍ നബി ﷺ  പറഞ്ഞു:”നമ്മുടെ കൂട്ടത്തിലെ മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മില്‍ പെട്ടവരല്ല.”

മുസ്‌ലിംകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ആദ്യമായി സലാം പറയണമെന്ന് നമുക്കറിയാം. സലാം പറയുന്നതിന് വലിയ മഹത്ത്വമാണ് ഇസ്‌ലാം കല്‍പിക്കുന്നത്. മുതിര്‍ന്ന ഒരാളെ കണ്ടുമുട്ടുമ്പോള്‍ നാമാണ് ആദ്യം സലാം പറയേണ്ടത് എന്നാണ് നബി ﷺ  പഠിപ്പിക്കുന്നത്. സലാം പറയുന്നതില്‍ പാലിക്കേണ്ട മര്യാദ നബി ﷺ  പറഞ്ഞുതരുന്നത് കാണുക:

”വാഹനത്തില്‍ യാത്ര ചെയ്യുന്നവന്‍ നടക്കുന്നവനോടും നടന്നു പോകുന്നവന്‍  ഇരിക്കുന്നവനോടും ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയേണ്ടതാണ്, കുട്ടികള്‍ വലിയവര്‍ക്കും.”

വയസ്സായവര്‍ ഉണ്ടാകുമ്പോള്‍ അവരെ ഏത് കാര്യത്തിലും നാം പരിഗണിക്കാന്‍ ശ്രദ്ധിക്കണം. ഖൈബര്‍ യുദ്ധ സമയത്ത് നബി ﷺ യുടെ മുന്നില്‍ വന്ന് അബ്ദുറഹ്മാനുബ്‌നു സഹല്‍(റ) സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തെക്കാള്‍ പ്രായമുളളവര്‍ ഉണ്ടായിരുന്നു. അപ്പോള്‍ നബി ﷺ  പറഞ്ഞു: ”മുതിര്‍ന്നവര്‍, മുതിര്‍ന്നവര്‍ (മുതിര്‍ന്നവര്‍ സംസാരിക്കട്ടെ).”

ബഹുമാനിക്കപ്പെടാനും സംസാരം തുടങ്ങാനുമുളള അവകാശം കൂട്ടത്തില്‍ മുതിര്‍ന്നവര്‍ക്കാണ് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.  

കൂട്ടുകാരേ, നിങ്ങള്‍ പത്രം വായിക്കാറുണ്ടല്ലോ. പ്രായമായ മാതാപിതാക്കളെ എവിടെയെങ്കിലും  കൊണ്ടുപോയി ഉപേക്ഷിക്കുകയോ, ഭക്ഷണവും മരുന്നും നല്‍കാതെ പ്രയാസപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന വാര്‍ത്തകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. വാട്‌സാപ്പിലൂടെയും മറ്റും വേദനിപ്പിക്കുന്ന അത്തരം വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുമുണ്ടാകും. എന്തൊരു ദുഷ്ടതയാണ് അത് അല്ലേ? അങ്ങനെയൊക്കെ ചെയ്യാന്‍ ഒരിക്കലും പാടില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നത് നോക്കൂ:

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 17:23,24).

 

സമീര്‍ മുണ്ടേരി
നേർപഥം വാരിക

മഴക്കാല കാഴ്ചകള്‍

മഴക്കാല കാഴ്ചകള്‍

മാരിക്കാറ് പരക്കുന്നു

മാനം കരിനിറമാകുന്നു

മഴതന്‍ മേളം മുറുകുന്നു

മാനവരാനന്ദിക്കുന്നു

പുഴയും തോടും കവിയുന്നു

കിണറില്‍ വെള്ളം നിറയുന്നു

പുതുപുതു നാമ്പുകളുയരുന്നു

പല്‍വര്‍ണപ്പൂ വിരിയുന്നു

കര്‍ഷകരാഹ്ലാദിക്കുന്നു

കൃഷിയില്‍ നന്നായ് മുഴുകുന്നു

കഷ്ടപ്പെട്ടവര്‍ പണിയുന്നു

കഷ്ടപ്പാടുകള്‍ മാറ്റുന്നു

കടലില്‍ തിരകള്‍ പൊങ്ങുന്നു

കരയില്‍ കേറിയടിക്കുന്നു

കുടിലുകള്‍ പലതും തകരുന്നു

കടുത്ത ദുരിതം നിറയുന്നു

ഇടിയും മഴയും പെരുകുന്നു

ഇടയില്‍ മിന്നല്‍ മുറുകുന്നു

മിന്നല്‍ അപകടമാകുന്നു

മരണം പോലും വിതറുന്നു

മഴപെയ്താല്‍ വന്നെത്തുന്നു

രോഗങ്ങള്‍ തലപൊക്കുന്നു

കൊതുകുകളെങ്ങും വളരുന്നു

ജാഗ്രത നമ്മള്‍ കാട്ടുന്നോ?

മഴയും വെയിലും ഇടിയും മിന്നല്‍

കൊണ്ടുവരുന്നവനല്ലാഹു.

ഗുണമത് കിട്ടാന്‍ തേടുക നാം

ദോഷം തടയാന്‍ തേടുക നാം

 

അബൂഫായിദ
നേർപഥം വാരിക